പൂരം നടത്തിപ്പ്: എഡിജിപിയുടെ വീഴ്ചകൾ നിരത്തി ഡിജിപിയുടെ റിപ്പോർട്ട്; വിശദ അന്വേഷണത്തിന് ശുപാർശ
Mail This Article
തിരുവനന്തപുരം ∙ തൃശൂർ പൂരം നടത്തിപ്പിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ മേൽനോട്ടത്തിൽ വീഴ്ചയുണ്ടായെന്ന് ഡിജിപി എസ്.ദർവേഷ് സാഹിബ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇതു പരാമർശിച്ചുള്ള ആമുഖക്കുറിപ്പോടെയാണ് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറിയത്. ആമുഖക്കുറിപ്പിൽ എഡിജിപിയുടെ വീഴ്ചകൾ അക്കമിട്ടു നിരത്തിയ ഡിജിപി, പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാർശ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാനാണു സാധ്യത. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും.
പൂരത്തിന്റെ സമയത്ത് തൃശൂർ കമ്മിഷണറായിരുന്ന അങ്കിത് അശോകനെ മാത്രം കുറ്റപ്പെടുത്തുന്നതായിരുന്നു അജിത്കുമാറിന്റെ റിപ്പോർട്ട്. സാധാരണ കീഴുദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ട് അതേപടി ആഭ്യന്തര വകുപ്പിനു കൈമാറുകയാണ് ഡിജിപി ചെയ്തിരുന്നത്. എന്നാൽ, ഈ വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുള്ളതിനാൽ റിപ്പോർട്ട് ഡിജിപി വിശദമായി പരിശോധിച്ചു.
ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശിച്ചിട്ടും എഡിജിപി 5 മാസം കാലതാമസം വരുത്തി. പൂരം നടത്തിപ്പിന് എസ്പിയും പരിചയസമ്പന്നരായ കീഴുദ്യോഗസ്ഥരും ചേർന്നു തയാറാക്കിയ ക്രമീകരണങ്ങളിൽ അവസാനനിമിഷം മാറ്റം വരുത്തി. സംഭവം നിയന്ത്രണത്തിന് അപ്പുറമായിട്ടും തൃശൂർ പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന എഡിജിപി ഇടപെട്ടില്ലെന്നു ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നതായാണു സൂചന. മന്ത്രിമാർ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. പുലർച്ചെ മൂന്നരയോടെ അദ്ദേഹം തൃശൂരിൽനിന്നു മൂകാംബിക ക്ഷേത്രത്തിലേക്കു പോകുകയും ചെയ്തു.
തിരുവമ്പാടിയുടെ നടപടികൾ സംശയാസ്പദം: എഡിജിപി
രാഷ്ട്രീയലക്ഷ്യവും സംശയിച്ച് റിപ്പോർട്ട്
തിരുവനന്തപുരം ∙ തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിനു പങ്കുണ്ടെന്നും രാഷ്ട്രീയലക്ഷ്യം സംശയിക്കുന്നതായും എഡിജിപി അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏതാനും ദേവസ്വം ഭാരവാഹികളുടെ പേരും പരാമർശിച്ചിട്ടുണ്ട്.
പൊലീസിന്റെ നിർദേശങ്ങളോടു തിരുവമ്പാടി തുടക്കംമുതൽ നിസ്സഹകരണ മനോഭാവം പുലർത്തിയെന്നും കലക്ടറുടെ പ്രശ്നപരിഹാരചർച്ചകൾക്കിടെ പൂരം നിർത്തുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചതു ദുരൂഹമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൂരദിവസത്തെ ഭാരവാഹികളുടെ ഫോൺവിളി വിവരങ്ങളുമുണ്ട്.
എന്നാൽ, രാവിലെ മുതൽ പൂരം കലക്കാൻ പൊലീസ് തുടർച്ചയായി നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ഗത്യന്തരമില്ലാതെ അർധരാത്രിയാണ് ചടങ്ങുകൾ നിർത്തിവച്ചതെന്നു തിരുവമ്പാടി ദേവസ്വം പറയുന്നു.
റിപ്പോർട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രി അറിയിക്കുമെന്ന പ്രതീക്ഷയിലാണു സിപിഐ. പ്രശ്നം ഏറ്റവുമധികം ബാധിച്ചതു തങ്ങളെയാണെന്നതിനാൽ ഉള്ളടക്കം അറിഞ്ഞേതീരൂവെന്നാണ് അവരുടെ നിലപാട്.