ADVERTISEMENT

തിരുവനന്തപുരം / പാലക്കാട് ∙ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരും തയാറാക്കുന്ന ശമ്പള ബില്ലുകൾ മേലധികാരികൾ കൗണ്ടർ സൈൻ ചെയ്യണമെന്ന ധനകാര്യ വകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഭരണ–പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സംഘടനകൾ. മാനേജ്മെന്റുകളും എതിർപ്പിലാണ്. 

ഇതുവരെ സ്ഥാപന മേധാവികൾ നേരിട്ട് ശമ്പള ബില്ലുകൾ ട്രഷറിയിൽ ഓൺലൈനായി സമർപ്പിച്ചു പാസാക്കുകയായിരുന്നു. എയ്ഡഡ് മേഖലയിലുള്ളവരുടെ ദീർഘകാല ആവശ്യം അംഗീകരിച്ച് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 2013ൽ നടപ്പാക്കിയ രീതിയാണിത്.അതിനു പകരം ഈ ബില്ലുകൾ മേലധികാരിയായ വിദ്യാഭ്യാസ ഓഫിസർക്ക് അയച്ച് അംഗീകാരം നേടിയ ശേഷമേ പാസ്സാക്കൂ എന്നാണു പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇത് എയ്ഡഡ് മേഖലയിലെ ശമ്പള വിതരണം വൈകാൻ ഇടയാക്കുമെന്നും പ്രിൻസിപ്പൽമാർക്കും പ്രധാനാധ്യാപകർക്കും അമിത ജോലിഭാരമാകുമെന്നുമാണ് പരാതി.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആരുമായും ചർച്ച ചെയ്യാതെയാണ് പുതിയ ഉത്തരവിറക്കിയതെന്ന് അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തുന്നു. സിപിഎം അനുകൂല സ്കൂൾ അധ്യാപക സംഘടനയായ കെഎസ്ടിഎ അടക്കം പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. കെപിഎസ്ടിഎ, എഎച്ച്എസ്ടിഎ, എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ സംഘടനയായ കെപിപിഎച്ച്എ തുടങ്ങിയവരും കടുത്ത എതിർപ്പ് അറിയിച്ചു.

ശമ്പള ബിൽ: പുതിയ രീതിയിങ്ങനെ

പുതിയ ഉത്തരവു പ്രകാരം എൽപി, യുപി അധ്യാപകരുടെ ശമ്പള ബില്ലുകൾ എഇഒയും ഹൈസ്കൂൾ അധ്യാപകരുടേതു ഡിഇഒയും ഹയർ സെക്കൻഡറിയുടേതു റീജനൽ ഡപ്യൂട്ടി ഡയറക്ടറും പാസാക്കണം. എയ്ഡഡ് കോളജുകളിലെ ബില്ലുകൾ ഇനി മുതൽ കൊളീജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടറാകും പാസാക്കുക. 

  ഹയർ സെക്കൻഡറിയിൽ രണ്ടു ജില്ലകൾക്ക് ഒരു റീജനൽ ഡപ്യൂട്ടി ഡയറക്ടർ മാത്രമാണുള്ളത്. വിദ്യാഭ്യാസ ഓഫിസർമാരുടെ ട്രാൻസ്ഫർ, റിട്ടയർമെന്റ്, നിയമനത്തിലെ കാലതാമസം, ഡിജിറ്റൽ സിഗ്നേച്ചർ തയാറാക്കൽ എന്നിവയെല്ലാം എയ്ഡഡ് അധ്യാപകരുടെ ശമ്പള വിതരണത്തെയും ബാധിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജീവനക്കാരുടെ ജോലിഭാരവും വർധിക്കും.

English Summary:

Widespread protests against aided pay bill order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com