ADVERTISEMENT

കൊച്ചി ∙ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ മണ്ണിടിച്ചിൽ ദുരന്തങ്ങളിൽ ദേശീയ ദുരിതാശ്വാസനിധിയിൽനിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ഇതുവരെ തുക അനുവദിക്കാത്തതിനു ഹൈക്കോടതി കേന്ദ്ര സർക്കാരിൽനിന്നു വിശദീകരണം തേടി.

അഡീഷനൽ സോളിസിറ്റർ ജനറൽ 18നു മറുപടി നൽകണം. ഫണ്ട് അനുവദിക്കുന്നതു പരിഗണിക്കാൻ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശവും നൽകി.

ഇരുനിധികളിൽനിന്നും കേരളത്തിന് ഇതുവരെ തുക നൽകിയിട്ടില്ലെന്ന് കോടതിയെ സഹായിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറി രഞ്ജിത് തമ്പാൻ അറിയിച്ചതിനെത്തുടർന്നായിരുന്നു ബെഞ്ചിന്റെ ഇടപെടൽ. തമിഴ്നാടിനും കർണാടകയ്ക്കും തുക ലഭിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി അറിയിച്ചു.

10,000 രൂപ നഷ്ടപരിഹാരം, 300 രൂപവീതം ദിവസവേതനം, 6000 രൂപ മാസവാടക തുടങ്ങിയവ നൽകിയിട്ടില്ലെന്ന ദുരന്തബാധിതരുടെ പരാതികളിൽ ചിലതു പരിഹരിക്കാനുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ അറിയിച്ചിരുന്നു. 

സർക്കാരും കേരള ലീഗൽ സർവീസസ് അതോറിറ്റിയും (കെൽസ) പരാതികളുടെ പട്ടിക ആഴ്ചതോറും നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരികൾക്കു നിർദേശം നൽകും. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാനായി കെൽസയെയും കക്ഷിചേർത്തു.

വയനാടിനു കേന്ദ്രസഹായം തേടി കേരള സർക്കാർ നൽകിയ നിവേദനത്തിൽ കണക്കുകൾ പെരുപ്പിച്ചുകാട്ടിയെന്ന നിലയിൽ വാർത്ത സംപ്രേഷണം ചെയ്തെന്ന് അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. തുടർന്നു നിവേദനത്തിലെ സംഖ്യകൾ എങ്ങനെയാണു കണക്കാക്കിയതെന്ന് ഹൈക്കോടതി ആരാഞ്ഞു. 

ഇതു ചെലവായ തുകയല്ലെന്നും എസ്റ്റിമേറ്റ് കണക്കാക്കിയതിൽ വിശദീകരണം നൽകുമെന്നും അഡ്വക്കറ്റ് ജനറൽ അറിയിച്ചു. കണക്കുകൾ പെരുപ്പിച്ചുകാട്ടിയെന്ന വിമർശനം അമിക്കസ് ക്യൂറിയും കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

പുനരധിവാസത്തിലെ മെല്ലെപ്പോക്ക്: ആശങ്ക പങ്കുവച്ച് നിയമസഭ

തിരുവനന്തപുരം ∙ ഉരുൾപൊട്ടൽദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിലെ മെല്ലെപ്പോക്കിൽ ആശങ്ക പ്രകടിപ്പിച്ച് നിയമസഭ. കേന്ദ്രസഹായം ലഭിക്കാത്തതിനെ പ്രതിപക്ഷം വിമർശിച്ചു. മുഖ്യമന്ത്രി അതെക്കുറിച്ചു പ്രത്യേകമായി പരാമർശിച്ചില്ല.

ദുരന്തബാധിതർ പരാതികൾ പരിഹരിക്കാനായി അധികൃതർക്കു പിന്നാലെ നടന്നുകഷ്ടപ്പെടുന്നത് ദുരന്തത്തെക്കാൾ വലിയ ദുരന്തമാണ്-ഹൈക്കോടതി

English Summary:

High Court intervened in the Wayanad landslide disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com