ADVERTISEMENT

കോട്ടയം ∙ കോട്ടയം നഗരസഭാ പരിധിയിൽ ദിവസം ഉൽപാദിപ്പിക്കപ്പെടുന്നത് 59 ടൺ ജൈവ – അജൈവ മാലിന്യം. ഇതിൽ അജൈവ മാലിന്യം മാത്രമാണു പേരിനെങ്കിലും നീക്കം ചെയ്യുന്നത്; വെറും 2 ടൺ. ഇതു നീക്കം ചെയ്യുന്നതിനുള്ള കരാർ സ്വകാര്യ ഏജൻസിക്കാണു കോട്ടയം നഗരസഭ നൽകിയിരിക്കുന്നത്. കോടികൾ ചെലവഴിച്ച് ആരംഭിച്ച ജൈവമാലിന്യ സംസ്കരണ പദ്ധതികൾ പ്രവർത്തനരഹിതമായി കിടക്കുമ്പോൾ അതു നന്നാക്കാതെ പുതിയ പദ്ധതികൾ തുടങ്ങാനുള്ള നടപടികളിലാണു നഗരസഭ.

തുമ്പൂർമുഴി മാതൃകയിലുള്ള എയ്റോബിക് കംപോസ്റ്റിങ് യൂണിറ്റുകളുടെ ബിന്നുകൾ നശിച്ചതും പ്ലാന്റിന്റെ ചോപ്പർ കേടായതും നന്നാക്കിയിട്ടില്ല. ഇതൊന്നും ചെയ്യാതെ പുതിയ തുമ്പൂർമുഴി മാതൃകകൾ സ്ഥാപിക്കാനാണു നഗരസഭയുടെ പരിപാടി.

കോട്ടയം നഗരസഭയുടെ ഈ സാമ്പത്തിക വർഷത്തെ പദ്ധതി നടപ്പാക്കൽ സാങ്കേതിക കാരണങ്ങളാൽ സർക്കാർ തടഞ്ഞിരിക്കുകയാണ്. പദ്ധതികൾ എന്നു മുതൽ നടപ്പാക്കാൻ കഴിയുമെന്നു നിശ്ചയമില്ല. ഇതിനൊപ്പം മാലിന്യസംസ്കരണം ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾക്കും തൽക്കാലത്തേക്കു വിലക്കു വീണിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം വികസന പദ്ധതികൾക്ക് ഉൾപ്പെടെയുള്ള ഫണ്ട് വകയിരുത്താതെ സർക്കാർ അനുവദിച്ച തുക പാഴാക്കി. ഇത്തവണ അതേ പദ്ധതികൾ പുതിയതായി ചേർത്തത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയാണു വിലക്കു വന്നത്.

ദിവസേന 13 ടൺ അജൈവ മാലിന്യവും 46 ടൺ ജൈവമാലിന്യവുമാണ് ഉൽപാദിപ്പിക്കപ്പെടുന്നതെന്നു കോട്ടയം നഗരസഭ തന്നെ പറയുന്നു. 2011ലെ സെൻസസ് അനുസരിച്ച് കോട്ടയം നഗരത്തിലെ 52 വാർഡുകളിലെ ആകെ ജനസംഖ്യ 1.45 ലക്ഷം ആണ്.

വാർഡുകളിൽ ആൾതാമസമുള്ള വീടുകളുടെ എണ്ണം 31,848. ഒരു വാർഡിൽനിന്നു മാസം 5,292 കിലോ അജൈവ മാലിന്യമാണു ഹരിതകർമസേന ശേഖരിക്കുന്നത്. ദിവസം 176 കിലോ അജൈവമാലിന്യം വാർഡ് തലത്തിൽനിന്നു ശേഖരിക്കുന്നുണ്ട്. ഇവ മിക്കയിടത്തും മിനി എംസിഎഫുകളിൽ വെറുതേ കൂട്ടിയിടുകയാണ് ഇപ്പോൾ       ചെയ്യുന്നത്.

നഗരസഭാ പ്രദേശം 3 മേഖലകളായി തിരിച്ചാണു മാലിന്യം ശേഖരിക്കുന്നത്. പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് കിലോയ്ക്ക് 1.30 രൂപ നഗരസഭയ്ക്കു നൽകിയും അല്ലാത്തവയ്ക്ക് 6.50 രൂപ നഗരസഭയിൽനിന്ന് ഇടാക്കിയുമാണ് സ്വകാര്യ ഏജൻസി മാലിന്യനീക്കം നടത്തുന്നത്. സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പനിയെ ഒഴിവാക്കിയാണ് സ്വകാര്യ ഏജൻസിക്ക് മാലിന്യനീക്കത്തിനു കരാർ നൽകിയിരി   ക്കുന്നത്.

നഗരത്തിലെ ശുചിമുറി മാലിന്യ നീക്കത്തിനും നിലവിൽ സംവിധാനമില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിൽ പലതും മാലിന്യം നഗരത്തിനു പുറത്തെ തോടുകളിലും പാടങ്ങളിലും രാത്രികാലങ്ങളിൽ തള്ളുകയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com