ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം സ്ഥാനാർഥി എന്നതായിരുന്നു തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ശൈലി. സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പാലക്കാട്ടും ചേലക്കരയിലും ഇതേ ആത്മവിശ്വാസം തന്നെ കോൺഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നു. എട്ടിനു ഹരിയാന, ജമ്മു കശ്മീർ തിരഞ്ഞെടുപ്പു ഫലം വരുന്നതിനു പിന്നാലെ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.

പാലക്കാട്ട് തുടക്കം മുതൽ കേൾക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിന്റെയും പേരുകളാണ്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും മത്സരത്തിനു താൽപര്യപ്പെടുന്നു. ഷാഫി പറമ്പിൽ ഇടപെട്ട് രാഹുലിനെ മുൻകൂട്ടി അവതരിപ്പിച്ചതിന്റെ പരിഭവം പലർക്കുമുണ്ടായിരുന്നെങ്കിലും അത് ഏറക്കുറെ പരിഹരിക്കാനായിട്ടുണ്ട്. കോൺഗ്രസിന്റേത് യുവ സ്ഥാനാർഥിയാണെങ്കിൽ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനെ മത്സരിപ്പിക്കാനാണു സിപിഎം ആലോചന. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളും പരിഗണനയിലുണ്ട്. മുൻ സിപിഎം നേതാവ് ഇ.കെ.ഇമ്പിച്ചിബാവയുടെ മകന്റെ ഭാര്യ കൂടിയാണ്. ബിജെപിയിൽ സി.കൃഷ്ണകുമാറിനാണ് സാധ്യത. ശോഭാ സുരേന്ദ്രന്റെ പേരുമുണ്ട്. 

ചേലക്കരയിൽ, രമ്യ ഹരിദാസിന് ഒരവസരം കൂടി നൽകണമെന്ന താൽപര്യത്തിനാണു കോൺഗ്രസിൽ മുൻതൂക്കം. കെ.എ.തുളസി, മണ്ഡലത്തിൽ തന്നെയുള്ള യുവനേതാവ് ശിവൻ വീട്ടിക്കുന്ന് എന്നിവരുടെ പേരുകളുമുണ്ട്. തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വി.കെ.ശ്രീകണ്ഠൻ എംപിയുടെ ഭാര്യയുമാണു തുളസി. കെ.രാധാകൃഷ്ണനു മത്സരിക്കാൻ കഴിഞ്ഞതവണ ചേലക്കര സീറ്റ് ഒഴിഞ്ഞുകൊടുത്ത യു.പ്രദീപിനാണു സിപിഎമ്മിൽ മുൻഗണന. ബിജെപി ചർച്ച ചെയ്യുന്നതു തിരുവില്വാമലയിലെ പ്രാദേശിക നേതാവ് രാധാകൃഷ്ണന്റെ പേരാണ്. 

വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. രാഹുലിനെ നേരിട്ട ആനി രാജ പ്രിയങ്കയ്ക്കെതിരെ എത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്.  ബിജെപിയിൽനിന്ന് എം.ടി.രമേശ് മത്സരിച്ചേക്കും. 

നേരത്തേ ഒരുങ്ങി പാർട്ടികൾ

∙ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ, മൂന്നു നിയമസഭാ മണ്ഡലങ്ങളിലും പാർട്ടികൾ തയാറെടുപ്പു തുടങ്ങിക്കഴിഞ്ഞു. കെ.സുധാകരൻ ആയുർവേദ ചികിത്സയിലായതിനാൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നേരിട്ടിറങ്ങിയാണു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനം നിയന്ത്രിക്കുന്നത്. 

പാലക്കാട്ടും ചേലക്കരയിലും അദ്ദേഹം പങ്കെടുത്ത് നാലും അഞ്ചും തവണ ബൂത്തുതല യോഗങ്ങൾ ചേർന്നുകഴിഞ്ഞു. പാലക്കാട്ട് ഏഴായിരത്തോളം വോട്ടും ചേലക്കരയിൽ ആറായിരത്തോളം വോട്ടും ചേർത്തു. 

പാലക്കാട്ട് ആകെയുള്ള 180 ബൂത്തുകളിലും ചേലക്കരയിൽ 177ൽ 173 ബൂത്തുകളിലും കമ്മിറ്റികളായി. പാലക്കാട്ട് ബി.എ.അബ്ദുൽ മുത്തലിബ്, ബാബുരാജ്, ചേലക്കരയിൽ പി.എം.നിയാസ്, വി.പി.സജീന്ദ്രൻ എന്നിവരെയാണു കെപിസിസി ചുമതലയേൽപിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ പാർട്ടിയുടെയും മുന്നണിയുടെയും കമ്മിറ്റികൾ രൂപീകരിക്കുന്നതിനു മുന്നോടിയായ പ്രവർത്തനങ്ങൾക്കു കഴിഞ്ഞദിവസം ചേർന്ന സിപിഎം സംസ്ഥാന സമിതിയോഗം നിർദേശം നൽകിയിട്ടുണ്ട്.

English Summary:

By-election likely to happen in Wayanad, Palakkad, Chelakkara along with Maharashtra Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com