ഗവർണറുടെ ആവശ്യം തള്ളി; ഉദ്യോഗസ്ഥരെ അയയ്ക്കില്ല
Mail This Article
തിരുവനന്തപുരം ∙ സ്വർണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വന്ന ‘ദേശവിരുദ്ധ’ പരാമർശം, ഫോൺ ചോർത്തൽ സംബന്ധിച്ച പി.വി.അൻവർ എംഎൽഎയുടെ ആരോപണം എന്നിവയെക്കുറിച്ചു ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തി വിശദീകരിക്കണമെന്ന ഗവർണറുടെ നിർദേശം സർക്കാർ തള്ളി.
ഭരണഘടനയിലെ വിവിധ വകുപ്പുകളും റൂൾസ് ഓഫ് ബിസിനസും ഓർമിപ്പിച്ച്, ഗവർണറോട് മുഖ്യമന്ത്രി മറുപടി പറയേണ്ടതായ കാര്യങ്ങളിലല്ലാതെ വിവരങ്ങൾ ആവശ്യപ്പെടാൻ അധികാരമില്ലെന്ന വിശദീകരണവുമായി ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.
എന്നാൽ, 3 വർഷമായി ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടും അതിൽ പുലർത്തിയ നിശ്ശബ്ദതയും മറുപടി നൽകാനുള്ള കാലതാമസവും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ എന്തോ ഒളിച്ചു വയ്ക്കാനുണ്ടെന്നു സംശയിപ്പിക്കുന്നു എന്നാരോപിച്ച് ഗവർണർ ഇന്നലെ വൈകിട്ടു മറുപടി നൽകി. ഇതോടെ ഇടവേളയ്ക്കു ശേഷം സർക്കാരും ഗവർണറുമായി വീണ്ടും പോര് തുടങ്ങി. മുഖ്യമന്ത്രി ഉദ്ധരിച്ച ഭരണഘടനയിലെ വകുപ്പ് 167 പ്രകാരം, ഗവർണർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാനുള്ള ബാധ്യത മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് ഗവർണർ മറുപടിയിൽ പറഞ്ഞു.
എഡിജിപി എം.ആർ.അജിത്കുമാർ ഫോൺ ചോർത്തിയെന്ന പി.വി.അൻവറിന്റെ ആരോപണത്തിലും സ്വന്തം നിലയ്ക്കു ചോർത്തിയെന്ന വെളിപ്പെടുത്തലിലും എന്തു നടപടിയെടുത്തെന്ന് അറിയിക്കാൻ ഗവർണർ സെപ്റ്റംബർ 10 ന് ആവശ്യപ്പെട്ടതിനുള്ള മറുപടി ഇന്നലെ നൽകിയിട്ടുണ്ട്. അൻവറിനെതിരെ കോട്ടയം ജില്ലയിൽ ലഭിച്ച പരാതിയിൽ കേസെടുത്ത് അന്വേഷിക്കുന്നുണ്ട് എന്നു മാത്രമാണ് മറുപടി.
എക്സിക്യൂട്ടീവിന്റെ തലവനായ ഗവർണർക്ക് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും വിളിച്ചു വരുത്താനുള്ള അധികാരമുണ്ട്. വിലക്കുന്നത് ഉദ്യോ ഗസ്ഥരെകുഴപ്പത്തിലാക്കുന്ന നിലപാടാണ്.-ജസ്റ്റിസ് ബി.കെമാൽ പാഷ(കേരള ഹൈക്കോടതി മുൻ ജഡ്ജി)