ഉപതിരഞ്ഞെടുപ്പ്: തയാറെടുപ്പോടെ മുന്നണികൾ; പ്രഖ്യാപിച്ചാലുടൻ പേരുകൾ
Mail This Article
തിരുവനന്തപുരം / കൊച്ചി ∙ പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകൾക്കായി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു സമിതി ഇന്നു യോഗം ചേരും. പാലക്കാടുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ എന്നിവരോടും ചേലക്കരയുടെ ചർച്ചയ്ക്കായി തൃശൂരിൽ നിന്നുള്ള ടി.എൻ.പ്രതാപൻ, ജോസ് വള്ളൂർ, എം.പി.വിൻസന്റ്, അനിൽ അക്കര എന്നിവരോടും ഇന്നു തിരുവനന്തപുരത്ത് എത്താൻ സംസ്ഥാന നേതൃത്വം നിർദേശിച്ചു. ജില്ലയിലെ പ്രധാന നേതാക്കളുടെ അഭിപ്രായമാരാഞ്ഞ ശേഷമായിരിക്കും സമിതി ചേരുക.
ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കി ഇന്നുതന്നെ ഹൈക്കമാൻഡിനു കൈമാറാനാണു ശ്രമം. സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയവും പാസാക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾതന്നെ സ്ഥാനാർഥികളെ അവതരിപ്പിക്കുക എന്ന സമീപകാല രീതി ഇരു മണ്ഡലങ്ങളിലും തുടരണമെന്ന തീരുമാനത്തോടെയാണു മുന്നോട്ടുപോകുന്നതെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമാണ് ആദ്യം ചർച്ചയിലെത്തിയതെങ്കിലും പാലക്കാട്ട് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, കെപിസിസി സോഷ്യൽ മീഡിയ കൺവീനർ ഡോ.പി.സരിൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. കെ.മുരളീധരനെ പാലക്കാട്ടിറക്കണമെന്ന ആവശ്യവും ഒരുവിഭാഗം ഉന്നയിക്കുന്നു.
സിപിഎമ്മിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾക്കാണു മുൻതൂക്കം. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, ജില്ലാ കമ്മിറ്റിയംഗം ടി.കെ.നൗഷാദ് എന്നിവരുടെ പേരുകളും സംസ്ഥാന കമ്മിറ്റിക്കു ജില്ലാ കമ്മിറ്റി നൽകിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുകളിലെ ഇടതുസ്ഥാനാർഥികളെ തീരുമാനിച്ചുകഴിഞ്ഞെന്നും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലുടൻ ഇക്കാര്യം അറിയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
പാലക്കാട്ടെ സ്ഥാനാർഥിയെക്കുറിച്ച് ബിജെപി നടത്തിയ സർവേയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഒന്നാമതെത്തി; ശോഭ സുരേന്ദ്രൻ രണ്ടാമതും. പാർട്ടി പ്രതീക്ഷപുലർത്തുന്ന മണ്ഡലത്തിൽ ഇരുവരെയും മറികടന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റ രമ്യയ്ക്ക് ചേലക്കരയിൽ ഒരവസരം കൂടി നൽകണമെന്ന അഭിപ്രായം കോൺഗ്രസ് നേതൃത്വത്തിനുണ്ട്. കെപിസിസി ജനറൽ സെക്രട്ടറിയും വി.കെ.ശ്രീകണ്ഠൻ എംപിയുടെ ഭാര്യയുമായ കെ.എ.തുളസിയുടെ പേരും പരിഗണനയിലുണ്ട്. ചേലക്കരയിൽ യു.പ്രദീപിനെ കളത്തിലിറക്കാനാണു സിപിഎം തീരുമാനം. തിരുവില്വാമല പഞ്ചായത്തംഗം കെ.ബാലകൃഷ്ണനെയാണു ബിജെപി പരിഗണിക്കുന്നത്.
സ്ഥാനമൊഴിയാൻ വി.കെ.ശ്രീകണ്ഠൻ
തൃശൂരിൽ തന്നെ ഏൽപിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനാൽ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് കെപിസിസി നേതൃത്വത്തോട് പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിയെത്തുടർന്ന് തൃശൂരിൽ പാർട്ടിക്കുള്ളിലുണ്ടായ പൊട്ടിത്തെറികളുടെ പശ്ചാത്തലത്തിലാണു ശ്രീകണ്ഠനെ ചുമതലയേൽപ്പിച്ചത്. താഴെത്തട്ടുവരെയുള്ള പുനഃസംഘടന പൂർത്തിയാക്കിയെന്നും നേതാക്കൾക്കിടയിലെ അസ്വാരസ്യവും അനൈക്യവും പരിഹരിച്ചുവെന്നും ശ്രീകണ്ഠൻ നേതൃത്വത്തെ അറിയിച്ചു.
സംസ്ഥാനത്ത് പുനഃസംഘടന പൂർത്തിയാകാത്ത ബ്ലോക്ക് കമ്മിറ്റികളിൽ 10 ദിവസത്തിനകം അതു നടപ്പാക്കാൻ കൊച്ചിയിൽ ചേർന്ന കെപിസിസി യോഗം തീരുമാനിച്ചു. ഉപതിരഞ്ഞെടുപ്പിനു വയനാട് ലോക്സഭാ മണ്ഡലത്തിൽ നടത്തിയ തയാറെടുപ്പുകൾ ചുമതലക്കാരനായ എ.പി. അനിൽകുമാർ, പാലക്കാടിനെക്കുറിച്ച് ബി.എ.അബ്ദുൽ മുത്തലിബ്, ചേലക്കരയെക്കുറിച്ച് വി.പി.സജീന്ദ്രൻ എന്നിവർ അവതരിപ്പിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപ ദാസ്മുൻഷി എന്നിവർ പങ്കെടുത്തു.