ബഹിഷ്കരിച്ച് തമിഴ്നാട് ഉദ്യോഗസ്ഥർ; മുല്ലപ്പെരിയാറിൽ ഉപസമിതി പരിശോധന മുടങ്ങി
Mail This Article
കുമളി ∙ തമിഴ്നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചു; മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതിയുടെ പരിശോധന മുടങ്ങി. അണക്കെട്ടിലെ അറ്റകുറ്റപ്പണികൾക്കു സാധനങ്ങൾ കൊണ്ടുപോകാൻ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു തമിഴ്നാടിന്റെ ബഹിഷ്കരണം. ഏതൊക്കെ ജോലികളാണു ചെയ്യുന്നതെന്നു തമിഴ്നാട് വ്യക്തമാക്കാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നാണു കേരളത്തിന്റെ വിശദീകരണം.
കേന്ദ്ര ജല കമ്മിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സതീഷ് കുമാർ അധ്യക്ഷനായ സമിതിയിൽ സംസ്ഥാന ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, അസി. എൻജിനീയർ കിരൺ, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇർവിൻ, കണ്ണൻ എന്നിവരാണ് അംഗങ്ങൾ.
തുലാവർഷത്തിനു മുന്നോടിയായി നിലവിലെ സ്ഥിതി വിലയിരുത്താനാണു സമിതി എത്തിയത്. സമിതിയിലെ തമിഴ്നാട് പ്രതിനിധികൾ അണക്കെട്ടിൽ എത്തിയെങ്കിലും പരിശോധനയിൽ സഹകരിക്കില്ലെന്നു വ്യക്തമാക്കി. തുടർന്നു പരിശോധന റദ്ദാക്കി മറ്റുള്ളവർ മടങ്ങുകയായിരുന്നു.