പുലർച്ചെ 5ന് നവീന്റെ സന്ദേശം, തലേദിവസം ഓഫിസിൽ ധരിച്ച അതേ വേഷം: അവസാന മണിക്കൂറുകളിൽ സംഭവിച്ചത്
Mail This Article
കണ്ണൂർ ∙ നാട്ടിലേക്കു സ്ഥലംമാറിപ്പോകുന്നതിന്റെ സന്തോഷത്തിലാണ് നവീൻ ബാബു തിങ്കളാഴ്ച ഓഫിസിലെത്തിയത്. കണ്ണൂരിൽനിന്നു കഴിഞ്ഞ വെള്ളിയാഴ്ച വിടുതൽവാങ്ങി പോകേണ്ടതായിരുന്നു. നവരാത്രി പൂജയോടനുബന്ധിച്ച് 11ന് പൊതുഅവധി പ്രഖ്യാപിച്ചതോടെ വിടുതൽ തിങ്കളാഴ്ചയിലേക്കു മാറ്റി.
തിങ്കൾ രാവിലെ 11.00
കലക്ടറേറ്റിലെ എല്ലാ ജീവനക്കാർക്കും ചായസൽക്കാരം. പോകുന്നതിനു മുൻപുള്ള ഫയലുകളെല്ലാം തീർപ്പാക്കുന്ന തിരക്കായിരുന്നു പിന്നീട്.
വൈകിട്ട് 4:00
കലക്ടറേറ്റിലെ റവന്യു സ്റ്റാഫ് കൗൺസിലിന്റെ യാത്രയയപ്പ്. കലക്ടർ അരുൺ കെ.വിജയൻ, ഡപ്യൂട്ടി കലക്ടർമാരായ കെ.വി.ശ്രുതി, ശ്രീലത എന്നിവർക്കൊപ്പം വേദിയിൽ. കലക്ടറുടെ പ്രസംഗം കഴിഞ്ഞു 4 മണിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കടന്നുവരുന്നു.
റവന്യു ജീവനക്കാർ മാത്രം പങ്കെടുക്കുന്ന ചടങ്ങിലേക്കു മറ്റാരെയും ക്ഷണിച്ചിരുന്നില്ല. വേദിയിൽ കലക്ടർക്കരികിൽ ഇരുന്ന ദിവ്യ മൈക്ക് മുന്നിലേക്കു നീക്കിവച്ച് ‘ഞാനൊരു വഴിപോക്കയാണെന്നു’ പറഞ്ഞു പ്രസംഗം തുടങ്ങി. എഡിഎമ്മിനെ വിമർശിച്ചുള്ള 6 മിനിറ്റ് പ്രസംഗം കഴിഞ്ഞ് ദിവ്യ ഇറങ്ങിപ്പോയി.
ചടങ്ങിനെത്തിയവരെല്ലാം അപ്രതീക്ഷിത അടിയേറ്റപോലെയായി. ആരും ഒന്നും പ്രതികരിച്ചില്ല. ജീവനക്കാരുടെ ഉപഹാരം കലക്ടർ എഡിമ്മിനു കൈമാറി. ഒരു ഡപ്യൂട്ടി കലക്ടറുടെ കൂടി പ്രസംഗം കഴിഞ്ഞതോടെ എഡിഎമ്മിന്റെ മറുപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതിനെ പരാമർശിക്കാതെ കണ്ണൂരിൽ ജോലി ചെയ്തതും നാട്ടിലേക്കു പോകുന്നതിലുള്ള സന്തോഷവും പങ്കുവച്ചുള്ള ചെറിയ പ്രസംഗം.
വൈകിട്ട് 5.00
ഓഫിസ് സമയം കഴിഞ്ഞു ജീവനക്കാരെല്ലാം പോകുന്നു. എഡിഎം, ഡ്രൈവർ, പഴ്സനൽ സ്റ്റാഫിലെ 2 പേർ എന്നിവർ മാത്രം ഓഫിസിൽ. യാത്രയയപ്പ് ചടങ്ങിൽ ലഭിച്ച ഉപഹാരം എഡിഎം സ്റ്റേജിൽ നിന്നെടുത്തിരുന്നില്ല. സഹപ്രവർത്തകയാണ് അതെല്ലാമെടുത്ത് അദ്ദേഹത്തിന്റെ മേശപ്പുറത്തു വച്ചത്. 5.30ന് പഴ്സനൽ സ്റ്റാഫും മടങ്ങി.
വൈകിട്ട് 6.00
5.45ന് എഡിഎം ഓഫിസിൽനിന്നിറങ്ങി. എന്നാൽ, വാഹനത്തിന്റെ ലോഗ് ബുക്കിൽ ഒപ്പിടാൻ മറന്നതുകൊണ്ടു തിരിച്ചുവന്നു. ലോഗ് ബുക്കിൽ ഒപ്പിട്ടശേഷം കാറിൽ പോകുമ്പോൾ ഡ്രൈവറോട് റെയിൽവേ സ്റ്റേഷനു സമീപത്തെ മുനീശ്വരൻ കോവിലിനരികിൽ ഇറക്കിയാൽ മതിയെന്നാവശ്യപ്പെട്ടു.
കാസർകോട്ടുനിന്നുള്ള സുഹൃത്ത് വരാനുണ്ടെന്നും അദ്ദേഹത്തോടൊപ്പം പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലേക്കു പോകുമെന്നുമാണ് പറഞ്ഞത്. രാത്രി 8.55ന് എത്തുന്ന മലബാർ എക്സ്പ്രസിലാണ് ചെങ്ങന്നൂരിലേക്കു പോകേണ്ടിയിരുന്നത്.
ഇന്നലെ പുലർച്ചെ 5.45
പുലർച്ചെ 5.17ന് ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങേണ്ട നവീൻ ബാബു അവിടെ എത്തിയില്ലെന്ന് പുലർച്ചെ 5.45ന് എഡിഎമ്മിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (സിഎ) റീനയ്ക്ക് ഫോൺ സന്ദേശം. റെയിൽവേ പൊലീസ് ടിടിഇ വഴി അന്വേഷിച്ചപ്പോൾ നവീൻ ബാബു ട്രെയിനിൽ കയറിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. റീന ഡ്രൈവർ ഷംസുദ്ദീനെ അറിയിച്ചു.
രാവിലെ 6.30
ഷംസുദ്ദീൻ എഡിഎമ്മിന്റെ വീട്ടിലെത്തി. വാതിൽ തുറന്നിട്ടതായി കണ്ടു. ഫോൺ അകത്തുനിന്ന് റിങ് ചെയ്യുന്നുണ്ടായിരുന്നു. ഒറ്റയ്ക്കു വീട്ടിൽ കയറാൻ ഭയം കാരണം സമീപത്തു താമസിക്കുന്ന മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെ വിളിച്ചു.
മൂന്നാമതൊരാൾ കൂടി വേണമെന്നു പറഞ്ഞു കലക്ടറുടെ ഗൺമാനെ വിളിച്ചുവരുത്തി. 7ന് 3 പേരും അകത്തുകയറിയപ്പോൾ കിടപ്പുമുറിയിൽ നവീൻ ബാബു പ്ലാസ്റ്റിക് കയറിൽ തൂങ്ങിമരിച്ച നിലയിൽ. തലേദിവസം ഓഫിസിൽ ധരിച്ച അതേ വേഷമായിരുന്നു അപ്പോഴും.
പുലർച്ചെ 5ന് നവീൻ ബാബു സഹപ്രവർത്തകരിൽ ഒരാൾക്കു മറ്റൊരാളുടെ ഫോൺ നമ്പർ ആവശ്യപ്പെട്ട് വാട്സാപ് സന്ദേശം അയച്ചിരുന്നു. പക്ഷേ, സന്ദേശം ലഭിച്ചയാൾ അതു കണ്ടത് രാവിലെ 6.30ന് ആണ്. നവീൻ ബാബു ജീവനൊടുക്കിയത് രാവിലെയാണ് എന്ന സൂചനയാണ് ഇതു നൽകുന്നത്.