എഡിജിപി: സാമ്പത്തിക ആരോപണങ്ങളിൽ നിർണായക തെളിവു തേടി വിജിലൻസ്
Mail This Article
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ വിജിലൻസ് അന്വേഷണത്തിലൂടെ മാത്രമേ തെളിയുകയുള്ളൂവെന്നു ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ റിപ്പോർട്ടിൽ പരാമർശം.
അജിത്തിന്റെ അനധികൃത സ്വത്തു സമ്പാദനം അന്വേഷിക്കുന്ന ഡിജിപി യോഗേഷ് ഗുപ്തയുടെ സംഘത്തിന് പ്രാഥമിക പരിശോധനയിൽ തെളിവുകൾ ലഭിച്ചെന്നാണ് അറിവ്. മറ്റു സാമ്പത്തിക ആരോപണങ്ങൾ വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിലെന്നാണു ഡിജിപിയുടെ റിപ്പോർട്ടിൽ.
വിജിലൻസ് അന്വേഷിക്കുന്ന മറ്റ് വിഷയങ്ങൾ:
∙അജിത്തിന്റെ ബന്ധുക്കൾ വൻതോതിൽ സ്വത്തു സമ്പാദിച്ചെന്ന ആരോപണം.
∙അജിത്തിന്റെ ബന്ധുവിന്റെ ഫോൺകോൾ കള്ളക്കടത്തുക്കാർക്കു ഫോർവേഡ് ചെയ്തെന്ന ആരോപണം. കോൾ ഫോർവേഡിങ് സംവിധാനം ഉപയോഗിച്ചതിനാൽ രേഖകളിൽ ഭാര്യയും സഹോദരനും തമ്മിലുള്ള ഫോൺ വിളി മാത്രമേ തെളിയൂവെന്നായിരുന്നു ആക്ഷേപം.
∙കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു പൊലീസ് പിടിച്ച സ്വർണത്തിൽ പകുതിയിലേറെയും എസ്പി സുജിത്ദാസും അജിത്കുമാറും തട്ടിയെടുത്തെന്ന ആരോപണം.
∙അജിത്തിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും പേരിൽ വിദേശത്തടക്കം അനധികൃത സമ്പാദ്യമുണ്ടെന്ന ആരോപണം.
∙കവടിയാർ കൊട്ടാരത്തിനു സമീപം വസ്തു വാങ്ങിയെന്ന ആരോപണം.
∙ക്വാറി ഉടമകളിൽ നിന്നു മാസപ്പടി വാങ്ങി സുജിത് ദാസും അജിത്തും പങ്കിട്ടെന്ന ആരോപണം.
ദാസിനു ദാസിന്റെ 106 ഗുഡ് സർവീസ്
മലപ്പുറം വിജിലൻസിൽ ജോലി ചെയ്തിരുന്ന ഗ്രേഡ് എസ്ഐ മോഹൻദാസിനു ഹവാല ഇടപാടുകൾ കണ്ടെത്താൻ സഹായിച്ചെന്ന പേരിൽ, എസ്പിയായിരുന്ന സുജിത് ദാസ് 106 ഗുഡ് സർവീസ് എൻട്രി നൽകിയതായി ഡിജിപിയുടെ സംഘം കണ്ടെത്തി.
അതിൽ 54 എണ്ണവും മോഹൻദാസ് മലപ്പുറം വിജിലൻസിൽ റൈറ്ററായി ജോലി ചെയ്യുമ്പോഴായിരുന്നു. 2021–23 കാലയളവിലായിരുന്നു ഇത്. അതിനു മുൻപു ജില്ലാ എസ്പിയുടെ ക്രൈം സ്ക്വാഡിൽ ജോലി ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ സേവനം ആവശ്യമായിരുന്നെങ്കിൽ എസ്പിക്കു മോഹൻദാസിനെ നേരിട്ട് മലപ്പുറം എസ്പിയുടെ കീഴിലാക്കാമായിരുന്നു. മറ്റൊരു യൂണിറ്റിൽ ജോലി ചെയ്യുന്ന വ്യക്തിക്കു ഗുഡ് സർവീസ് എൻട്രി നൽകിയതു ശരിയായില്ലെന്നും ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കി.