നവീൻ ബാബു ജീവനൊടുക്കിയ സംഭവം: സിപിഎം ആർക്കൊപ്പം?
Mail This Article
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പത്തനംതിട്ടയിലെ പാർട്ടി നേതൃത്വം എഡിഎമ്മിന്റെ കുടുംബത്തിന്റെ വികാരത്തിനൊപ്പം നിൽക്കുമ്പോൾ കണ്ണൂർ നേതൃത്വം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്.
യാത്രയയപ്പു യോഗത്തിൽ അഴിമതി വിഷയം ഉന്നയിച്ചത് അനുചിതമായെന്ന് അഭിപ്രായപ്പെടുമ്പോഴും ദിവ്യയുടേത് അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമർശനം മാത്രമായിരുന്നുവെന്നുവെന്നാണു കണ്ണൂർ നേതൃത്വത്തിന്റെ നിലപാട്. എഡിഎം അഴിമതി നടത്തിയെന്നു പരോക്ഷമായി സമ്മതിക്കുന്നതിനു തുല്യമാണിതെന്നു വിമർശനമുണ്ട്. പാർട്ടിപത്രത്തിൽ നവീൻ ബാബുവിന്റെ മരണവാർത്തയിലും ആരോപണമുന ബാക്കിവയ്ക്കുന്നുണ്ട്.
നേതാക്കളുടെ ബന്ധുവായ സംരംഭകനു പെട്രോൾ പമ്പിനുള്ള നിരാക്ഷേപ പത്രത്തിനായി പാർട്ടിയുടെ സർവീസ് സംഘടനയിൽ അംഗമായ ഉദ്യോഗസ്ഥനെ സമ്മർദത്തിലാക്കിയും പരസ്യമായി അപമാനിച്ചും കൊലയ്ക്കു കൊടുത്തുവെന്ന ആരോപണമാണ് സിപിഎം നേരിടുന്നത്. ആത്മഹത്യ പ്രേരണയ്ക്കു നടപടി നേരിടേണ്ട കുറ്റമാണ് ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.ദിവ്യ ചെയ്തതെന്ന നിലപാടിലാണ് നവീൻ ബാബുവിന്റെ കുടുംബം.
ഈ വിഷയത്തിൽ ദിവ്യയോടൊപ്പം നിന്നാൽ സർവീസ് സംഘടനകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന ആശങ്ക കണ്ണൂർ നേതൃത്വത്തിനുണ്ട്. അവരെയും പത്തനംതിട്ട ജില്ലാ കമ്മിറ്റിയെയും അനുനയിപ്പിക്കുന്നതിനു കൂടിയാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, നവീൻ ബാബുവിന്റെ മൃതദേഹത്തെ അനുഗമിച്ചതെന്നാണു വിലയിരുത്തൽ. അതേസമയം, ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിനെ പ്രതിരോധിക്കാൻ വനിതാ സഖാക്കളെ രംഗത്തിറക്കുകയും ചെയ്തു.