കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്
Mail This Article
കോഴിക്കോട് ∙ മാധ്യമ പ്രവർത്തകയോടു മോശമായി പെരുമാറിയെന്ന കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കും.
ജാമ്യ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സുരേഷ് ഗോപി ഇന്നലെ രാവിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് നാല് കോടതിയിൽ ജഡ്ജി പി.അഞ്ജലിക്കു മുന്നിൽ ഹാജരായി.
കഴിഞ്ഞ ഒക്‌ടോബർ 27നു രേവതി പട്ടത്താനം ഉദ്ഘാടനം ചെയ്യാൻ കോഴിക്കോട്ടെത്തിയ സുരേഷ് ഗോപിയെ മാധ്യമപ്രവർത്തകർ കാണുന്നതിനിടെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണു കേസ്.
ഇന്നാണ് കേസ് പരിഗണിക്കാനിരുന്നതെങ്കിലും ഇന്നലെ തന്നെ സുരേഷ് ഗോപി കോടതിയിൽ ഹാജരാവുകയായിരുന്നു.
തുടർന്ന് കേസ് ഒരു ദിവസം നേരത്തെ പരിഗണിക്കാൻ അപേക്ഷ നൽകി. ഇന്ന് അരുണാചൽപ്രദേശിൽ എത്തേണ്ടതിനാണ് കേസ് നേരത്തെ പരിഗണിക്കാൻ അപേക്ഷ നൽകിയത്.
സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ബാബുവും സുഭാഷ് ബാബുവിന്റെ ഭാര്യ റാണിയുമാണ് ജാമ്യക്കാരായെത്തിയത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കമുള്ള നടപടികളാണ് ഇനിയുണ്ടാകുക.
ഹൈക്കോടതി തുടർ നടപടികൾ തടഞ്ഞില്ലെങ്കിൽ നേരിട്ടു കോടതിയിൽ ഹാജരാകുന്നതിൽ ഇളവിന് അപേക്ഷ നൽകും. കേസ് ജനുവരി 17ന് പരിഗണിക്കും. ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നു സുരേഷ് ഗോപിയുടെ അഭിഭാഷകൻ ബി.എൻ. ശിവശങ്കർ പറഞ്ഞു.