ADVERTISEMENT

തിരുവനന്തപുരം∙ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്താൻ ഇൻഷുറൻസ് കമ്പനികളുമായി കെഎസ്ഇബി പ്രാഥമിക ചർച്ചകൾ തുടങ്ങി. 

  നിലവിലുള്ള മെഡിക്കൽ റീഇംബേഴ്സ്മെന്റ് പദ്ധതിയിൽ നിന്നു വ്യത്യസ്തമായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കു രൂപം നൽകണമെന്ന് കെഎസ്ഇബിയിലെ ട്രേഡ് യൂണിയനുകളും ഓഫിസർ സംഘടനകളും പെൻഷൻ സംഘടനകളും കൂട്ടായി ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.

കെഎസ്ഇബി ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനകൾ നൽകിയ നിർദേശങ്ങളും ശുപാർശകളും പരിഗണിച്ച് പ്രപ്പോസൽ തയാറാക്കിയിട്ടുണ്ട്.

സർക്കാർ ജീവനക്കാർക്കായി ആരംഭിച്ച മെഡിസെപ് പദ്ധതിയിൽ സർക്കാർ പെൻഷൻകാരും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, കെഎസ്ഇബി പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും നിലവിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയില്ല. ജീവനക്കാർക്കു വേണ്ടി തയാറാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പെൻഷൻകാരുടെ സംഘടനകൾ കെഎസ്ഇബിക്കു നിവേദനം നൽകിയിരുന്നു. 

ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നാൽ ഏകദേശം 40700 പെൻഷൻകാർക്കും 28000 ജീവനക്കാർക്കും ഗുണകരമാകും. പ്രാരംഭദശയിലുള്ള പുതിയ പദ്ധതിയിൽ പെൻഷൻകാരെ കൂടി ഗുണഭോക്താക്കളാക്കാൻ സർക്കാർ കെഎസ്ഇബിക്കു ശുപാർശ നൽകിയിട്ടുണ്ട്.

വിഹിതം പങ്കിടുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമാകണം. പഞ്ചാബ് നാഷനൽ ബാങ്ക്, കാനറ ബാങ്ക് എന്നിവർ ആവശ്യപ്പെട്ടതനുസരിച്ച് ജീവനക്കാരുടെ പ്രായവും പെൻഷൻകാരുടെ അംഗ സംഖ്യയും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

ജല അതോറിറ്റിയുടെ പദ്ധതി പഠിക്കുന്നു

ജീവനക്കാർക്കും പെൻഷൻകാർക്കുമായി ജല അതോറിറ്റി നടപ്പാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിവരങ്ങൾ കെഎസ്ഇബി ശേഖരിച്ചു. ജല അതോറിറ്റിയിൽ നിലവിൽ പെൻഷൻ പ്രീമിയം പൂർണമായി സ്ഥാപനം അടയ്ക്കുകയാണ്. ജീവനക്കാരുടെ വിഹിതം ഈടാക്കാൻ ജല അതോറിറ്റിക്ക് ആലോചനയുണ്ട്. പ്രീമിയം പൂർണമായും സ്ഥാപനം വഹിക്കുന്ന മാതൃക കെഎസ്ഇബി സ്വീകരിക്കില്ല.

English Summary:

KSEB to launch health insurance scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com