ADVERTISEMENT

തിരുവനന്തപുരം∙ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ മിണ്ടാതിരുന്നു കേൾക്കുന്നവർക്കു മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളൂവെന്നു നടി മല്ലിക സുകുമാരൻ. അവശരായ അഭിനേതാക്കൾക്കു സാമ്പത്തിക സഹായം നൽകുന്ന കൈനീട്ടം പദ്ധതിയിൽ വീഴ്ചകൾ ഉണ്ടെന്നും അവർ കുറ്റപ്പെടുത്തി.

അമ്മയിൽ എല്ലാവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്നതു വലിയ പാടാണ്. മിണ്ടാതിരുന്നു കേൾക്കുന്നവർക്കേ അവിടെ പറ്റുകയുള്ളൂ. അവശരായവർക്കു നൽകുന്ന കൈനീട്ടം പദ്ധതിയിലെ അപാകതകൾ താൻ ഇടവേള ബാബുവിനോടു പറഞ്ഞിരുന്നു. അർഹതപ്പെട്ട, അവശരായ ഒരുപാടു പേരുണ്ട്. ചിലരെയൊക്കെ മാറ്റി നിർത്തിയിട്ട്, മാസം 15 ദിവസം വിദേശത്തുപോകുന്നവർക്കു കൈനീട്ടം കൊടുക്കൽ ഉണ്ടായിരുന്നു. അതൊന്നു ശരിയല്ല. മരുന്നു വാങ്ങിക്കാൻ കാശില്ലാത്ത അഭിനേതാക്കൾ ഉണ്ട്. അവർക്കാണു കൈനീട്ടം കൊടുക്കേണ്ടത്. മോഹൻലാൽ അത്ര മണ്ടനൊന്നുമല്ല. കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്നു മോഹൻലാലിന് അറിയാം.

അമ്മയുടെ തുടക്കകാലത്തും പല തെറ്റുകളും പറ്റിയിട്ടുണ്ട്. അന്ന് അതു നടൻ സുകുമാരൻ ചൂണ്ടിക്കാണിച്ചിരുന്നു. നിയമപരമായി ഓരോ കാര്യവും തിരുത്താൻ പറഞ്ഞതാണ്. അത് ചിലരുടെ ഈഗോ ക്ലാഷിൽ അവസാനിച്ചു. സുകുമാരൻ മരിച്ചതിനു പിന്നാലെയാണ് അവർക്ക് അതു മനസ്സിലായത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് കുടം തുറന്നുവിട്ട ഭൂതത്തെ പോലെയായി. നടിയെ ആക്രമിച്ച കേസ് എവിടെ വരെ എത്തിയെന്നു സർക്കാർ പറയണം. അതിജീവിതയായ ആ പെൺകുട്ടിക്കു നേരെ അക്രമം നടന്നു എന്നത് സത്യമാണ്. അതിന്റെ പേരിലാണ് ഈ ചർച്ചകൾ തുടങ്ങിയതും പല സംഘടനകളും ഘോരഘോരം പ്രസംഗിച്ചതും. ഏഴുവർഷം പിന്നിട്ടിട്ടും അന്വേഷണം എന്തായെന്നു സർക്കാർ പറയണം. എന്നിട്ടുവേണം അവർ ഇന്നലെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പറയാൻ. മോശം പെരുമാറ്റമുണ്ടായാൽ ആദ്യ തവണ തന്നെ വിലക്കുകയാണു വേണ്ടത്. താര സംഘടനയുടെ തലപ്പത്തേക്കു മകൻ കൂടിയായ നടൻ പൃഥ്വിരാജ് പോകില്ല എന്നാണു തന്റെ വിശ്വാസമെന്നും മല്ലിക പറഞ്ഞു.

English Summary:

Mallika Sukumaran slams AMMA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com