പ്രശാന്തിന്റെ ഒരു ഒപ്പു കൂടി പുറത്ത്; മുഖ്യമന്ത്രിക്കു നൽകിയെന്ന് പറയുന്ന പരാതിയിലെ ഒപ്പ് വ്യാജമെന്നതിന് വീണ്ടും തെളിവ്
Mail This Article
തിരുവനന്തപുരം ∙ ജീവനൊടുക്കിയ എഡിഎം കെ.നവീൻ ബാബുവിനെതിരെ അഴിമതിയാരോപിച്ച് ടി.വി.പ്രശാന്ത് മുഖ്യമന്ത്രിക്കു നൽകിയെന്നു പറയുന്ന പരാതി വ്യാജമെന്നു തെളിയിക്കുന്ന മറ്റൊരു രേഖ കൂടി പുറത്ത്.
9ന് എഡിഎം ഓഫിസിലെത്തി നിരാക്ഷേപ പത്രം (എൻഒസി) കൈപ്പറ്റിയപ്പോൾ രേഖപ്പെടുത്തിയ ഒപ്പാണ് ഇന്നലെ പുറത്തുവന്നത്. ഇതിൽനിന്നു വ്യത്യസ്തമായ ഒപ്പാണ് മുഖ്യമന്ത്രിക്ക് നൽകിയതായി പറയുന്ന പരാതിയിലുള്ളത്.
പെട്രോൾ പമ്പിനുള്ള സ്ഥലത്തിന്റെ പാട്ടക്കരാറിലെ ഒപ്പും പേരും നേരത്തേ പുറത്തു വന്നിരുന്നു. പാട്ടക്കരാർ, എൻഒസി അപേക്ഷ, എൻഒസി കൈപ്പറ്റിയുള്ള രസീത്, ജോലി ചെയ്യുന്ന പരിയാരം മെഡിക്കൽ കോളജിലെ റജിസ്റ്റർ എന്നിവയിലെല്ലാം ഒരേ ഒപ്പാണ്. പേര് പ്രശാന്ത് എന്നും.
എന്നാൽ, മുഖ്യമന്ത്രിക്കു നൽകിയതായി പറയുന്ന പരാതിയിൽ പേര് പ്രശാന്തൻ എന്നാണ്. ഒപ്പും വ്യത്യസ്തം. ഇതിൽ പൊലീസ് അന്വേഷണം നടത്തി കൃത്രിമത്വം തെളിഞ്ഞാൽ പ്രശാന്ത് വ്യാജരേഖ കേസിൽ പ്രതിയാകും.
15ന് രാവിലെ 7 മണിയോടെയാണ് എഡിഎമ്മിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മുഖ്യമന്ത്രിക്കു നൽകിയതായി പറയുന്ന പരാതി 15ന് രാവിലെ 11 മണിയോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഈ മാസം 10ന് അയച്ച പരാതി എന്നായിരുന്നു അവകാശവാദം.
ഇതിൽ ‘എഡിഎം ചുമതല വഹിച്ചിരുന്ന നവീൻ ബാബു കെ’ എന്ന പ്രയോഗം കടന്നുകൂടിയതും എഡിഎമ്മിന്റെ മരണശേഷം പരാതി തട്ടിക്കൂട്ടി എന്ന സൂചന നൽകുന്നു.