ADVERTISEMENT

സോൾ ∙ ജൂൺ നാലിന് ഉത്തരകൊറിയ രണ്ടാം ചാര ഉപഗ്രഹം വിക്ഷേപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഉപഗ്രവിക്ഷേപണത്തിനുള്ള ലോഞ്ച് വിൻഡോ ഞായറാഴ്ച രാത്രി മുതൽ പ്രവർത്തനം തുടങ്ങിയതായി ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറിയൻ മുനമ്പിനും ഫിലിപ്പീൻസ് ദ്വീപായ ലുസോനും സമീപത്തായി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാനിടയുള്ള മൂന്ന് സ്ഥലങ്ങൾ അപകടമേഖലയായി ഉത്തരകൊറിയ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജപ്പാൻ കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപഗ്രഹ വിക്ഷേപണം യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നും ഉപഗ്രഹ വിക്ഷേപണ പദ്ധതി ഉപേക്ഷിക്കണമെന്നും കിം ജോങ് ഉന്നിനോട് ആവശ്യപ്പെടാൻ യുഎസ്, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവർ തമ്മിൽ ധാരണയായി.

2023 നവംബറിൽ ആദ്യ ചാര ഉപഗ്രഹം ഉത്തര കൊറിയ വിജയകരമായി വിക്ഷേപിച്ചിരുന്നു. പദ്ധതി യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച് അന്നും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് പ്യോങ്‌യാങ് രണ്ടാം ഉപഗ്രഹ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. മേഖലയിലെ യുഎസ് സാന്നിധ്യം നിരീക്ഷിക്കാനാണ് ഉപഗ്രഹവിക്ഷേപണമെന്നാണ് പ്യോങ്‌യാങ് പറയുന്നത്.

വൈറ്റ്്ഹൗസ്, പെന്റഗൺ തുടങ്ങിയ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങൾ ഉപഗ്രഹം പകർത്തിയതായും അവർ അവകാശപ്പെടുന്നു. ഉത്തരകൊറിയയുടെ പ്രധാന ശത്രുവായ ദക്ഷിണകൊറിയൻ മേഖലയിൽനിന്നുള്ള നിർണായക വിവരങ്ങൾ ഉപഗ്രഹത്തിലൂടെ പ്യോങ്‌യാങ്ങിന് ലഭിക്കുമെന്നും ഇത് സുരക്ഷാ ഭീഷണിയുയർത്തുമെന്നുമാണ് സോളിന്റെ ഭീതി. ഉപഗ്രഹവിക്ഷേപണ നീക്കം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണകൊറിയ പ്രതികരിച്ചു. ഉപഗ്രഹ പദ്ധതിക്കായി ഉത്തരകൊറിയയ്ക്ക് റഷ്യൻ സഹായം ലഭിച്ചിട്ടുണ്ടെന്നും സോൾ ആരോപിക്കുന്നു. 2024 മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉത്തരകൊറിയ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്.

English Summary:

North Korea Says Plans To Launch Satellite By June 4: Japanese Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com