ADVERTISEMENT

കൊച്ചി ∙ ഇക്കഴിഞ്ഞ മാർച്ചിൽ നഗരത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അടക്കം അനുഭവപ്പെട്ടതിനു പിന്നാലെ പെരിയാറിൽ നിന്ന് കിൻഫ്രയുടെ കാക്കനാട് പാർക്കിലേക്ക് 45 ദശലക്ഷം ലീറ്റർ വെള്ളം കൊണ്ടു പോകുന്ന പദ്ധതിയെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. അന്ന് കിൻഫ്ര അധികൃതർ ചൂണ്ടിക്കാണിച്ച പ്രധാന കാര്യങ്ങളിലൊന്ന് തങ്ങൾക്ക് ലഭിക്കുന്ന വെള്ളത്തിന്റെ 80 ശതമാനവും നൽകുന്നത് കൊച്ചി ഇൻഫോപാർക്കിന്റെ ദൈനംദിന ആവശ്യങ്ങൾക്കാണ് എന്നാണ്. കേരളത്തിന്റെ ഈ അഭിമാന ഐടി പാർക്ക് എത്രത്തോളം പ്രധാനമാണ് എന്നാണ് പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയായി അന്ന് കിൻഫ്ര അധികൃതരും  ഇൻഫോപാർക്ക് മേധാവികളും ചൂണ്ടിക്കാട്ടിയത്. അതിൽ എടുത്തു പറഞ്ഞ കാര്യങ്ങളിലൊന്നായിരുന്നു ബെംഗളൂരു കടന്നു പോകുന്നതു പോലെ വെള്ളമില്ലാത്ത അവസ്ഥയുണ്ടായാൽ കൊച്ചിയിലേക്ക് പിന്നീട് പ്രമുഖ കമ്പനികളൊന്നും വരില്ല എന്നത്. അവിടെനിന്ന് കേവലം രണ്ടു മാസം കഴിയുമ്പോൾ ഇന്‍ഫോപാർക്കും പരിസരങ്ങളും വെള്ളത്താൽ മൂടപ്പെട്ട അവസ്ഥയാണ്. രണ്ടു മണിക്കൂർ മഴ പെയ്താൽ ഇവിടുത്തെ റോഡുകൾ തോടാകും, വാഹന ഗതാഗതം താറുമാറാകും. സമൂഹ മാധ്യമങ്ങളിലടക്കം ഇൻഫോപാർക്കിലെ വെള്ളക്കെട്ടിലൂടെ വാഹനങ്ങളും ആളുകളും കഷ്ടപ്പെട്ട് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ ഇൻഫോപാർക്കിലെ ചില കമ്പനികളുടെ അകത്തു വരെ വെള്ളം കയറിയ ദൃശ്യങ്ങൾ പുറത്ത വന്നിരുന്നു. കാക്കനാടുള്ള കിൻഫ്ര എക്സ്പോർട്ട് പ്രൊമോഷൻ ഇൻഡസ്ട്രിയൽ പാർക്ക്, ഇൻഫോപാർക്ക് ഫേസ്–1, ഫേസ് –2, കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ച്വറിംഗ് ക്ലസ്റ്റർ എന്നിവയെ ഈ പ്രശ്നങ്ങൾ ഭാവിയിൽ ഗുരുതരമായി ബാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതു പോലുള്ള താൽക്കാലിക പരിഹാരങ്ങൾക്ക് പകരമായി ദീർഘകാലത്തേക്കുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഇൻഫോപാർക്കിന്റെയും മറ്റ് അഭിമാന മേഖലകളുടേയും ഭാവി വികാസത്തിന് ഉപകരിക്കൂ എന്നുമാണ് പൊതുവെ ഉയരുന്ന അഭിപ്രായം. 

കേരളത്തിലെ ഐ.ടി, അനുബന്ധ സ്ഥാപനങ്ങൾക്ക് അടിസ്ഥാനസൗകര്യം നൽ‍കുക എന്ന ലക്ഷ്യത്തോടെ 2004ലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഐടി പാർക്കിനു കീഴിൽ ഇൻഫോപാർക്ക് സ്ഥാപിതമാകുന്നത്. 20 വർഷങ്ങൾക്ക് ശേഷം വമ്പൻ കുതിച്ചുചാട്ടമാണ് ഇൻഫോപാർക്കിനുണ്ടായത്. ഇന്ന് ഇൻഫോപാർക്കിന്റെ കണക്കിൽ 575ഓളം കമ്പനികൾ 92 ലക്ഷം ചതുരശ്ര അടിയുള്ള ക്യാംപസിൽ പ്രവർത്തിക്കുന്നു. നിലവിൽ 67,000 പേരിലധികം ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നുണ്ട്. ഈ വർഷം ഒടുവിൽ ഇത് 75,000 കടക്കുമെന്നാണ് ഇൻഫോപാർക്ക് അധികൃതർ പറയുന്നത്. 2025ൽ 1 ലക്ഷം പേരാകും ഇവിടെ ജോലി ചെയ്യാനുണ്ടാവുക എന്നാണ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ വേനൽക്കാലത്ത് വെള്ളമില്ലാതെയും മഴക്കാലം തുടങ്ങിയാൽ വെള്ളക്കെട്ടുമാകുന്ന പ്രദേശത്തേക്ക് ഭാവിയിൽ കുടുതൽ കമ്പനികൾ എത്തുമോ? അതോ നിലവിലുള്ള കമ്പനികൾ ഇവിടം ഉപേക്ഷിച്ചു പോകുമോ? ഈ ആശങ്കകൾ നിലനിൽക്കുന്നതിനാൽ തന്നെ പ്രശ്നപരിഹാരത്തിനായി അടിയന്തര നടപടികൾക്ക് അധികൃതർ തുടക്കമിട്ടിട്ടുണ്ട്. 

ഇൻഫോപാർക്ക് മേഖലയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം നടന്നിരുന്നു. വെള്ളം ഒഴുകിപ്പോകുന്നതിന് നിലവിലെ കലുങ്ക് പുനഃനിര്‍മ്മിക്കുന്നതിന് പദ്ധതി നിർദേശങ്ങൾ സമര്‍പ്പിക്കാന്‍ കലക്ടര്‍ യോഗത്തിൽ നിര്‍ദേശിച്ചിട്ടുണ്ട്. കിന്‍ഫ്ര, ഇന്‍ഫോര്‍പാര്‍ക്ക് അധികൃതര്‍ ഇതുസംബന്ധിച്ച പ്രൊപ്പോസല്‍ ജലസേചന, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് നല്‍കാനാണ് കലക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

നീണ്ടുനില്‍ക്കുന്ന അതിശക്തമഴയിലെ വെള്ളം ഒഴുക്കി കളയുന്നതിന് നിലവിലെ കലുങ്ക് അപര്യാപ്തമാണെന്നാണ് കിന്‍ഫ്ര, ഇന്‍ഫോര്‍പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ ബോക്‌സ് കലുങ്ക് നിര്‍മ്മിച്ച് വെള്ളം ഇടച്ചിറ തോട്ടിലേക്ക് ഒഴുക്കുകയാണ് പരിഹാര മാർഗം. ഇൻഫോപാർക്കിനു പിന്നിലുള്ള ഉയരം കൂടിയ പ്രദേശമായ നിലംപതിഞ്ഞി മുകളില്‍ നിലവിൽ ഒട്ടേറെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവിടെ നിന്നും ഇന്‍ഫോപാർക്ക് പ്രദേശത്തേക്ക് വെള്ളം ഒഴുകിയെത്തുന്ന സാഹചര്യവും നിലവിലുണ്ട്. 

‘‘ഇൻഫോപാർക്കിന്റെ ഉള്ളിലുള്ള ഓടകൾ കൃത്യമായി വൃത്തിയാക്കുകയും വെള്ളം ഒഴുകിപ്പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഈ ഓടകളിൽ നിന്നുള്ള വെള്ളം ഇടച്ചിറ കനാലിലേക്കും അവിടെ നിന്ന് കടമ്പ്രയാറിലേക്കും പോയാൽ വെള്ളക്കെട്ട് ഉണ്ടാകില്ല. കഴിഞ്ഞയാഴ്ച മഴ ഉണ്ടായപ്പോൾ കോഴിച്ചിറ ബണ്ട് തുറന്നു. ഇന്നലെ അതിശക്തമായ മഴ ആയതിനാൽ വെള്ളക്കെട്ട് ഉണ്ടായി. എന്നാൽ ബണ്ട് തുറന്നതിനാൽ ഒരു മണിക്കൂറിനുള്ളിൽ വെള്ളം ഒഴുകിപ്പോയി.കടമ്പ്രയാർ ആഴം കൂട്ടി, വൃത്തിയാക്കി, നീരൊഴുക്ക് കൂട്ടണം. കലക്ടർ വിളിച്ച യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ പോള നീക്കാൻ തുടങ്ങിയിട്ടുണ്ട്. ഡ്രെയിനേജിൽ നിന്ന് കനാലിലേക്ക് പോകുന്ന പൈപ്പുകൾ 20ലധികം വർഷം പഴക്കമുള്ളതാണ്. അതിനു പകരമായി കാലാനുസൃതമായി ബോക്സ് കലുങ്കുകൾ അടക്കമുള്ളവ കൊണ്ടുവരണം’’– ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ഇൻഫോപാർക്കിന്റെ ഭാവി സംബിന്ധിച്ച് ആശങ്കകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Infopark Flooded: The Immediate and Long-term Impact on Kerala’s IT Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com