ADVERTISEMENT

തിരുവനന്തപുരം∙ കേരളം നടുങ്ങിയ 2018, 19 വർഷത്തെ പ്രളയ ദുരന്തത്തിന് അഞ്ചു വർഷത്തിനുശേഷം കാലവർഷമെത്തുന്നു. സാധാരണയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സർക്കാർ മുന്നൊരുക്കങ്ങൾ എന്തൊക്കെയാണ്? ദുരന്തമുണ്ടായാൽ നേരിടാൻ 15,000 ത്തിൽ  അധികം പരിശീലനം ലഭിച്ച വൊളന്റിയർമാരുടെ സേനയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി പറയുന്നു. എവിടെയൊക്കെ ഹെലിപാഡുകളുണ്ട്, എവിടെയൊക്കെ ഏതൊക്കെ തരത്തിലുള്ള ഹെലികോപ്റ്റർ ഇറങ്ങും എന്നതിന്റെ പട്ടിക തയാർ. കഴിഞ്ഞ പ്രളയത്തിൽ സ്വമേധയാ രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളി സമൂഹവുമായി അധികൃതർ നിരന്തര ബന്ധം പുലർത്തുന്നു. താലൂക്ക് തലത്തിൽ എമർജൻസി ഓപ്പറേഷൻ റൂമുകൾ രൂപീകരിച്ചു. ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ.കുര്യാക്കോസ് ദുരന്ത മുന്നൊരുക്കങ്ങളിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ‘മനോരമ ഓൺലൈനിനോട്’ സംസാരിക്കുന്നു.

2018, 19 വർഷത്തെ പ്രളയത്തിനുശേഷം സർക്കാർ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പ്രവർത്തന രീതിയിൽ വലിയ വ്യത്യാസം ഉണ്ടായി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ദുരന്ത നിവാരണത്തിലുള്ള പങ്ക് വർധിച്ചു. തദ്ദേശസ്ഥാപന തലത്തിൽ ദുരന്ത ലഘൂകരണ പദ്ധതികൾ കൊണ്ടുവന്നു. ദുരന്ത നിവാരണ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു. ദുരന്തനിവാരണത്തിന്റെ ചുമതല നേരത്തെ സർക്കാർ വകുപ്പുകൾക്ക് ആയിരുന്നെങ്കിൽ ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്കായി. അധികാര വികേന്ദ്രീകരണം നടന്നു. ദുരന്ത നിവാരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർബന്ധമായും പദ്ധതിയുണ്ടായിരിക്കണം. ദുരന്ത നിവാരണത്തിന് പണം വിനിയോഗിക്കാനുള്ള ഫണ്ട് സജ്ജമാക്കി. ദുരന്ത നിവാരണത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു. വിശദമായ നിർദേശങ്ങൾ നൽകി പരിശീലനം നൽകി. കാലാവസ്ഥാ വ്യതിയാന പദ്ധതി പമ്പയുടെ തീരത്തെ തദ്ദേശസ്ഥാപനങ്ങളിൽ നടപ്പിലാക്കി. 

∙സാമൂഹിക സന്നദ്ധ സംവിധാനങ്ങൾ വികസിപ്പിച്ചു. 15000 ത്തിൽ അധികം പരിശീലനം ലഭിച്ച വൊളന്റിയർമാരുണ്ട്. ആപ്തമിത്ര വൊളന്റിയർമാർക്ക് പ്രത്യേക സുരക്ഷാ കിറ്റുകളും ജില്ലകളിൽ അഡിഷനൽ കിറ്റുകളും നൽകി. വൊളന്റിയർമാരുടെ ചെലവുകൾ വഹിക്കുന്നതിനും സംവിധാനമൊരുക്കി.

∙ ദുരന്തമുണ്ടായാൽ പ്രതികരിക്കാനുള്ള ഇൻസിഡന്റ് റെസ്പോണ്‍സ് സിസ്റ്റം 2018–19 ലെ പ്രളയത്തിനുശേഷം താലൂക്ക് തലംവരെ രൂപീകരിച്ചു. എമർജൻസി മാനേജ്മെന്റ് എല്ലാവരുടെയും ചുമ‍തലയാക്കി. ഓരോ വകുപ്പിലും ചുമതലയുള്ള ആളുകളെ നിശ്ചയിച്ചു. ഉദാഹരണത്തിന്, ദുരന്തമുണ്ടായാൽ ഗതാഗതത്തിന് വാഹനമൊരുക്കുന്നതിനുള്ള ഉത്തരവാദിത്തം ഒരു ഉദ്യോഗസ്ഥനായിരിക്കും. താലൂക്ക് തലത്തിൽ എമർജൻസി ഓപ്പറേഷൻ റൂം തയാറാക്കി. അടിയന്തരഘട്ടത്തിൽ ഈ റൂമിലൂടെയാകും പ്രവർത്തനം. കേരളത്തിൽ മാത്രമാണ് താലൂക്ക് തലംവരെ ഇൻസിഡന്റ് റെസ്പോൺസ് സംവിധാനമുള്ളത്. 

∙ കാലാവസ്ഥ മുന്നറിയിപ്പുകളിൽ കൂടുതൽ സൂക്ഷ്മത വന്നു. സ്വതന്ത്ര കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം കേൾക്കുന്നു. ഇതിനായി ഇത്തരം വിദഗ്ധരുടെ കൂട്ടായ്മയുണ്ടാക്കി. കാലാവസ്ഥ നിർണയത്തിന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിനു പുറമേ സ്വകാര്യ ഏജൻസികളുടെയും, സ്വതന്ത്ര സമൂഹിക കാലാവസ്ഥാ നിരീക്ഷകരുടെയും ഡാറ്റയും, അഭിപ്രായവും പരിഗണിക്കുന്നു. 

∙ മഴ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമായി. 100 പുതിയ ഓട്ടമേറ്റഡ് വെതർ സ്റ്റേഷൻ കാലാവസ്ഥ വകുപ്പുമായി ചേർന്ന് സ്ഥാപിച്ചു. കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന് നിലവിൽ 102 ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുണ്ട്. സ്കൈമെറ്റിന് 114. ഇറിഗേഷൻ വകുപ്പിന് ദിവസേന റിപ്പോർട്ട് തരുന്ന 138 മഴമാപിനികളുണ്ട്. ഇവയ്ക്ക് പുറമേ, പുഴയിലെ ജലനിരപ്പ് നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിക്കപ്പെട്ടു. അവയിൽ നിന്നുമുള്ള വിവരങ്ങൾ സൂക്ഷ്മമായി പരിഗണിച്ചാണ് പ്രാദേശികമായി നിർദേശങ്ങൾ നൽകുന്നത്.

∙ ദുരന്തത്തെ നേരിടാനുള്ള തയാറെടുപ്പുകൾ വിശദമാക്കി ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2019 മുതൽ പ്രസിദ്ധീകരിച്ച് വരുന്നു. ഓരോ വർഷവും പുതിയ അനുഭവങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ബുക്ക് പുതുക്കുന്നത്.  ജനപ്രതിനിധികൾക്കും സ്ഥാപനങ്ങൾക്കും ബുക്ക് വിതരണം ചെയ്തിട്ടുണ്ട്.

∙ ദുരന്തത്തെ നേരിടാനുള്ള വിഭവങ്ങളെക്കുറിച്ച് രണ്ടാഴ്ച കൂടുമ്പോൾ വിശകലനം ചെയ്യും. വാഹന്‍ പോർട്ടലിൽനിന്ന് ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ ശേഖരിക്കാം. മണ്ണുമാന്തി യന്ത്രങ്ങളോ ലോറികളോ എവിടെയുണ്ടെന്ന് കൃത്യമായി മനസിലാക്കാം. കര–വ്യോമ–നാവിക സേനകളുമായി നിരന്തര ബന്ധം പുലർത്തുന്നു. തൃശൂരിൽ ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് ടീമുണ്ട് (ഒരു ടീമിൽ 45 പേർ). അധിക ടീം മഴക്കാലത്ത് പ്രീ-പൊസിഷൻ ചെയ്യുന്നുണ്ട്.

∙ 200 ദശലക്ഷം ഖനയടിക്ക് മുകളിൽ വെള്ളമുള്ള അണക്കെട്ടുകൾക്കാണ് റൂൾകർവ് നിശ്ചയിക്കുക. കേരളത്തിൽ ഇതിനു താഴെയുള്ള അണക്കെട്ടുകൾക്കും റൂൾകർവ് നിശ്ചയിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ കമ്മിറ്റി എല്ലാ 10 ദിവസവും മഴക്കാലത്ത് അണക്കെട്ടുകളുടെ ജലനിരപ്പ് പരിശോധിക്കും.

∙ മത്സ്യത്തൊഴിലാളികളുടെയും ബോട്ടുകളുടെയും വള്ളങ്ങളുടെയും കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലുണ്ട്. മത്സ്യത്തൊഴിലാളി സമൂഹവുമായി നിരന്തര ബന്ധം പുലർത്തുന്നു. തഹസിൽദാർമാർ മത്സ്യത്തൊഴിലാളി സമൂഹവുമായി അവശ്യഘട്ടങ്ങളിൽ കൂടിക്കാഴ്ച നടത്താറുണ്ട്. രക്ഷാപ്രവർത്തനത്തിന് ചെലവാകുന്ന തുകയ്ക്കും വള്ളങ്ങൾക്ക് തകരാറുണ്ടായാൽ അറ്റക്കുറ്റപ്പണിക്കും പണം മാറ്റിവച്ചിട്ടുണ്ട്.

English Summary:

Kerala Mobilizes Volunteers and Helicopters to Combat Extraordinary Rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com