ADVERTISEMENT

കോഴിക്കോട്∙ നാലാം തവണയും അജയ്യനായി ജൈത്രയാത്ര തുടർന്ന് എം.കെ.രാഘവൻ. ഓരോ തവണ മത്സരിക്കുമ്പോഴും ഭൂരിപക്ഷം കൂട്ടുന്ന മാജിക്ക് ഇത്തവണയും രാഘവന് സ്വന്തം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും രാഘവന് വെല്ലുവിളി ഉയർത്താൻ മറ്റു സ്ഥാനാർഥികൾക്കായില്ല. ഒരു ലക്ഷത്തിൽപരം ഭൂരിപക്ഷം നേടിയപ്പോൾ രാഘവനോടുള്ള ജനങ്ങളുടെ ഇഷ്ടം കൂടിയതേയുള്ളു എന്ന് വ്യക്തം. അതേസമയം വോട്ടെണ്ണുമ്പോൾ ചരിത്രത്തിൽ ആദ്യമായി ബിജെപി രണ്ടാം സ്ഥാനത്തേക്ക് കയറി വന്നു. എളമരം കരീമിനെപ്പോലെ അതിശക്തനായ സിപിഎം സ്ഥാനാർഥിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വന്നത് വലിയ തിരിച്ചടിയാണ്. 

രാഷ്ട്രീയത്തിനപ്പുറമുള്ള രാഘവന്റെ ഇടപെടലുകളും വ്യക്തിബന്ധങ്ങളും ഇത്തവണയും വോട്ടായി. 2009ൽ 838 വോട്ടിന് ജയിച്ച രാഘവന് 2014ൽ 16,883 ഉം, 2019ൽ 85,225 ഉം വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായത്. ഇത്തവണ ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അറിയാം

ഗുരുതരമായ കോഴ ആരോപണം രാഘവനെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഉയർന്നിട്ടും ഭൂരിപക്ഷം കൂടുകയാണുണ്ടായത്. ഇത്തവണ കാര്യമായ ആരോപണങ്ങൾ ഇല്ലായിരുന്നു. എതിർപക്ഷത്ത് എൽഡിഎഫ് ശക്തമായ പ്രചാരണമാണ് നടത്തിയത്. കോഴിക്കോട്ടെ തൊഴിലാളി നേതാവാണ് എളമരം കരീം. ജില്ലയിലെ മുക്കിലും മൂലയിലും സുപരിചിതൻ. എന്നാൽ എം.കെ.രാഘവന്റെ ജനകീയതയെ മറികടക്കാൻ രാഘവനായില്ല എന്നാണ് ഫലം സൂചിപ്പിക്കുന്നത്. കോഴിക്കോട്ടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറും എൽഡിഎഫിനൊപ്പമാണ്. ആ നേട്ടം ലോക്സഭാ തിരഞ്ഞെടുപ്പിൽ തുടരാൻ സാധിക്കുമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. രാഘവനെ നാട്ടുകാർ പൊതുവെ രാഘവേട്ടൻ എന്നാണ് വിളിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലും ഇങ്ങനെയാണ് എഴുതിയിരുന്നത്. അതിന് ബദലായി കരീംക്ക എന്നാണ് എൽഡിഎഫ് പോസ്റ്റർ ഒട്ടിച്ചത്. കരീംക്ക പ്രയോഗം ജനം ഏറ്റെടുത്തില്ല.

പൗരത്വ നിയമം ഉൾപ്പെടെയുള്ള കാര്യങ്ങൾ മണ്ഡലത്തിൽ വലിയ ചർച്ചാവിഷയമായിരുന്നു. പൗരത്വ നിയമത്തിനെതിരെ കോൺഗ്രസ് ഒന്നും ചെയ്തില്ല എന്ന ആരോപണം ഉയർത്തിയാണ് എൽഡിഎഫ് പ്രചാരണം തുടങ്ങിയത് തന്നെ. ചിട്ടയായി പ്രചാരണം നടത്തുന്നതിലും എൽഡിഎഫ് തന്നെയായിരുന്നു മുൻപന്തിയിൽ. പക്ഷേ ജനങ്ങളുടെ മനസ്സിൽ രാഘവനു തന്നെയായിരുന്നു സ്ഥാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com