ADVERTISEMENT

ഒരു ലക്ഷത്തിൽപരം വോട്ടിന്റെ വിജയവുമായി ഷാഫി പറമ്പിൽ വടകര പുതിയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും നേരം ഏഴുമണി കഴിഞ്ഞു. ഷാഫിയെ കാത്ത് ആയിരക്കണക്കിനാളുകൾ ബസ് സ്റ്റാൻഡിൽ തടിച്ചു കൂടി. ഏഴു മണിവരെ മാത്രമേ ആഹ്ലാദ പ്രകടനം പാടുള്ളു എന്ന് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. ബസ് സ്റ്റാൻഡിലെ ലൈറ്റുകളെല്ലാം നേരത്തെ തന്നെ ഓഫാക്കിയിരുന്നു. ഇതോടെ മൊബൈൽ ഫ്ലാഷ് ഉയർത്തിയാണ് അണികൾ ഷാഫിയെ വരവേറ്റത്. ആളുകൾ ആർത്തുവിളിക്കുമ്പോളും കെട്ടിടങ്ങൾക്കും നിർത്തിയിട്ട ബസുകൾക്കും മുകളിൽ കയറി കൈവീശുമ്പോഴും ഇരുട്ടിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു സ്ത്രീ മാറിനിൽക്കുന്നുണ്ടായിരുന്നു. കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊടിഞ്ഞ് ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേർന്നുനിന്ന കെ.കെ.രമ എന്ന സ്ത്രീയായിരുന്നു വടകരയുടെ വിധി നിർണയിച്ചതിലെ നെടുംതൂൺ. ഇരുട്ടിൽ യുവാക്കളും സ്ത്രീകളും ഉൾപ്പെടെ ഷാഫി, ഷാഫി എന്ന് ആർത്തുവിളിക്കുമ്പോൾ വലിയൊരു ദൗത്യം പൂർത്തിയാക്കിയതിന്റെ ചാരിതാർഥ്യവും സംതൃപ്തിയും രമയുടെ മുഖത്ത് തെളിഞ്ഞുനിന്നു. ഷാഫി പറമ്പിലും കെ.കെ.ശൈലജയുമായിരുന്നു സ്ഥാനാർഥികളെങ്കിലും വടകരയിൽ ഏറ്റുമുട്ടിയത് സ്ത്രീകളായിരുന്നു. ശൈലജയും രമയും ഒരേ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ വന്ന് രണ്ട് പ്രതീകങ്ങളായി മാറിയവരാണ്. അതുകൊണ്ടു മത്സരം രമയും ശൈലജയും തമ്മിലായിരുന്നു എന്നുവിശേഷിപ്പിച്ചാലും അതിശയോക്തിയില്ല.

ഉണങ്ങില്ല, ചന്ദ്രശേഖരന്റെ മുറിവിൽ നിന്നൊഴുകുന്ന ചോര

ആൾക്കൂട്ടത്തിലും ഇരുട്ടിലും ചേർന്നുനിന്ന രമയോടു തിര‍ഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു ചോദിച്ചപ്പോൾ അവരുടെ മറുപടി ഇങ്ങനെ: ‘‘ടിപിയുടെ മണ്ണ്... അതൊരു പ്രധാന ഘടകമാണ്. ചന്ദ്രശേഖരന്റെ മുറിവിൽ നിന്നൊഴുകുന്ന ചോര, അത് ഉണങ്ങില്ല, ഒരു കാലത്തും. ഇപ്പോൾ കിട്ടിയ തിരിച്ചടി ഇനിയുള്ള തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിനു കിട്ടിക്കൊണ്ടേയിരിക്കും. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ വടകരയിലെ സ്ത്രീകൾക്കിടയിൽ വലിയ വികാരമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമായി മനസ്സിലായ കാര്യമാണത്. ശൈലജയെ പോലെയുള്ള ഒരാൾ ഇവിടെ തോൽക്കണമെങ്കിൽ സിപിഎമ്മിനെതിരെ അത്ര വലിയ വികാരം ജനങ്ങൾക്കുണ്ട്. അവരുെട ധിക്കാരം, ധാർഷ്ഠ്യം ഇതിനെതിരെ സിപിഎമ്മിലെ ആളുകൾ തന്നെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സിപിഎമ്മിന്റെ മഹാഭൂരിപക്ഷം വോട്ട് ഷാഫിക്ക് കിട്ടിയിട്ടുണ്ട്. ഒരു ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം ഞാൻ പ്രതീക്ഷിച്ചതാണ്.’’  

സ്ത്രീവോട്ടർമാർ കൂടുതലുള്ള വടകരയിൽ, വനിതാ മുഖ്യമന്ത്രിയാവേണ്ട ആൾ എന്നു വിശേഷിപ്പിക്കപ്പെട്ട കെ.െക.ശൈലജയ്ക്കെതിരായിരുന്നു സ്ത്രീകൾ. അവർ ഷാഫിക്കൊപ്പം നിൽക്കാൻ കാരണമായതിൽ സുപ്രധാന ഘടകം രമയാണ്. 51 വെട്ടിന്റെ ഉണങ്ങാത്ത മുറിവുകളും പേറി സിപിഎമ്മിന്റെ അധിക്ഷേപത്തിന് എക്കാലത്തും ഇരയായ രമയ്ക്കൊപ്പമായിരുന്നു അവർ. സിപിഎം പ്രസ്ഥാനത്തിലൂടെ വന്നു രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന സ്ത്രീകളിൽ ആർക്കൊപ്പം നിൽക്കണമെന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു വടകരയിലേത്. മടിച്ചുനിന്ന ഷാഫിയോടു രമ പറഞ്ഞതു വടകരയ്ക്കു പോരു, ജയിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു എന്നാണ്. അതു വെറും വാക്കായിരുന്നില്ല. രമയ്ക്കു വടകരയിലെ സ്ത്രീകളിലുള്ള വിശ്വാസമായിരുന്നു. 

മുന്നിൽ നടന്ന രമ

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷാഫിക്കു മുന്നിൽ നടന്നത് കെ.കെ.രമയാണ്. ഇതോടെ പ്രചാരണ യോഗങ്ങളിൽ വലിയ ആൾക്കൂട്ടമെത്തി. സ്ത്രീകളും കുട്ടികളും ഷാഫിക്കൊപ്പംനിന്ന് ഫോട്ടോയെടുക്കാൻ തിക്കിത്തിരക്കി. മുഴുവൻ സമയവും മണ്ഡലത്തിലുണ്ടാകുന്ന, എല്ലാവർക്കും സുപരിചിതയായ രമയെ സ്ത്രീകൾ വീണ്ടും വീണ്ടും ചേർത്തുനിർത്തി. ഷാഫിക്ക് സ്ത്രീ വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലാൻ വഴിയൊരുക്കിയത് രമയാണ്. ആർഎംപിയുടെ വലിയ സംഘം തന്നെ രമയ്ക്കൊപ്പമുണ്ട്. അവരെയെല്ലാം ഷാഫിക്കു വേണ്ടി അണിനിരത്താനും രമയ്ക്കായി.    

ഉമ്മവയ്ക്കാനും ചിരിക്കാനും മുഖമെങ്കിലും ബാക്കി വയ്ക്കണം

തിരഞ്ഞെടുപ്പ് ഫലം വന്നശേഷം രമ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിൽ ഉണങ്ങാത്ത മുറിവിന്റെ വേദന നിഴലിച്ചിരുന്നു. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വയ്ക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വയ്ക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്, എന്നതായിരുന്നു കുറിപ്പിലെ ഒരു വരി. അന്ത്യചുംബനം നൽകാൻ ടി.പി.ചന്ദ്രശേഖരന് മുഖം പോലും ബാക്കിയുണ്ടായിരുന്നില്ല. 51 വെട്ടിൽ ചന്ദ്രശേഖരന്റെ മുഖവും ചിതറിപ്പോയിരുന്നു. വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്കു വരാൻ ഇന്നാട് ബാക്കിയുണ്ടെന്നും രമ പറഞ്ഞുവയ്ക്കുന്നു. കുറിപ്പെഴുതിയത് ശൈലജയ്ക്കു വേണ്ടിയാണെങ്കിലും സിപിഎമ്മിനുള്ള താക്കീതായിരുന്നു അത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത്. ഇതോടെ ചോര കാണാൻ താൽപര്യമില്ലാത്ത സ്ത്രീകൾ രമയ്ക്കൊപ്പവും ഷാഫിക്കൊപ്പവും നിന്നു.

ഞെട്ടി യുഡിഎഫ് പ്രവർത്തകർ

ഒരുലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നുവെന്നു കെ.െക.രമ പറയുമ്പോഴും യുഡിഎഫ് പ്രവർത്തകരിൽ പലരും ഭൂരിപക്ഷം കണ്ട് കണ്ണുതള്ളി. ശൈലജയ്ക്കു വടകരയിലെ ജനം പുല്ലുവിലയാണല്ലോ കൽപ്പിച്ചതെന്നായിരുന്നു ഒരു പ്രവർത്തകന്റെ കമന്റ്. അവാർഡുകളും അഭിനന്ദനങ്ങളും അംഗീകാരങ്ങളും കൊണ്ടു തിളങ്ങിനിന്ന, അനായാസ വിജയം പ്രതീക്ഷിച്ച ശൈലജയെ ദയനീയമായി തോൽപ്പിച്ചതിൽ മുഖ്യപങ്ക് വടകരയിലെ സ്ത്രീ വോട്ടർമാർക്കാണ്. 7,40,246 സ്ത്രീകളും 6,81,615 പുരുഷൻമാരും അടങ്ങുന്നതാണ് വടകരയിലെ വോട്ടർമാർ. പുരുഷൻമാരെക്കാൾ 58,631 വോട്ടുകൾ കൂടുതൽ. ഷാഫിയുടെ ഭൂരിപക്ഷം ഒരുലക്ഷം കടത്തിവിട്ടത് ഈ സ്ത്രീകളാണ്. അതിന് ചുക്കാൻ പിടിച്ചത് കെ.കെ.രമയും.

English Summary:

2024 Loksabha election K K Rema is the pillar of Shafi Parambils victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com