ADVERTISEMENT

‌‘‘ഇന്ദ്രിയങ്ങൾ പൂർണ നിയന്ത്രണത്തിലാകുമ്പോൾ, മനസ്സ് അലയൊതുങ്ങി ശാന്തമാകുമ്പോൾ, ബുദ്ധി ചാഞ്ചാടാതെ ഏകാഗ്രമാകുമ്പോൾ– അപ്പോഴാണു ജ്ഞാനികൾ പറയുക, ഒരാൾ ബോധാത്മകതയുടെ ഏറ്റവും ഉയർന്ന ഘട്ടത്തിലെത്തിയെന്ന്. ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും സ്ഥിരമായ ഈ നിയന്ത്രണമാണ് യോഗ’’– കഠോപനിഷത്തിൽ യോഗയെക്കുറിച്ചു പറയുന്ന വാക്കുകളാണിത്. മനുഷ്യജീവിതത്തിന്റെ സങ്കീർണതകളെ ലഘൂകരിച്ച് സുഗമമായി മുന്നോട്ടു നയിക്കാൻ പ്രാപ്തമായ യോഗ ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഉദ്ഭവിച്ചതാണെന്നാണു വിശ്വാസം.

പുരാതനമായ യോഗയെന്ന ഈ ജീവിതചര്യയ്ക്ക് ഇന്നത്തെ രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ പ്രധാനമാണ്. യോഗാദിനമെന്ന ആശയം നടപ്പിലായതിനു പിന്നിലും മോദിയാണ്. രാജ്യാന്തര യോഗാ ദിനമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് അദ്ദേഹമാണ്. 2014 സെപ്റ്റംബര്‍ 27ന് ഐക്യരാഷ്ട്ര സംഘടനാ സമ്മേളനത്തില്‍ രാജ്യാന്തര യോഗാ ദിനം എന്ന ആശയം മോദി അവതരിപ്പിച്ചു. പിന്നാലെ ജൂൺ 21 രാജ്യാന്തര യോഗാ ദിനമായി യുഎൻ പ്രഖ്യാപിച്ചു. യോഗയെ രാജ്യത്തിന്റെ മുഖമാക്കി മാറ്റുന്നതിനായുള്ള പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളാണു പിന്നീട് കണ്ടത്. 

2014ൽ ആയുഷ് മന്ത്രാലയം രൂപീകരിച്ചു. യോഗയുടെ പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള അടിത്തറ ഇതിലൂടെയാണു മോദി സർക്കാര്‍ ഉറപ്പിച്ചത്. ആയുർവേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാരീതികൾ ഏകോപിപ്പിക്കുന്ന പദ്ധതിയായ ദേശീയ ആയുഷ് മിഷനും 2014ൽ നിലവിൽ വന്നു. ശാരീരികക്ഷമത ജീവിതമാർഗമാക്കുക എന്ന ലക്ഷ്യത്തോടെ 2019ൽ ഫിറ്റ് ഇന്ത്യ മൂവ്മെന്റ് വന്നു. യോഗ പഠിപ്പിക്കാനും പരിശീലനത്തിനുമായി പ്രഫഷനലുകളെയും സ്ഥാപനങ്ങളെയും സാക്ഷ്യപ്പെടുത്തുന്ന യോഗ സർട്ടിഫിക്കേഷൻ ബോർഡ് 2018ൽ സ്ഥാപിതമായി. ഇങ്ങനെ കഴിയും വിധമെല്ലാം യോഗയെ ഉയർത്തിക്കൊണ്ടുവരാൻ മോദി സർക്കാർ ശ്രമിച്ചു. മനസ്സിനും ശരീരത്തിനുംമേൽ സമ്പൂർണ ആധിപത്യം ഉറപ്പുവരുത്തുന്ന യോഗ രാജ്യവ്യാപകമായി വളർത്തുന്നതിൽ മോദിയുടെ പ്രവർത്തനം പ്രശംസനീയമെന്നാണ് ഈ മേഖലയിലുള്ളവരുടെ സാക്ഷ്യപത്രം. 

രാജ്യാന്തര  യോഗാദിനത്തോടനുബന്ധിച്ച് ഡൽഹി സാരായ്കലെഖാനിലെ പാർക്കിൽ  യോഗ ചെയ്യുന്ന കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും കിരൺ റിജിജുവും.  ചിത്രം:  ജോസ്കുട്ടി പനയ്ക്കൽ.  മനോരമ
രാജ്യാന്തര യോഗാദിനത്തോടനുബന്ധിച്ച് ഡൽഹി സാരായ്കലെഖാനിലെ പാർക്കിൽ യോഗ ചെയ്യുന്ന കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും കിരൺ റിജിജുവും. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ

കോപ്പിറൈറ്റും പേറ്റന്റും റോയൽറ്റിയുമില്ലാത്ത യോഗ എല്ലാവരുടേതുമാണെന്നാണു കഴിഞ്ഞ തവണത്തെ രാജ്യാന്തര യോഗാദിനാചരണ വേളയിൽ മോദി പറഞ്ഞത്. യോഗ ഇന്ത്യയിൽനിന്നാണ്, അതൊരു ജീവിതരീതിയാണെന്നും മോദി അന്ന് വിശദീകരിച്ചു. അവനവനും സമൂഹത്തിനും വേണ്ടി യോഗ എന്നതാണ് ഈ വർഷത്തെ പ്രമേയം. യോഗ നൽകുന്ന ആരോഗ്യപരമായ നേട്ടങ്ങളിൽ ആകൃഷ്ടരായി പഠിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഉറക്കമില്ലായ്മ, രക്തസമ്മർദം, ദഹനനാളത്തിന്റെ പ്രശ്നങ്ങൾ, പ്രമേഹം, ഉത്കണ്ഠ, വിഷാദം, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ എന്നിവയ്ക്ക് യോഗയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണ് പഠനം.

ഡൽഹി ചെങ്കോട്ടയിലെ യോഗാദിനാചരണത്തിൽ പങ്കെടുക്കുന്നവർ. ചിത്രം: രാഹുൽ ആർ.പട്ടം / മനോരമ
ഡൽഹി ചെങ്കോട്ടയിലെ യോഗാദിനാചരണത്തിൽ പങ്കെടുക്കുന്നവർ. ചിത്രം: രാഹുൽ ആർ.പട്ടം / മനോരമ

യോഗ ചെയ്യുന്നതിലൂടെ രക്തസമ്മർദം നിയന്ത്രിക്കാനാകും. ഹോർമോൺ ഏറ്റക്കുറച്ചിലുകൾ സ്ഥിരപ്പെടും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീര ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ സഹായിക്കുകയും ചെയ്യും. കോവിഡ് കാലത്ത് യോഗ പരിശീലിക്കുന്നവരുടെ എണ്ണം വർധിച്ചിരുന്നു. അന്ന് ഫിറ്റ്നസ് നിലനിർത്താൻ നിരവധി ആളുകൾ യോഗ പരിശീലിക്കാൻ തുടങ്ങി. 2020 ലെ കണക്കുകൾ പ്രകാരം പ്രധാനമന്ത്രി കൗശൽ വികാസ് യോജന വഴി 96,000 ത്തിൽ അധികം  യോഗ ട്രെയിനേഴ്സിന് പരിശീലനം നൽകി. യോഗയുടെയും മെഡിറ്റേഷന്റെയും പുറകിലെ ശാസ്ത്രീയത കണ്ടെത്തുന്നതിനായി എൺപതോളം പദ്ധതികൾക്കു കേന്ദ്ര സർക്കാർ ഫണ്ട് നൽകുകയും ചെയ്തിരുന്നു.

യോഗയും കളരിപ്പയറ്റും പഠിക്കാൻ വരുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്നു തിരുവനന്തപുരം നേമത്തെ അഗസ്ത്യകളരിയിലെ ഡോ. എസ്‌.മഹേഷ് പറയുന്നു. മനുഷ്യന്റെ വികാസത്തിനു വേണ്ടിയുള്ള പ്രക്രിയയെന്നാണ് യോഗയെ മഹേഷ് വിശേഷിപ്പിക്കുന്നത്. മാനസികവും വൈകാരികവും ശാരീരികവും ആധ്യാത്മികവുമായ വികാസമാണ് യോഗയിലൂടെ ലക്ഷ്യമിടുന്നതെന്നും മനസ്സിന്റെയും ശരീരത്തിന്റെയും സാധ്യതകൾ എന്താണെന്നു കാണിച്ചുതരുന്നതാണ് യോഗയെന്നും മഹേഷ് ചൂണ്ടിക്കാട്ടി. ഭാരതത്തിലെ എല്ലാ സംസ്കാരങ്ങളും വളർന്നതും വികാസം പ്രാപിച്ചതും യോഗാചര്യയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ‘യോഗാരോഗ്യം യൗവനം സൗന്ദര്യം’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണു മഹേഷ്.

കേന്ദ്ര പിന്നോക്ക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യാന്തര  യോഗാദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ യോഗ ചെയ്യുന്നവർ. ചിത്രം:  ജോസ്കുട്ടി പനയ്ക്കൽ.  മനോരമ
കേന്ദ്ര പിന്നോക്ക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യാന്തര യോഗാദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ യോഗ ചെയ്യുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ

അസുഖ ബാധിതരല്ലാത്തവർക്ക് ആരോഗ്യമുള്ള ശരീരം നിലനിർത്താൻ യോഗ പരിശിലീക്കുന്നതിലൂടെ സാധിക്കുമെന്നു പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിലെ യോഗ ആൻഡ് നാച്ചുറോപതി മെഡിക്കൽ ഓഫിസർ കെ.വി.അർച്ചന പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾ വരാതിരിക്കാൻ ഒരുപരിധിവരെ സഹായിക്കുമെന്നും ജീവിതശൈലീ രോഗബാധിതർക്കു യോഗയിലൂടെയും പ്രകൃതിചികിത്സയിലൂടെയും അവ മാറ്റാൻ സാധിക്കുമെന്നും കേരളത്തിന് പുറത്ത് യോഗയ്ക്ക് നല്ല  പ്രാധാന്യം കിട്ടുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു.

English Summary:

How to Incorporate Yoga into Your Daily Routine for Better Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com