ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഭാവിയിൽ അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതു കൊണ്ടാണ് കെ.കെ.ശൈലജ വടകരയിൽ പരാജയപ്പെട്ടതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ നടത്തിയ പരാമർശം ഇരുതലമൂർച്ചയുള്ളതാണ്. പരാജയപ്പെടുത്തിയത് സിപിഎമ്മോ കോൺഗ്രസോ എന്നു രണ്ടു രീതിയിൽ വ്യാഖ്യാനിക്കാവുന്ന പ്രസ്താവന. മുഖ്യമന്ത്രി പദത്തിന് അർഹരായവർ പാർട്ടിയിൽ വേറെയും ഉണ്ടെന്ന മുന്നറിയിപ്പായും, ശൈലജയ്ക്ക് അവസരം നഷ്ടപ്പെടുത്തിയെന്ന പരിഭവമായും വാക്കുകളെ കാണുന്നവർ പാർട്ടിയിലുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിക്കു നേരെ വിമർശനം ഉയർന്നതിനു പിന്നാലെയാണ് ഇത്തരമൊരു ചർച്ച. മാത്രമല്ല, അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ കണ്ണൂരിൽനിന്നുള്ള മുതിർന്ന നേതാവു തന്നെയാണ് പാർട്ടിക്കുള്ളിൽ ചർച്ചകൾക്കു വഴിയൊരുക്കുന്ന ഈ പ്രസ്താവന നടത്തിയതെന്നതും ശ്രദ്ധേയം.

ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും, വടകരയിൽ മത്സരിപ്പിച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് കെട്ടുകെട്ടിക്കാനാണെന്ന് പലരും കരുതിയെന്നുമാണ് പി.ജയരാജൻ സംസ്ഥാന സമിതിയിൽ പറഞ്ഞത്. രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതോടെ വാടിപ്പോയ ശൈലജ, ഭാവി മുഖ്യമന്ത്രിയെന്ന പ്രചാരണത്തെയാണ് പി. ജയരാജൻ മറ്റൊരു രീതിയിൽ ഉയർത്തിക്കൊണ്ടുവന്നത്. അതും സംസ്ഥാന സമിതിയിൽ നേരിട്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ശൈലജയെ വടകരയിൽ സ്ഥാനാർഥിയാക്കിയത് സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് ഒഴിവാക്കാനാണെന്ന പ്രചാരണം തിരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്നു. ശൈലജയെ പാർട്ടി തഴയുന്നതായി തോന്നലുള്ളവർക്ക് വിവിധ രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയുന്നതാണ് ജയരാജന്റെ വാക്കുകൾ. കണ്ണൂരിലെ പാർട്ടിയിൽ നേതൃനിരയിലെ തർക്കം പരസ്യമായ രഹസ്യമാണ്.

പിണറായിയുമായും നേതൃത്വവുമായും അകൽച്ചയിലാണ് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. പിണറായിയെ പരസ്യമായി എതിർക്കുന്നില്ലെങ്കിലും ഭരണത്തിൽ മാറ്റം വേണമെന്ന ചിന്തയും സമ്മർദവും എം.വി.ഗോവിന്ദനുണ്ട്. പി.ജയരാജൻ, എം.വി.ഗോവിന്ദന്‍, കെ.കെ.ശൈലജ തുടങ്ങിയവർ മുഖ്യമന്ത്രിക്കും ഭരണത്തിനുമെതിരെ സമാന ചിന്താഗതിക്കാരാണെന്ന തോന്നൽ അണികളിലുണ്ട്. യുവനേതൃത്വവും പി.ജയരാജനെ അനുകൂലിക്കുന്നവരാണ്. തോമസ് ഐസക്ക്, ജി.സുധാകരൻ തുടങ്ങിയ മുതിർന്ന നേതാക്കളും സർക്കാരിന്റെ ഭരണത്തിൽ മാറ്റം വേണമെന്ന സൂചനകൾ നൽകിയിട്ടുണ്ട്.

ലോക്സഭയിലേക്ക് മത്സരിക്കാൻ ആദ്യഘട്ടത്തിൽ കെ.രാധാകൃഷ്ണന് താൽപര്യമില്ലായിരുന്നു. നിലവിൽ നേതൃമാറ്റമെന്ന ആവശ്യമൊന്നും പാർട്ടിയിൽ ഉയർന്നിട്ടില്ല. ഭാവിയിൽ ഉണ്ടായാൽ അതിലേക്ക് ‘ഒരു മുഴം കയർ’ നീട്ടി എറിഞ്ഞിരിക്കുകയാണ് പി.ജയരാജനെന്നു കരുതുന്നവരുണ്ട്. ‘കേരം തിങ്ങും കേരള നാട് കെ.ആർ.ഗൗരി’ ഭരിക്കുമെന്നായിരുന്നു ഒരിക്കൽ പാർട്ടിയിൽ ഉയർന്ന മുദ്രാവാക്യം. അതുണ്ടായില്ല. കെ.കെ.ശൈലജ മുഖ്യമന്ത്രിയായാലും ഇല്ലെങ്കിലും അങ്ങനെ ഒരു പ്രചാരണത്തെ വീണ്ടും സജീവമാക്കുന്നതായി പി.ജയരാജന്റെ വാക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com