നീറ്റ് വിഷയം പാര്‍ലമെന്റിൽ രാഹുൽ ഗാന്ധി ഉന്നയിക്കും; അടിയന്തര പ്രമേയത്തിന് അനുമതി തേടാൻ ‘ഇന്ത്യ’
![rahul-india-bloc-meeting ഇന്ത്യാസഖ്യ യോഗത്തിൽനിന്ന്](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ന്യൂഡല്‍ഹി∙ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വെള്ളിയാഴ്ച (ജൂണ്‍ 28) അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടുമെന്ന് ഇന്ത്യാ സഖ്യം. നീറ്റ് വിഷയം ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിക്കും. വിഷയത്തില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാനും സഖ്യം തീരുമാനിച്ചതായാണ് വിവരം. വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം.
നീറ്റ്, അഗ്നിവീര്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, മിനിമം താങ്ങുവില, സിബിഐ, ഇ.ഡി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെയും ഗവര്‍ണര്‍മാരുടെ ഓഫിസുകളെയും ദുരുപയോഗം ചെയ്യല്‍ എന്നീ വിഷയങ്ങളും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ ഉന്നയിക്കും. തിങ്കളാഴ്ച പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഒത്തുകൂടാനും യോഗത്തില്‍ തീരുമാനമായി.
രാജ്യത്ത് പുകയുന്ന എല്ലാ വിഷയങ്ങളും പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് കോണ്‍ഗ്രസ് എംപി ജയറാം രമേശ് പറഞ്ഞു. രാഷ്ട്രപതിയുടെ അഭിസംബോധനയായാലും ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പായാലും എല്ലാ വിഷയത്തിലും പാര്‍ലമെന്റില്‍ സംവാദം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.