ADVERTISEMENT

തിരുവനന്തപുരം∙ ഇരട്ടച്ചങ്കന്‍ എന്നു സിപിഎമ്മുകാർ വിളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കെ.കെ.രമയുടെ ചോദ്യങ്ങള്‍ക്കു നിയമസഭയില്‍ മറുപടി പറയാന്‍ ധൈര്യമില്ലാത്തതിനാലാണ് ടി.പി കേസുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിനു അനുമതി നല്‍കാതിരുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ നീക്കമുണ്ടെന്നത് അഭ്യൂഹമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നിട്ടാണോ അറിയപ്പെടുന്ന മൂന്നു ക്രിമിനലുകള്‍ക്കു ശിക്ഷാ ഇളവു നല്‍കാന്‍ കെ.കെ. രമ എംഎൽഎയുടെ മൊഴി എടുത്തതെന്നും വി.ഡി. സതീശൻ ചോദിച്ചു.

ശിക്ഷാ ഇളവു നൽകുന്നത് അഭ്യൂഹമാണെന്ന സ്പീക്കറുടെ വാദം നിലനില്‍ക്കില്ല. അങ്ങനെയെങ്കില്‍ എന്തിനാണ് ജയില്‍ ഉദ്യോഗസ്ഥന്മാരെ സസ്‌പെന്‍ഡ് ചെയ്തതെന്നു വി.ഡി.സതീശൻ ചോദിച്ചു.

‘‘കൊളവല്ലൂര്‍ പൊലീസാണ് ഇന്നലെ സന്ധ്യക്ക് ട്രൗസര്‍ മനോജ് എന്ന പ്രതിയുടെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് രമയുടെ മൊഴിയെടുത്തത്. ശിക്ഷാ ഇളവെന്നത് അഭ്യൂഹമാണെന്ന് സ്പീക്കർ പറഞ്ഞതിനുശേഷമായിരുന്നു ഈ നടപടി. പൊലീസിന്റെ നടപടികള്‍ നിയമവിരുദ്ധമാണെന്ന് ആഭ്യന്തവകുപ്പ് സെക്രട്ടറി ജൂണ്‍ 6ന് ഉത്തരവിറക്കിയെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. പിന്നെ എന്തിനാണ് അതിനു ശേഷവും രമയുടെ മൊഴിയെടുത്തത്? ആ ഉത്തരവ് കാറ്റില്‍പറത്തി പൊലീസ് നടപടികളുമായി മുന്നോട്ടുപോയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണോ? ഹോം സെക്രട്ടറിക്കു മീതേ പറക്കുന്ന പരുന്ത് ആരാണ്’’– സതീശൻ ചോദിച്ചു. 

പ്രതിപക്ഷം സബ്മിഷന് നോട്ടിസ് കൊടുത്തപ്പോള്‍ പിന്നാലെ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഷന്‍ഡ് ചെയ്തു. ഒരു കാരണവശാലും ടി.പി.കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവു നല്‍കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതു സ്വാഗതം ചെയ്യുന്നുവെന്നും ഉറപ്പു പാലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

English Summary:

Opposition Demands Answers from CM Pinarayi Vijayan on TP Case Commutation Rumours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com