പ്രസിഡന്റ് കടം തിരികെ നൽകിയില്ല; ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി സഹകരണ ബാങ്ക് ഉപരോധിച്ചു
Mail This Article
തിരുവനന്തപുരം ∙ ചെമ്പഴന്തി സഹകരണ ബാങ്കിന് മുന്നിൽ മൃതദേഹവുമായി ഉപരോധം. ശനിയാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ ബിജുകുമാറിന്റെ മൃതദേഹവുമായാണു ബന്ധുക്കള്‍ പ്രതിഷേധിച്ചത്. ബാങ്ക് പ്രസിഡന്റ് ജയകുമാറും മരിച്ച ബിജുകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. കടം നൽകിയ തുക 6 മാസമായി തിരിച്ചു നൽകാതിരുന്നതാണ് ആത്മഹത്യക്കു കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ബാങ്ക് അധികൃതർ വിശദീകരണം നൽകിയിട്ടില്ല.
ശനിയാഴ്ച രാവിലെയാണു ബിജുകുമാറിനെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം വിട്ടുനൽകിയ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ചെമ്പഴന്തി കാർഷിക സഹകരണ ബാങ്കിനു മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ആറുമാസം മുൻപ് ജയകുമാർ കൈപ്പറ്റിയ 2.5 ലക്ഷം രൂപ ഇതുവരെയും ബിജു കുമാറിന് തിരികെ നൽകാത്തതാണു ആത്മഹത്യയ്ക്കു കാരണം. ജയകുമാറിനു 14 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും ഇതുസംബന്ധിച്ച് ബാങ്ക് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഉപരോധം അവസാനിച്ചു.