ADVERTISEMENT

പാറശാല∙ ക്വാറി–ക്രഷർ ഉടമ മലയിൻകീഴ് സ്വദേശി എസ്.ദീപുവിനെ(46) കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ ഒളിവിലുള്ള നെയ്യാറ്റിൻകരയിലെ സർജിക്കൽ സ്ഥാപന ഉടമ പാറശാല സ്വദേശി സുനിൽകുമാറിന്റെ സുഹൃത്ത് പുങ്കുളം സ്വദേശി പ്രദീപ് ചന്ദ്രൻ(42) ആണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. കെ‍ാല നടന്ന 24ന് രാത്രി, കേസിലെ ഒന്നാം പ്രതി മലയം ചൂഴാറ്റുകോട്ട അമ്പിളി കളിയിക്കാവിളയിൽ എത്തിയത് സുനിൽകുമാറിനും പ്രദീപ് ചന്ദ്രനും ഒപ്പമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

അമ്പിളിയെ കളിയിക്കാവിളയിൽ ഇറക്കിയ ശേഷം സുനിലും പ്രദീപും പാറശാലയിലേക്കു മടങ്ങുകയായിരുന്നു.  സംഭവത്തിൽ അറസ്റ്റിലായ അമ്പിളി നൽകിയ വിവരത്തെ തുടർന്ന് പെ‍ാലീസ് സുനിൽകുമാറിന്റെ മൊബൈലിൽ വിളിച്ചിരുന്നു. ഇതിനു പിന്നാലെ സുനിൽ ഫോൺ ഓഫ് ചെയ്ത് മുങ്ങി.  പൊലീസ് വിളിച്ച ശേഷം സുനിലിന്റെ ഫോണിൽ നിന്നുള്ള അവസാന കോൾ പ്രദീപ് ചന്ദ്രന്റെ ഫോണിലേക്കായിരുന്നെന്നും പൊലീസ് കണ്ടെത്തി.

ഇതെത്തുടർന്നാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. സുനിൽകുമാറും അമ്പിളിയും തമ്മിൽ അടുത്ത ബന്ധം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കെ‍ാലയ്ക്കു ദിവസങ്ങൾക്ക് മുൻപും ഇയാൾ പാറശാലയിലെ സുനിൽകുമാറിന്റെ സ്ഥാപനത്തിൽ എത്തിയിരുന്നു.  ഇവർ ഒരുമിച്ച് കാറിൽ യാത്ര ചെയ്തതായും പൊലീസിന് വിവരം ലഭിച്ചു. കെ‍ാലയ്ക്കു ഉപയോഗിച്ച സർജിക്കൽ ബ്ലേഡ്, ക്ലോറോഫാം, കയ്യുറ, മാസ്ക് തുടങ്ങിയവ നെയ്യാറ്റിൻകര നിന്ന് യാത്ര പുറപ്പെടുന്നതിനു മുൻപാണ് അമ്പിളിയെ സുനിലും പ്രദീപും ഏൽപിച്ചത്. സർജിക്കൽ ബ്ലേഡ് ഇവരുടെ സ്ഥാപനത്തിൽ സ്റ്റോക്ക് ഇല്ലാത്തതിനാൽ മറ്റെ‍ാരു സ്ഥാപനത്തിൽ നിന്ന് വാങ്ങി നൽകുക ആയിരുന്നു.  പെ‍ാലീസ് കസ്റ്റഡിയിലായിരുന്ന അമ്പിളിയുടെ ഭാര്യയെ ഇന്നലെ  വൈകിട്ടോടെ വിട്ടയച്ചു.  സുനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള നെയ്യാറ്റിൻകരയിലെ സ്ഥാപനത്തെക്കുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ചതായും സൂചനയുണ്ട്.

സുനിലിന്റെ സ്ഥാപനങ്ങളിൽ ഡ്രഗ്സ് കൺട്രോൾ ബോർഡ് പരിശോധന
പാറശാല ∙ ദീപു കെ‍ാലക്കേസിൽ പെ‍ാലീസ് തിരയുന്ന സുനിൽകുമാറിന്റെ സ്ഥാപനങ്ങളിൽ ഡ്രഗ്സ് കൺ്ട്രോൾ ബോർഡ് ഉദ്യേ‍ാഗസ്ഥർ പരിശോധന നടത്തി. നെയ്യാറ്റിൻകര, പാറശാല എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലായിരുന്നു ഇന്നലെ പരിശോധന. ശസ്ത്രക്രിയയ്ക്കു ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളാണിവ.

സ്ഥാപനത്തിന്റെ പ്രവർത്തന ലൈസൻസ് കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. ദീപുവിന്റെ കെ‍ാലപാതകത്തിന് ഉപയോഗിച്ചത് സുനിലിന്റെ സ്ഥാപനത്തിൽ നിന്ന് വാങ്ങിയ സർജിക്കൽ ബ്ലേഡ്, ക്ലോറോഫാം, കയ്യുറ എന്നിവയാണെന്ന് പ്രതി അമ്പിളി തമിഴ്നാട് പൊലീസിന് മെ‍ാഴി നൽകിയിരുന്നു.

അഴിയാക്കുരുക്കുകൾ ബാക്കി; കാണാതായ പണത്തെക്കുറിച്ചും അന്വേഷണം 
പാറശാല ∙ ക്വാറി–ക്രഷർ ഉടമ മലയിൻകീഴ് സ്വദേശി എസ്.ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മലയം ചൂഴാറ്റുകോട്ട സ്വദേശി അമ്പിളി കുറ്റം സമ്മതിച്ചിട്ടും സംഭവത്തിൽ അഴിയാക്കുരുക്കുകൾ ബാക്കി. കൊല്ലപ്പെട്ട ദീപു തന്നെ നൽകിയ ക്വട്ടേഷനാണെന്ന വാദം പ്രതി അമ്പിളി തമിഴ്നാട് പൊലീസിനോട് ആവർത്തിക്കുമ്പോഴും പണംതട്ടലും, വ്യാപാര രംഗത്തെ വൈരാഗ്യം തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട് . കേസിൽ ഒളിവിൽ കഴിയുന്ന സർജിക്കൽ സ്ഥാപന ഉടമ പാറശാല സ്വദേശി സുനിൽകുമാർ അടക്കമുള്ളവരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട് . 

സംഭവ സമയം ദീപുവിന്റെ കാറിൽ നിന്ന് കാണാതായ 10 ലക്ഷം രൂപയിൽ, 7.5 ലക്ഷം രൂപയാണ് പ്രതിയുടെ വീട്ടിലും സമീപത്തെ സുഹൃത്തിന്റെ വീട് എന്നിവിടങ്ങളിൽ നിന്ന് ഇതു വരെ പൊലീസ് കണ്ടെത്തിയത്.  ബാക്കി തുക എവിടെ എന്നത് ഇപ്പോഴും അവ്യക്തം. പിടിച്ചെടുത്ത തുകയിൽ മൂന്നു ലക്ഷം രൂപ, കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുൻപ് ദീപു, അമ്പിളിക്ക് മുൻകൂറായി നൽകിയതാണെന്നും പറയപ്പെടുന്നു.  ഇതെക്കുറിച്ച് ഇപ്പോഴും പൊലീസ് വിശദീകരണം നൽകിയിട്ടില്ല. 3 ലക്ഷം രൂപ അഡ്വാൻസായി നൽകിയിട്ടുണ്ടെങ്കിൽ, കാറിൽ നിന്നു കാണാതായ ബാക്കി തുക എവിടെ പോയതെന്നതും അജ്ഞാതം. 

കേസിൽ റിമാൻഡിലായ അമ്പിളിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. മാസങ്ങൾക്ക് മുൻപ് സ്വന്തം പേരിലുള്ള വായ്പയ്ക്ക് 3.85 കോടിയോളം രൂപയുടെ ഇൻഷുറൻസ് ദീപു എടുത്തിരുന്നതായി കേരള പെ‍ാലീസ് കണ്ടെത്തിയിരുന്നു.  ഇന്നലെ രാവിലെ തമിഴ്നാട് പെ‍ാലീസിലെ ഉന്നത ഉദ്യേ‍ാഗസ്ഥർ അടക്കം ദീപുവിന്റെ വീട്ടിൽ എത്തി മെ‍ാഴി എടുത്തു. ഇതിനു ശേഷം ദീപുവിന്റെ ഭാര്യ വിധുമോളെ സ്റ്റേഷനിൽ വിളിപ്പിച്ചും വിവര ശേഖരണം നടത്തിയിരുന്നു. 

പ്രതിയുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ 
മലയിൻകീഴ് ∙ ക്വാറി– ക്രഷർ ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്പിളിയുടെ സ്കൂട്ടർ മലയം ജംക്‌ഷനു സമീപം വിളവൂർക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിനു മുൻവശത്തായി ഉപേക്ഷിച്ച നിലയിൽ.  അടഞ്ഞു കിടക്കുന്ന കടയുടെ മുന്നിലാണ് വാഹനം നിർത്തിയിട്ടിരിക്കുന്നത്. അമ്പിളി തമിഴ്നാട് പൊലീസിന്റെ പിടിയിലായതിന്റെ പിറ്റേന്നു രാവിലെ മുതൽ വാഹനം ഇവിടെ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com