ADVERTISEMENT

മലയിൻകീഴ്∙ ക്വാറി–ക്രഷർ ഉടമയായ മലയിൻകീഴ് അണപ്പാട് മുളംപള്ളി ഹൗസിൽ എസ്.ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുപ്രസിദ്ധ ഗുണ്ട വിളവൂർക്കൽ മലയം ചൂഴാറ്റുകോട്ട സ്വദേശി അമ്പിളി എന്ന സജികുമാറിനെ(57) തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽനിന്ന്. കെ‍ാലയ്ക്കു ശേഷം രാത്രി 11.10 ന് ആണ് പ്രതി അമ്പിളി പടന്താലുമ്മൂട്ടിലെ മെഡിക്കൽ സ്റ്റോറിൽ എത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ, മാസ്കും ഒ‍ാവർകോട്ടും ധരിച്ച് കടയിൽ എത്തിയ അമ്പിളിയെ കാണാം. യാത്ര പോകാൻ ടാക്സി ലഭിക്കുമോ എന്നായിരുന്നു അന്വേഷണം. ഫോൺ സ്വിച്ച് ഒ‍ാഫ് ആയതിനാൽ അത്യാവശ്യമായി ഒരാളെ വിളിക്കാനുണ്ടെന്നു പറഞ്ഞ് കടയിലെ ജീവനക്കാരന്റെ ഫോൺ വാങ്ങി വിളിച്ചെങ്കിലും മറുതലയ്ക്കലെ ഫോൺ സ്വിച്ച് ഒ‍ാഫ് ആണെന്നു പറഞ്ഞ് നമ്പർ‌ ഡിലിറ്റ് ചെയ്ത ശേഷം മടക്കി നൽകി. കളിയിക്കാവിളയിൽ എത്തിക്കാൻ കഴിയുമോ എന്നും ജീവനക്കാരനോടു ചോദിച്ചിരുന്നു.

കളിയിക്കാവിളയിലെ മെഡിക്കൽ സ്റ്റോറിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അമ്പിളിയുടെ രൂപം പൊലീസിനു കിട്ടിയത്. ഈ ദൃശ്യങ്ങൾ മലയിൻകീഴ് പൊലീസിനു കൈമാറിയതോടെ സംശയിക്കുന്നയാൾ അമ്പിളിയാണെന്നു തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച പകലും രാത്രിയും അമ്പിളി തന്റെ വീട്ടു പരിസരത്തും മലയം,ചൂഴാറ്റുകോട്ട പ്രദേശങ്ങളിലും നടപ്പുണ്ടായിരുന്നു. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. 

ചൊവ്വാഴ്ച രാത്രി മലയം സ്വദേശിയായ ഒരാൾ അമ്പിളിയുടെ ഫോണിലേക്കു വിളിച്ചു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച പുലർച്ചെ 4ന് മുക്കുന്നിമല മലവിള ഭാഗത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച പുലർച്ചെ അമ്പിളിയുടെ വേങ്കൂർ പിടയംകോടുള്ള വീട്ടിൽ പൊലീസ് പരിശോധനയ്ക്കെത്തി. പ്രതിയുടെ ഭാര്യയും മക്കളും ഭാര്യാപിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീട്ടിൽനിന്ന് 2 ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മക്കൾ പഠിക്കാൻ ഉപയോഗിക്കുന്ന ഈ ഫോണുകൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അമ്പിളിയുടെ ഭാര്യ ബുധനാഴ്ച രാവിലെ മലയിൻകീഴ് പൊലീസ് സ്റ്റേഷനെ സമീപിച്ചു.  എന്നാൽ, അന്വേഷണം അവിടെ അല്ലെന്നും കളിയിക്കാവിള സ്റ്റേഷനിൽ ചെല്ലണമെന്നും പൊലീസ് അറിയിച്ചു. തുടർന്ന്, കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് അവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ, പണത്തെക്കുറിച്ചുള്ള സൂചനയും നൽകി.

സജികുമാറിന് തിരുവനന്തപുരം ജില്ലയിലും തമിഴ്നാട്ടിലുമായി കൊലപാതകം ഉൾപ്പെടെ 16 കേസുകളുണ്ട്. 2015ൽ സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തിയതിന് മലയിൻകീഴ് പൊലീസ് അമ്പിളിക്കെതിരെ കേസ് എടുത്തിരുന്നു. ഇതിനുശേഷം ഇയാൾ മറ്റു കേസുകളിൽപെട്ടിട്ടില്ല. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.

English Summary:

Notorious Gangster Sajikumar Alias Ambili Arrested in Malayinkeezhu Deepu Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com