ADVERTISEMENT

പാറശാല ∙ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. മലയം തിടയംകോട് ശ്രീകല ഭവനിൽ സജികുമാർ (‌അമ്പിളി – 59) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട മലയിൻകീഴ് അണപ്പാട് മുളംപള്ളി ഹൗസിൽ എസ്.ദീപു തന്നെയാണ് സ്വന്തം കൊലപാതകത്തിനു ക്വട്ടേഷൻ നൽകിയതെന്ന് പ്രതി മൊഴി നൽകിയെങ്കിലും പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. ദീപുവിന്റെ കാറിൽ നിന്നു കാണാതായ 10 ലക്ഷം രൂപയിൽ 7.5 ലക്ഷം അമ്പിളിയുടെയും സുഹൃത്തിന്റെയും വീടുകളിൽ നിന്ന് തമിഴ്നാട് പൊലീസ് കണ്ടെത്തി. പ്രതിയെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിങ്കളാഴ്ച അർധരാത്രിയാണ് തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയിൽ കളിയിക്കാവിള ഒറ്റാമരത്തിനു സമീപം ദീപുവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടത്. സിസിടിവി ദൃശ്യങ്ങളുടെയും അമ്പിളിയെ നേരിട്ടു കണ്ട ചില കടക്കാരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മലയം മുക്കുന്നിമല മലവിള ഭാഗത്തു നിന്നു ബുധനാഴ്ച പുലർച്ചെ പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.

കെ‍ാല നടത്താൻ ഉപയോഗിച്ച സർജിക്കൽ ബ്ലേഡ്, മാസ്ക്, കയ്യുറ, ബോധം കെടുത്താൻ ഉപയോഗിച്ച ക്ലോറോഫോം എന്നിവ എത്തിച്ച പാറശാലയിലെ സർജിക്കൽ സ്ഥാപന ഉടമ സുനിൽകുമാറിനെ പെ‍ാലീസ് തിരയുന്നുണ്ട്. ഇയാൾ ഒളിവിലാണ്. സുനിൽ കുമാറിനു കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. അമ്പിളിയുടെ ഭാര്യ പെ‍ാലീസ് കസ്റ്റഡിയിലുണ്ട്. വീട്ടിൽ നടന്ന പരിശോധനയിൽ പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ തിരികെ ലഭിക്കാൻ കളിയിക്കാവിള സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇവരെ ചോദ്യം ചെയ്യാൻ പെ‍ാലീസ് തീരുമാനിച്ചത്. ദീപുവിന്റെ ഭാര്യ വിധുമോൾ അന്വേഷണ സംഘം ആവശ്യപ്പെട്ടതു പ്രകാരം കളിയിക്കാവിള സ്റ്റേഷനിലെത്തി മൊഴി നൽകി.

പുലർച്ചെ തെളിവെടുപ്പ്
ദീപുവിനെ കൊലപ്പെടുത്തിയ ശേഷം കാറിൽ നിന്ന് എടുത്തെന്നു കരുതുന്ന 10 ലക്ഷം രൂപയിൽ ഒരു പങ്ക് അമ്പിളി തന്റെ ഭാര്യയ്ക്കു നൽകിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം അമ്പിളിയെയും ഭാര്യയെയും കൊണ്ട് ഇന്നലെ തെളിവെടുപ്പു നടത്തി. പുലർച്ചെ ഒന്നരയോടെ മലയം വേങ്കൂർ പിടിയംകോടുള്ള അമ്പിളിയുടെ വീട്ടിൽ 3 വാഹനങ്ങളിലായാണ് സംഘം എത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപ അമ്പിളിയുടെ ഭാര്യ പൊലീസിനു കൈമാറിയെന്നാണു വിവരം.

കരമനയാറിന്റെ തീരത്തെ ചൂഴാറ്റുകോട്ട ആലുംമൂട് കടവിൽ അമ്പിളിയുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ, കൊലയ്ക്ക് ഉപയോഗിച്ച കത്തിയും ആ സമയം ധരിച്ചിരുന്ന വസ്ത്രവും കണ്ടെടുത്തു. തുടർന്ന് കളിയിക്കാവിളയിലേക്കു മടങ്ങി. ബുധനാഴ്ച വൈകിട്ടും ഇരുവരെയും 2 വാഹനങ്ങളിലായി തെളിവെടുപ്പിന് വേങ്കൂരുള്ള വീടിനു സമീപം എത്തിച്ചെങ്കിലും പുറത്തിറക്കിയില്ല.

ക്വാറി ഉടമകളുമായി അടുത്ത ബന്ധം
മലയിൻകീഴ്∙ മൂക്കുന്നിമലയിലെ ക്വാറി– ക്രഷർ ഉടമകളുമായി അടുപ്പമുള്ളയാളാണ് അമ്പിളി. പൊലീസ് പരിശോധനകൾ നടക്കുമ്പോൾ സഹായത്തിനും മറ്റു ഗുണ്ടകളുടെ ശല്യപ്പെടുത്തലിൽനിന്നും സുരക്ഷയൊരുക്കാൻ അമ്പിളി ഇടപെട്ടിരുന്നു. കൊല്ലപ്പെട്ട ദീപുവും അമ്പിളിയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നെന്ന് ഇവരുമായി അടുപ്പമുള്ളവർ പറഞ്ഞു. 

ഇടയ്ക്കിടെ ഇവർ കണ്ടുമുട്ടിയിരുന്നു. അമ്പിളി പണം ആവശ്യപ്പെടുമ്പോൾ ദീപു കൊടുക്കാറുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ദീപുവിന്റെ ഉടമസ്ഥതയിൽ മൂക്കുന്നിമലയിൽ അടഞ്ഞുകിടക്കുന്ന ക്വാറിയിൽ ഇവർ കണ്ടിരുന്നെന്നും ആ സമയം ഒപ്പമുണ്ടായിരുന്നവരെ ഒഴിവാക്കി ദീപുവും അമ്പിളിയും മാത്രം അര മണിക്കൂറോളം സംസാരിച്ചതായും ചില സുഹൃത്തുക്കൾ പറഞ്ഞു.

പോളിസി വിവരം പൊലീസ് ശേഖരിക്കുന്നു
∙ സ്വന്തം കൊലപാതകത്തിന് ദീപു ക്വട്ടേഷൻ നൽകിയെന്ന് അമ്പിളി മൊഴി നൽകിയതിനാൽ ദീപുവിന്റെ ഇൻഷുറൻസ് പോളിസികളുടെ വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. സർജിക്കൽ ബ്ലേഡ്, കയ്യുറ, മാസ്ക് തുടങ്ങിയവ നൽകിയ സുനിൽ കുമാറുമായി അമ്പിളിക്കു നേരത്തേ ബന്ധമുണ്ട്.

ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രം വിൽക്കാൻ അനുമതിയുള്ള ഉപകരണങ്ങൾ ക്രിമിനൽ പശ്ചാത്തലമുള്ള അമ്പിളിക്കു നൽകിയത് കൊലപാതകത്തിനാണെന്ന അറിവോടെയാണോ എന്നും ഉറപ്പിക്കണം.കെ‍ാലയ്ക്കു ശേഷം പടന്താലൂമ്മൂട്ടിലെ മെഡിക്കൽ സ്റ്റോറിൽ എത്തിയ അമ്പിളി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് സുനിലിനെ ആണെന്നും സൂചനയുണ്ട്. സുനിലിന്റെ പേര് പുറത്തായതോടെ രണ്ടു ദിവസമായി ഫോൺ വീട്ടിൽ ഉപേക്ഷിച്ച് സുനിൽകുമാർ ഒളിവിലാണ്. ഇയാൾക്കു വേണ്ടി അന്വേഷണം ഉൗർജിതമാക്കി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com