ADVERTISEMENT

കണ്ണൂർ ∙ മനു തോമസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകൻ ജെയിൻ പി.രാജ്. സ്വദേശത്തും വിദേശത്തും ബിസിനസില്ലെന്ന് ഫെയ്സ്ബുക് പോസ്റ്റിൽ ജെയിൻ പറഞ്ഞു. അങ്ങനെ എന്തെങ്കിലും ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാൽ ആരോപണം ഉന്നയിക്കുന്നവർക്ക് എഴുതി നൽകും. കൊട്ടാരസദൃശ്യമായ വീട് നിർമിച്ചെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോപണം വാസ്തവവിരുദ്ധമാണെന്നും ജെയിൻ പറഞ്ഞു. 

‘‘പതിമൂന്നര വർഷമായി ഗൾഫിൽ വിവിധയിടങ്ങളിൽ പല ജോലികൾ ചെയ്തതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് നാട്ടിൽ വീടുണ്ടാക്കിയത്. ഗൾഫിൽ പോകുന്നതിനു മുൻപ് നാലുവർഷം വിവ കേരള എന്ന ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. 17,000 രൂപയായിരുന്നു അന്ന് പ്രതിഫലം. വിവ കേരള വിട്ട ശേഷം നാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കൂലിപ്പണി ഉൾപ്പെടെ ചെയ്തും വൈറ്റ് വാഷ് ജോലിയും ഡ്രൈവർ ജോലിയും ചെയ്താണു ജീവിച്ചത്‌. പിന്നീടാണ് ഗൾഫിലേക്ക് പോയത്.

പരസ്യ കമ്പനിയിലെ രണ്ടുവർഷത്തെ ജോലിക്ക് ശേഷം പത്തുവർഷം ഹെയർ ഷോപ്പിലും കഴിഞ്ഞവർഷം മേയ് മുതൽ ടൈപ്പിങ് സെന്ററിലുമാണു ജോലി. ഭാര്യ കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലും ചിറ്റാരിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലും നഴ്സ് ആയി ജോലി ചെയ്തു. ഇപ്പോൾ രണ്ടു വർഷമായി ദുബായിൽ നഴ്സാണ്. പാട്യത്ത് വീടുവയ്ക്കാൻ സ്ഥലത്തിന്റെ വിലയും വീട് നിർമാണച്ചെലവും കണക്കുകൂട്ടിയപ്പോൾ ഞാൻ സ്വരുക്കൂട്ടിവച്ച പണം വീടിന് തികയാതെ വരുമെന്ന് മനസ്സിലായി. അതോടെ അമ്മയുടെ തറവാട് ഭാഗംവച്ച് കിട്ടിയ സ്ഥലത്ത് 18 സെന്റ് എന്റെ പേരിൽ റജിസ്റ്റർ ചെയ്യാമെന്ന് അമ്മയാണ് നിർദേശിച്ചത്.

അങ്ങനെയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ കോയിലോടിൽ വീട് വച്ചത്. താഴെ രണ്ടു കിടപ്പുമുറിയും മുകളിൽ രണ്ട് മുറിയുമുള്ള വീടാണിത്. പതിമൂന്നര വർഷത്തെ പ്രവാസ ജീവിതത്തിൽനിന്നു മിച്ചംവച്ച തുകയാണ് നിർമാണത്തിന് ചെലവഴിച്ചത്. നിർമാണത്തിന്റെ അവസാനഘട്ടത്തിൽ ഒരുതരത്തിലും മുന്നോട്ടുപോകാൻ കഴിയാതെ വന്നപ്പോൾ കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ സെക്രട്ടറിയായി വിരമിച്ചപ്പോൾ ലഭിച്ച തുകയിൽനിന്ന് 10 ലക്ഷം രൂപ അമ്മ തന്നു. കൂടാതെ ഭാര്യയും അവരുടെ വീട്ടുകാരും സഹായിച്ചു.

ഇതുകൊണ്ടും വീട് പൂർത്തീകരിക്കാനാവാതെ വന്നപ്പോൾ കൂത്തുപറമ്പ് ബാങ്കിലെ അമ്മയുടെ സ്ഥിര നിക്ഷേപത്തിൽ നിന്നും പതിനേഴര ലക്ഷം രൂപ ലോണായി തന്നു. കൂടാതെ എംഎൽഎ പെൻഷനിൽനിന്ന് അച്ഛൻ 4 ലക്ഷം രൂപയും തന്നു. ഇങ്ങനെയാണ് വീട് എന്ന സ്വപ്നം യാഥാർഥ്യമായത്. എന്റെ വീടിന്റെ കഥയാണ് മേൽ വിവരിച്ചത്. ക്വട്ടേഷൻ സംഘങ്ങളിൽ പെട്ട ആരുടെയും പിന്തുണ ഈ പോസ്റ്റിന്‌ ആവശ്യമില്ല’’– ജെയിൻ രാജ് പറഞ്ഞു.

English Summary:

Jain P. Raj Responds to Allegations by Manu Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com