ADVERTISEMENT

ഹാഥ്റസ്∙ ഉത്തർപ്രദേശിലെ ഹാഥ്റസിലെ ദുരന്തത്തിന്റെ തെളിവു നശിപ്പിക്കാൻ സംഘാടകർ ശ്രമിച്ചതായി പൊലീസ് എഫ്ഐആർ. അപകടം നടന്ന സ്ഥലത്തെ വസ്തുക്കളെല്ലാം നീക്കി സ്ഥലം വൃത്തിയാക്കി. ചിതറിക്കിടന്ന ചെരുപ്പുകളും വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റൊരിടത്തേക്ക് വലിച്ചെറിഞ്ഞുവെന്നും എഫ്ഐആറിൽ പറയുന്നു. പ്രഭാഷണത്തിന്റെ മുഖ്യ സംഘാടകൻ ദേവ്‍ പ്രകാശ് മധുകർ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസ്. 

ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബ നാരായൺ ഹരിയെ ഉത്തർപ്രദേശ് പൊലീസിന്റെ എഫ്ഐആറിൽ പ്രതിയായി പരാമർശിച്ചിട്ടില്ല. ഭാരതീയ ന്യായ് സംഹിത സെക്‌ഷൻ 105 (മനപ്പൂർവമല്ലാത്ത നരഹത്യ), 110 (നരഹത്യാ ശ്രമം), 126 (2) (തെറ്റായ സംയമനം), 223 (പൊതു ഉദ്യോഗസ്ഥന്റെ ഉത്തരവ് നിരാകരിക്കൽ), 238 (തെളിവുകൾ നശിപ്പിക്കൽ) എന്നിവ പ്രകാരമാണ് എഫ്ഐആർ.  

ദുരന്തത്തിൽ മരണം 121 ആയി. മരിച്ചവരിൽ കൂടുതലും ഹാഥ്റസ് സ്വദേശികളായ സ്ത്രീകളാണ്. മതപ്രഭാഷണം അവസാനിപ്പിച്ചു മടങ്ങുകയായിരുന്ന ഗുരു ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ ഭക്തർ തിരക്കുകൂട്ടിയതാണു അപകടത്തിനു കാരണമായത്. അനുവദിച്ചതിലധികം ആളുകളെ പങ്കെടുപ്പിച്ചതിനു പ്രഭാഷകൻ ഭോലെ ബാബയ്ക്കെതിരെയും കേസുണ്ട്. 

ഹാഥ്റസ് ജില്ലയിലെ സിക്കന്ദ്രറാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്‍റായ്ക്കടുത്ത് കാൺപുർ – കൊൽക്കത്ത ഹൈവേയിലാണ് അപകടം സംഭവിച്ചത്. റോഡിനു ഇടതുവശത്തുള്ള വയലിനു സമീപത്താണു പ്രഭാഷണത്തിനുള്ള വേദി ഒരുക്കിയിരുന്നത്. 60,000 പേര്‍ക്കു മാത്രം അനുമതി ഉണ്ടായിരുന്നിടത്തു രണ്ടര ലക്ഷത്തോളം ആളുകള്‍ എത്തിയിരുന്നു. 

English Summary:

Hathras stampede: FIR says organisers flouted conditions, hid evidence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com