ADVERTISEMENT

തിരുവനന്തപുരം ∙ മേയർ ആര്യ രാജേന്ദ്രനു സിപിഎമ്മിലെ സംസ്ഥാന നേതാക്കൾ നൽകുന്ന പിന്തുണയിൽ തിരുവനന്തപുരം ജില്ലയിലെ പല നേതാക്കൾക്കും രോഷം. ആര്യയുണ്ടാക്കുന്ന വിവാദങ്ങളിലെല്ലാം സംരക്ഷിക്കാൻ രംഗത്തെത്തുന്നത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസുമാണെന്നാണ് ആരോപണം. രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ എ.എ.റഹീമാണ് ആര്യയെ പിന്തുണയ്ക്കുന്ന മറ്റൊരാൾ. ജില്ലയിലെ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ ആര്യയ്ക്കെതിരെ ശബ്ദിക്കാത്തത് റഹീമിനെ പേടിച്ചാണെന്നും ആര്യയെ എതിർക്കുന്നവർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ആര്യയ്ക്കെതിരെ ഉയർന്നത് പാർട്ടിയുടെ പൊതുവികാരമാണെന്നാണ് വിലയിരുത്തൽ. 

ആര്യയുടെ പേരിൽ വ്യക്തിപരമായ അഴിമതികളൊന്നുമില്ലെന്നും പിന്നെ അവരെ എന്തിനു തിരുത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ മനോരമ ഓൺലൈനോട് പറഞ്ഞു. വികസന പ്രവർത്തനങ്ങൾ തലസ്ഥാനത്ത് കൃത്യമായി നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതി പിടികൂടുന്ന മേയറെ പ്രതിയാക്കുന്ന സമീപനമാണ് മാധ്യമങ്ങളുടേതെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

ആര്യ രാജേന്ദ്രനു തെറ്റ് തിരുത്താൻ ഒരു അവസരം കൂടി നൽകാമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ തീരുമാനം. നഗരസഭാ ഭരണത്തിലെ വീഴ്‌ചകളും പ്രവര്‍ത്തന ശൈലിയും അധികാരം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി അടിയന്തര ഇടപെടൽ നടത്തിയത്. മേയറെ മാറ്റിയില്ലെങ്കിൽ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് ജില്ലാ കമ്മിറ്റിയിൽ ആശങ്ക ഉയർന്നിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മേയറെ മാറ്റുന്നത് എതിരാളികളുടെ കയ്യിൽ വടി കൊടുക്കുന്നതിനു തുല്യമാണെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായമുണ്ട്.

മേയർ സ്ഥാനത്തുനിന്നു മാറ്റുന്നത് ആര്യയുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന ആശങ്ക അവരെ പിന്തുണയ്ക്കുന്നവർക്കുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ശിവൻകുട്ടിക്കു പകരം ആര്യയെ നേമത്തുനിന്നു മത്സരിപ്പിക്കാൻ ആലോചനയുണ്ടെന്നാണു സൂചന. അതിനിടെ ആര്യയെ കുറ്റക്കാരിയാക്കി മേയർ സ്ഥാനത്തുനിന്നു മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. നഗരസഭ ഭരണത്തിലെ വീഴ്ചകൾ പ്രത്യേകം പരിശോധിക്കാനാണ് ജില്ലാ ഘടകത്തിന്റെ തീരുമാനം.

ആര്യ അധികാരത്തിലേറിയ ശേഷം വിവാദപ്പെരുമഴ

∙ തിരുവനന്തപുരം നഗരസഭയിലെ താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ആര്യ അയച്ച കത്ത്.

∙ എംജി റോഡിൽ സ്വകാര്യഹോട്ടലിന് അനധികൃതമായി പാർക്കിങ് അനുവദിച്ചു കൊണ്ടുള്ള ഇടപെടൽ.

∙ ഓണസദ്യ മാലിന്യക്കുപ്പയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുത്തത്.

∙ കോവിഡ് കാലത്ത് നടക്കാതിരുന്ന ആറ്റുകാൽ പൊങ്കാലയുടെ മാലിന്യം നീക്കം ചെയ്യാൻ 21 ടിപ്പറുകൾ വാടകയ്ക്കെടുത്തത്.

∙ ജനങ്ങൾ അടച്ച നികുതിത്തുക രേഖകളില്ലാതെ പോയത്.

∙ നഗരത്തില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന് രണ്ടരക്കോടിയുടെ കരാര്‍ കോര്‍പറേഷന്‍ നല്‍കിയത് സര്‍ക്കാർ ഉത്തരവ് കാറ്റിൽപറത്തി.

∙ കെട്ടിടനമ്പർ അഴിമതി.

∙ പട്ടികജാതി ഫണ്ട് തട്ടിപ്പ്.

∙ ജാതി തിരിച്ച് കായിക ടീം.

∙ നിരക്ഷരരുടെ കണക്ക് പെരുപ്പിച്ച് കാട്ടി നഗരസഭയുടെ ഫണ്ട് വെട്ടിച്ച അക്ഷരശ്രീ തട്ടിപ്പ്.

∙ വെള്ളപ്പൊക്ക വിവാദം

∙ സ്മാർട് സിറ്റി റോഡുകളിലെ കുഴികൾ.

∙ കെഎസ്ആർ‌ടിസി ഡ്രൈവറുമായുള്ള വാക്കുതർക്കം.

English Summary:

Controversy Erupts in Thiruvananthapuram Over Support for Mayor Arya Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com