ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് ഉള്‍പ്പെട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പായി. ഹർജിക്കാരനായ ഉമര്‍ ഷെരീഫിന് കിട്ടാനുള്ള തുക പലിശ ഉൾപ്പെടെ ലഭിച്ചത് കൊണ്ടാണ് കോടതിയിൽ കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ അസി. സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിച്ചത്. ശനിയാഴ്ച ആയിരുന്നു കേസ് പരിഗണിക്കാനിരുന്നത്. അതിനിടെയാണ് കേസ് ഒത്തുതീര്‍പ്പായ വിവരം പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്. കേസ് വിവാദമായതോടെ, പരാതിക്കാരനായ പ്രവാസി ടി.ഉമര്‍ ഷെരീഫിന് പണം തിരികെ നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു.

ഭൂമി ഇടപാട് കേസില്‍ സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബിനും ഭാര്യയ്ക്കും എതിരായ കോടതി വിധിയും ബന്ധപ്പെട്ട പരാതിയും പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങളും നടന്നത്. ഡിജിപിയുടെ ഭാര്യ എസ്.ഫരീദ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട വില്ലേജില്‍ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരത്ത് ഉള്ള 10.8 സെന്റ് ഭൂമി വില്‍ക്കാനാണ് 2023 ജൂണ്‍ 22ന് വഴുതക്കാട് ഡിപിഐ ജംക്‌ഷനു സമീപം ടി.ഉമര്‍ ഷെരീഫുമായി കരാര്‍ ഒപ്പിട്ടത്.

74 ലക്ഷം രൂപയ്ക്കു ഭൂമി വില്‍ക്കാന്‍ സമ്മതിക്കുകയും മുന്‍കൂറായി 30 ലക്ഷം വാങ്ങുകയും ചെയ്ത ശേഷം ഡിജിപിയും ഭാര്യയും കരാര്‍ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച്, കരാറില്‍ ഉള്‍പ്പെട്ട വ്യക്തി മുഖ്യമന്ത്രിക്ക് കഴിഞ്ഞ മാസം ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു. ഇത് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി പരിശോധിക്കുമെന്ന മറുപടിയാണു ലഭിച്ചത്. ഇതേ ആവശ്യവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും പരാതിക്കാരൻ സമീപിച്ചു.

കരാറിലെ 2 സാക്ഷികളിലൊരാള്‍ ഡിജിപിയാണ്. ഭൂമിക്ക് 26 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത ഉണ്ടെന്നു മനസ്സിലാക്കി കരാര്‍ ലംഘനം ആരോപിച്ച് ഉമര്‍ ഷെരീഫ് പണം തിരികെ ചോദിച്ചു. ലഭിക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ചു. തുടര്‍ന്നാണു വ്യവസ്ഥകളോടെ ഭൂമി ജപ്തി ചെയ്യാന്‍ തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി മേയ് 25ന് ഉത്തരവിട്ടത്. കരാര്‍ ഒപ്പിട്ട ദിവസമാണ് ആദ്യ അഡ്വാന്‍സായി 15 ലക്ഷം രൂപ ബാങ്ക് വഴി നല്‍കിയതെന്നും വീണ്ടും ആവശ്യപ്പെട്ടതോടെ 4 ദിവസത്തിനു ശേഷം 10 ലക്ഷം രൂപ കൂടി ഇങ്ങനെ നല്‍കിയെന്നും പരാതിക്കാരന്‍ പറയുന്നു.

മൂന്നാമത് പണം ചോദിച്ചപ്പോള്‍ 2023 ജൂലൈ ഒന്നിന് ഡിജിപിക്ക് നേരിട്ട് 5 ലക്ഷം രൂപ നല്‍കിയത് അദ്ദേഹത്തിന്റെ ഔദ്യോഗിക ചേംബറിലാണെന്നും മുഖ്യമന്ത്രിക്കുള്ള പരാതിയിലുണ്ട്. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗമാണ് ദര്‍വേഷ് സാഹിബിന് സംസ്ഥാന പൊലീസ് മേധാവിയായി ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയത്.

English Summary:

Thiruvananthapuram Land Deal Case Involving Police Chief S. Darvesh Saheb Withdrawn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com