ADVERTISEMENT

തിരുവനന്തപുരം∙ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പണം തിരികെ നല്‍കി സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് തടിയൂരിയത് ഒരു വര്‍ഷം നീട്ടിക്കിട്ടിയ പദവിക്കു കേസ് പാരയാകുമെന്നു തിരിച്ചറിഞ്ഞ്. ഇടപാടിലെ ക്രമക്കേട് സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി നല്‍കിയ വിവരവും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഇടപെട്ട കാര്യവും പരാതിക്കാരനായ ഉമര്‍ ഷെരീഫ് വെളിപ്പെടുത്തിയതോടെ സര്‍ക്കാരും പ്രതിരോധത്തിലായിരുന്നു. ഡിജിപിയുടെ ചേംബറില്‍വച്ച് 5 ലക്ഷം രൂപ പണമായി നല്‍കിയെന്നു പരാതിക്കാരന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ വെളിപ്പെടുത്തിയതു പണമിടപാടു സംബന്ധിച്ച നിയമങ്ങള്‍ക്കു വിരുദ്ധമാണെന്ന റിപ്പോര്‍ട്ടുകളും ഒത്തുതീര്‍പ്പിനു വേഗം കൂട്ടി. 

കരാര്‍ പ്രകാരമാണു ഭൂമി വില്‍പനയില്‍ ഇടപെട്ടതെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും ആദ്യം നിലപാടു സ്വീകരിച്ച ഡിജിപി ഒടുവില്‍ ഒത്തുതീർപ്പിനു വഴങ്ങുകയായിരുന്നു. പണം തിരികെ കിട്ടിയാല്‍ കേസിനില്ലെന്ന് ഉമര്‍ ഷെരിഫ് പറഞ്ഞിരുന്നു. ഉന്നതതലത്തിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒത്തുതീര്‍പ്പിനു കളമൊരുങ്ങിയത്. വിവാദം മുന്നോട്ടു പോകുന്നതു പൊലീസ് മേധാവിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നു മധ്യസ്ഥരായെത്തിയവര്‍ മുന്നറിയിപ്പു നല്‍കി. ഒടുവില്‍ പ്രവാസിയായ ഉമര്‍ ഷെരീഫില്‍നിന്ന് അഡ്വാന്‍സായി വാങ്ങിയ മുഴുവന്‍ പണവും മടക്കി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അതീവരഹസ്യമായി ആയിരുന്നു നടപടികള്‍. 30 ലക്ഷം രൂപയും തിരികെ നല്‍കി. തുടര്‍ന്ന് കോടതിക്കു പുറത്തു കേസ് ഒത്തുതീര്‍പ്പായതായി അറിയിച്ച് ഡിജിപിയുടെയും പരാതിക്കാരന്റെയും അഭിഭാഷകര്‍ ഇന്നലെ തിരുവനന്തപുരം അഡീഷനല്‍ സബ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പണം തിരികെ നല്‍കുന്ന മുറയ്ക്കു ജപ്തി നടപടികള്‍ ഒഴിവാകുമെന്നായിരുന്നു കോടതി ഉത്തരവ്.  

74 ലക്ഷം രൂപയ്ക്കു ഭൂമി വില്‍ക്കാന്‍ സമ്മതിക്കുകയും മുന്‍കൂറായി 30 ലക്ഷം വാങ്ങുകയും ചെയ്തശേഷം ഡിജിപിയും ഭാര്യയും കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പരാതിയെത്തുടര്‍ന്നു വ്യവസ്ഥകളോടെ ഭൂമി ജപ്തി ചെയ്യാന്‍ തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി മേയ് 25ന് ഉത്തരവിട്ടിരുന്നു. ഉത്തരവു വന്നിട്ടും പണം ഡിജിപി മടക്കി നല്‍കിയിരുന്നില്ല. പിന്നീടാണ് ഉമര്‍ ഷെരീഫ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരണം നടത്തിയത്.

ഡിപിഐ ജംക്ഷനു സമീപം താമസിക്കുന്ന മുന്‍ പ്രവാസി ടി.ഉമര്‍ ഷെരീഫാണു ഡിജിപിക്കും ഭാര്യയ്ക്കും എതിരെ കോടതിയെ സമീപിച്ചത്. ഡിജിപിയുടെ ഭാര്യ എസ്.ഫരീദാ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട വില്ലേജില്‍ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരത്തെ 10.8 സെന്റ് ഭൂമി ജപ്തി ചെയ്തതിനു പുറമേ പേരൂര്‍ക്കട വില്ലേജ് ഓഫിസിലും ശാസ്തമംഗലത്തെ സബ് റജിസ്ട്രാര്‍ ഓഫിസിലും ഭൂരേഖകളില്‍ ഇതിന് അനുസൃതമായി തിരുത്തലുകളും വരുത്തി.

English Summary:

State Police Chief S. Darvesh Sahib Returns Money in Land Transaction Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com