ADVERTISEMENT

ഹാഥ്റസ്∙  ഉത്തർപ്രദേശിലെ ഹാഥ്റസിൽ 121 പേരുടെ മരണത്തിന് ഇടയായ ദുരന്തത്തിന്റെ കാരണക്കാർ സാമൂഹികവിരുദ്ധരെന്ന ആരോപണവുമായി പ്രാർഥനായോഗത്തിന് നേതൃത്വം നൽകിയ ആൾദൈവം നാരായൺ സകർ ഭോലെ ബാബ. ദുരന്തത്തിനു പിന്നാലെ ഒളിവിൽ പോയ ഭോലെ ബാബ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരക്കു സ‍ൃഷ്ടിച്ച സാമൂഹികവിരുദ്ധർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭോലെ ബാബ അവകാശപ്പെട്ടു.  

അഭിഭാഷകൻ മുഖേന ഇറക്കിയ കുറിപ്പിൽ,  തിരക്കുണ്ടാകുന്നതിനു മുൻപു തന്നെ ബാബ അവിടെനിന്ന് പോയിരുന്നു എന്നും പറയുന്നു. എന്നാൽ ആളുകൾ മരിച്ചു വീഴുന്നതിനിടെ ബാബ രക്ഷപ്പെട്ടെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ദുരന്തത്തിൽ ദുഃഖമുണ്ടെന്നും മരണത്തിൽ അനുശോചിക്കുന്നതായും അറിയിച്ച ബാബ, പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും ആശംസിച്ചു.  അതേസമയം, സംഭവത്തിൽ ബാബയെ പ്രതി ചേർത്തിട്ടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനു യുപി സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് വിജേഷ് കുമാർ ശ്രീവാസ്തവ അധ്യക്ഷനായ മൂന്നംഗ സമിതിയായിരിക്കും അന്വേഷണം നടത്തുക. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ വിവാദ ആൾദൈവം നാരായൺ സകർ ഹരി ഭോലെ ബാബ ഏതന്വേഷണവുമായി സഹകരിക്കാമെന്ന് അഭിഭാഷകൻ മുഖേന അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ എഡിജിപി അനുപം കുലശ്രേഷ്ഠയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയും യുപി സർക്കാർ നിയോഗിച്ചിട്ടുണ്ട്. 

ചൊവ്വാഴ്ച നടന്ന ദുരന്തത്തിനു പിന്നാലെ ഭോലെ ബാബ, മെയിൻപുരി നഗരത്തിനു പുറത്തുള്ള തന്റെ ആശ്രമത്തിലേക്ക് എത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ കനത്ത പൊലീസ് സുരക്ഷ ആശ്രമത്തിനു പുറത്ത് ഒരുക്കിയിട്ടുണ്ടെങ്കിലും ബാബ ആശ്രമം വിട്ടിരിക്കാമെന്ന നിഗമനത്തിലാണു പൊലീസ്. ബാബ ഒളിവിൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും യുപി പൊലീസിന്റെ നിരീക്ഷണത്തിലാണ്.

മരിച്ചവരിൽ 110 പേരും സ്ത്രീകളാണ്. 5 കുട്ടികളും 6 പുരുഷന്മാരുമുണ്ട്. ഹരിയാനയിൽനിന്നുള്ള നാലും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമൊഴികെ മരിച്ചവരെല്ലാം യുപി സ്വദേശികളാണ്. വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ 31 പേർക്കു പരുക്കേറ്റു. ബിഎൻഎസിലെ (ഭാരതീയ ന്യായ് സംഹിത) 105, 110, 126(2), 223, 238 വകുപ്പുകൾ പ്രകാരമാണ് നിലവിൽ ഹാഥ്റസിലെ സിക്കന്ദർറാവു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.  പ്രാർഥനായോഗത്തിന്റെ പ്രധാന സംഘാടകനായ ദേബ് പ്രകാശ് മധുകറിനും പേരറിയാത്ത മറ്റു 3 സംഘാടകർക്കുമെതിരെ സിക്കന്ദർറാവു പൊലീസ് കേസെടുത്തു.

∙ സംഭവം ഇങ്ങനെ

സ്ഥലത്തെ വഴുക്കലുള്ള ചെരിവാണു ദുരന്തത്തിലേക്കു നയിച്ചത്. ഉച്ചയ്ക്കു 12.30ന് ആണ് ഭോലെ ബാബ വേദിയിലെത്തിയത്. പ്രഭാഷണത്തിനു ശേഷം 1.40ന് വാഹനവ്യൂഹത്തിൽ അദ്ദേഹം മടങ്ങുന്നതിനിടെ, അനുഗ്രഹത്തിനും നിലത്തെ മണ്ണു വാരിയെടുക്കാനും ആളുകൾ തിക്കിത്തിരക്കി. അംഗരക്ഷകരും സന്നദ്ധപ്രവർത്തകരും പിടിച്ചുതള്ളിയതോടെ പരിഭ്രാന്തരായ ആളുകൾ റോഡിന് എതിർവശത്തെ വയലിലേക്ക് ഓടി. മഴയെത്തുടർന്നുണ്ടായിരുന്ന െചളിയും സ്ഥലത്തെ ചെരിവും കാരണം ഇവർ തെന്നിവീഴുകയും അവർക്കു മീതെ കൂടുതൽ പേർ വീഴുകയും ചെയ്തതായി തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com