ADVERTISEMENT

കോഴിക്കോട് ∙ പിഎസ്‌സി കോഴ വിവാദത്തില്‍ പ്രമോദ് കോട്ടൂളി സത്യം തുറന്നുപറയാന്‍ തയാറായാല്‍ ബിജെപി സംരക്ഷണമൊരുക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. പിഎസ്‌സി അംഗത്വത്തിനു കോഴ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘22 ലക്ഷം കൈപ്പറ്റിയവർ കൈവിട്ട സാഹചര്യത്തില്‍ പ്രമോദ് എല്ലാം തുറന്നു പറയണം. ജില്ലയിലെ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് അധോലോകമാണ്. ആ അധോലോകത്തെ ആരു കൈവശം വയ്ക്കണമെന്ന തര്‍ക്കമാണു കോഴവിവാദം പുറത്തുവരാന്‍ കാരണം. മന്ത്രി മുഹമ്മദ് റിയാസും എളമരം കരീമുമാണു സംഘത്തെ നയിക്കുന്നത്. കോഴപ്പണം വീതംവയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് വിവാദത്തിനു പിന്നില്‍. സംഭവത്തില്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷിച്ചാൽ ഇപ്പോള്‍ പുറത്തുവരാത്ത പലതും പുറത്തുവരും. 

bjp-march
പിഎസ്‌സി കോഴ വിവാദത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ബിജെപി ജില്ലാ കമ്മിറ്റി കോഴിക്കോട് കലക്ടറേറ്റിലേക്കു നടത്തിയ മാർച്ച്. ചിത്രം: സജീഷ് ശങ്കർ∙മനോരമ.

പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നു പറഞ്ഞാണ് പ്രമോദിനെ പുറത്താക്കിയത്. അവമതിപ്പ് ഉണ്ടാക്കിയ വിഷയം എന്താണെന്നു പാര്‍ട്ടി പറയണം. കോഴപ്പണം ആര്, ആര്‍ക്ക് കൊടുത്തുവെന്ന കാര്യം കണ്ടെത്തണം. പിഎസ്‌സിയുടെ വിശ്വാസ്യതയാണു തകര്‍ന്നത്. പിഎസ്‌സിയില്‍ അംഗത്വം ലഭിക്കുന്നതിന് മന്ത്രിസഭയുടെ തീരുമാനം വേണം. ആ തീരുമാനം ഗവര്‍ണറെ അറിയിക്കണം. അതിനാല്‍ പ്രാദേശിക നേതാവിന് ഇക്കാര്യം സാധിക്കില്ല.

സിപിഎം എന്നത് ഇന്ന് മുഹമ്മദ് റിയാസ് എന്ന വ്യക്തിയാണ്. സംസ്ഥാനത്തു തീരുമാനങ്ങള്‍ നടപ്പാക്കുന്നതു റിയാസ് ആണ്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പോലും കേസെടുക്കുന്ന വിജിലന്‍സ്, കോഴപ്പണത്തിന്റെ പേരില്‍ പാര്‍ട്ടി അംഗത്തെ പുറത്താക്കിയിട്ടും നടപടിയെടുക്കുന്നില്ല’’– രമേശ് പറഞ്ഞു.

English Summary:

BJP will protect Pramod if he tells the truth: MT Ramesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com