ADVERTISEMENT

സന (യെമൻ) ∙ തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിലെ ഇസ്രയേൽ വ്യോമാക്രമണത്തിനു തിരിച്ചടിയുമായി യെമനിലെ ഹൂതികൾ. ചെങ്കടലിലും മെഡിറ്ററേനിയൻ കടലിലുമായിരുന്നു ഹൂതികളുടെ ആക്രമണം. എണ്ണ ടാങ്കർ ഉൾപ്പെടെ 3 കപ്പലുകളെയാണ് ഇവർ ഉന്നമിട്ടത്. ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം.

ഇസ്രയേലിനുള്ള മറുപടിയായിരുന്നു ആക്രമണമെന്നു ഹൂതി സൈനിക വക്താവ് യഹ്യ സാറീ പറഞ്ഞു. ഖാൻ യൂനിസിൽ ശനിയാഴ്ച നടന്ന ആക്രമണത്തിൽ 90 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. 300 പേർക്ക് പരുക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബർ മുതൽ നിരവധി ആക്രമണങ്ങളാണു ഹൂതികൾ നടത്തിയത്. 2 കപ്പലുകൾ പിടിച്ചെടുത്തു. 3 നാവികർ കൊല്ലപ്പെട്ടു. ഇതോടെ സൂയസ് കനാൽ വഴിയുള്ള യാത്ര ഒഴിവാക്കാൻ കപ്പൽ ഉടമകൾ നിർബന്ധിതരായി.

ആക്രമണം സ്ഥിരീകരിച്ച യുഎസ്, നാശനഷ്ടങ്ങളോ പരുക്കുകളോ ഉണ്ടായിട്ടില്ലെന്നു പ്രതികരിച്ചു. മെഡിറ്ററേനിയൻ കടലിലെ ഓൾവിയയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ ഇറാഖി ഇസ്‌ലാമിക് റെസിസ്റ്റൻസിനൊപ്പം ചേർന്നെന്നും ഹൂതികൾ പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയതിനു പിന്നാലെയാണു പലസ്തീനു പിന്തുണ അറിയിച്ച് ഹൂതികൾ രംഗത്തിറങ്ങിയത്. ഹൂതികൾക്കെതിരെ യുഎസും ബ്രിട്ടനും പ്രത്യാക്രമണങ്ങൾ നടത്തുന്നുണ്ട്. കുറഞ്ഞത് 65 രാജ്യങ്ങളെയും പ്രധാന ഷിപ്പിങ് കമ്പനികളെയും ഹൂതി ആക്രമണം ബാധിച്ചെന്നാണു യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com