ADVERTISEMENT

ബംഗ്ലദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു കാരണമായ തൊഴില്‍ സംവരണം റദ്ദാക്കി സുപ്രീംകോടതി സുപ്രധാന വിധി പ്രഖ്യാപിച്ചു. നൂറിലേറെപ്പേരുടെ ജീവനെടുത്ത പ്രക്ഷോഭം ശക്തമായതോടെയാണു സുപ്രീംകോടതിയുടെ സുപ്രധാന വിധി. 93% സര്‍ക്കാര്‍ ജോലികളിലും മികവിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നടത്തിയാല്‍ മതിയെന്നാണു കോടതി ഉത്തരവ്. 6 വര്‍ഷത്തിനുശേഷമാണു തൊഴില്‍ സംവരണ വിഷയത്തില്‍ വീണ്ടും ബംഗ്ലദേശ് ജനത തെരുവില്‍ ഇറങ്ങിയത്.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതിഷേധക്കാര്‍ക്കുനേരെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശവും പ്രക്ഷോഭത്തെ ആളിക്കത്തിച്ചു. എന്തിനാണു ബംഗ്ലദേശിലെ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്? ബംഗ്ലദേശിലെ വിവാദമായ തൊഴില്‍ സംവരണ സംവിധാനം എന്താണ്? എരിതീയിലെന്ന പോലെ പ്രക്ഷോഭത്തിന് എണ്ണ പകര്‍ന്ന ഹസീനയുടെ പരാമര്‍ശമെന്തായിരുന്നു? വിശദമായി അറിയാം.

പ്രക്ഷോഭം എന്തിന്, തുടങ്ങിയതെങ്ങനെ?

1971ല്‍ ബംഗ്ലദേശിനെ പാക്കിസ്ഥാനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണു രാജ്യത്തു പ്രക്ഷോഭം. സ്വാതന്ത്ര്യ സമരസേനാനികളുടെ പിന്തുടര്‍ച്ചക്കാര്‍ക്കു 30%, സ്ത്രീകള്‍ക്ക് 10%, പിന്നാക്ക ജില്ലക്കാര്‍ക്കു 10%, ഗോത്രവര്‍ഗക്കാര്‍ക്കു 5%, ഭിന്നശേഷിക്കാര്‍ക്കു 1% എന്നിങ്ങനെ സര്‍ക്കാര്‍ ജോലികളില്‍ 56% സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണു ബംഗ്ലദേശ് സംവരണ സംവിധാനം. 44% സര്‍ക്കാര്‍ ജോലികള്‍ മാത്രം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നികത്തപ്പെടും. സംവരണം ചെയ്യപ്പെട്ട ജോലികളിലേക്ക് അതതു വിഭാഗത്തിലെ ആളുകള്‍ എത്തിയിട്ടില്ലെങ്കില്‍ ആ ഒഴിവ് നികത്താതെ കിടക്കുമെന്നതും ബംഗ്ലദേശിലെ സംവരണ സംവിധാനത്തിന്റെ പ്രത്യേകതയാണ്.

ഈ സംവിധാനം അനീതിയാണെന്നു ചൂണ്ടിക്കാട്ടി വര്‍ഷങ്ങളായി ബംഗ്ലദേശിലെ വിദ്യാര്‍ഥികളും യുവാക്കളും നടത്തുന്ന സമരത്തിന്റെ തുടര്‍ച്ചയാണിത്. 2018ല്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്നു ഷെയ്ഖ് ഹസീന ഗസറ്റഡ് പോസ്റ്റുകളിലേക്കുള്ള (റാങ്ക് 1, 2) സംവരണം പൂര്‍ണമായി അവസാനിപ്പിക്കുകയും സര്‍ക്കാര്‍ തലത്തിലെ മുഴുവന്‍ നിയമനങ്ങളും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് ഉത്തരവിട്ടതുമാണ്. എന്നാല്‍ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സംവരണം തുടരണമെന്നാവശ്യപ്പെട്ട് ഏഴു പേര്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ സംവരണം തുടരാന്‍ ബംഗ്ലദേശ് ഹൈക്കോടതി ജൂണ്‍ 5നു വിധി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണു വീണ്ടും സംവരണവിരുദ്ധ പ്രതിഷേധം ആരംഭിച്ചത്.

പിന്തുണച്ചിട്ടും സര്‍ക്കാരിനെതിരെ

ജൂലൈ ഒന്നിന് ധാക്ക സര്‍വകലാശാലയില്‍ തുടങ്ങിയ പ്രക്ഷോഭം പതിയെ മറ്റ് സര്‍വകലാശാലകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ സംവരണ അനുകൂലികളായ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ ഛാത്ര് ലീഗ് ആക്രമണം നടത്തുകയും പെണ്‍കുട്ടികളെ അപമാനിക്കുകയും ചെയ്തതോടെ പ്രതിഷേധത്തിന്റെ സ്വഭാവം മാറി. വിദ്യാര്‍ഥിസമരം നേരിടാന്‍ ഹസീനയുടെ സര്‍ക്കാര്‍ ഭീകരവിരുദ്ധ യൂണിറ്റുള്‍പ്പെടെയുള്ള അര്‍ധസൈനിക വിഭാഗത്തെയും പൊലീസിനെയും സൈന്യത്തെയും കോളജുകളിലും തെരുവുകളിലും വിന്യസിച്ചു.

ഇവരുമായി വിദ്യാര്‍ഥികള്‍ നടത്തിയ ഏറ്റുമുട്ടലിലാണു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്. സുരക്ഷയ്ക്കു ഭീഷണിയാകുന്ന പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്നാണു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്. ഇതോടെ പ്രക്ഷോഭം അടങ്ങുമെന്നാണു സര്‍ക്കാര്‍ കണക്കൂകൂട്ടിയതെങ്കിലും കൂടുതല്‍ ശക്തിയോടെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സംവരണ വിരുദ്ധ വിഭാഗം തെരുവില്‍ തുടരുകയാണ്.

ഇതിനിടെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും സംവരണം നടപ്പാക്കുന്നതു താത്കാലികമായി സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് ഏഴിന് സര്‍ക്കാരിന്റെ വാദം കേള്‍ക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്നും അവരുമായി ചര്‍ച്ച നടത്താമെന്നും സര്‍ക്കാര്‍ പറഞ്ഞെങ്കിലും സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതായതിനാല്‍ ഇക്കാര്യത്തില്‍ അന്തിമവിധി കോടതിയുടേതാകുമെന്ന് ഷെയ്ഖ് ഹസീന നിലപാടെടുത്തതോടെ പ്രതിഷേധക്കാര്‍ സര്‍ക്കാരിനുനേരെ തിരിഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയും പ്രക്ഷോഭം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നു സര്‍ക്കാരും ആരോപിക്കുന്നു.

ബംഗ്ലദേശ് തൊഴില്‍ സംവരണ സംവിധാനം, വിദ്യാര്‍ഥികളുടെ എതിര്‍പ്പെന്തിന്?

ബംഗ്ലദേശ് സ്വാതന്ത്ര്യത്തിനുശേഷം 1972ലാണു രാജ്യത്തിന്റെ സ്ഥാപകനേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ സംവരണ സംവിധാനം കൊണ്ടുവരുന്നത്. തുടക്കത്തില്‍ 30% സ്വാതന്ത്ര്യസമര സേനാനികള്‍ക്കും 10% യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കും 40% വിവിധ ജില്ലകള്‍ക്കും എന്നിങ്ങനെയായിരുന്നു സംവരണം. 1976ല്‍ ജില്ലകള്‍ക്കുള്ള സംവരണം 20% ആക്കി കുറച്ചു. 1985ല്‍ യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള സംവരണം എല്ലാ സ്ത്രീകള്‍ക്കുമാക്കി മാറ്റി. ഗോത്രവര്‍ഗക്കാര്‍ക്ക് 5% സംവരണവും പുതുതായി കൊണ്ടുവന്നു. 1997ല്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള സംവരണത്തിലേക്ക് അവരുടെ മക്കളെയും 2010ല്‍ പേരക്കുട്ടികളെയും ഉള്‍ക്കൊള്ളിക്കാമെന്ന ഉത്തരവു വന്നു. ഭിന്നശേഷിക്കാർക്കുള്ള 1% സംവരണം 2012ലാണു നടപ്പാക്കിയത്.

സ്വാതന്ത്ര്യസമരത്തിന് അരനൂറ്റാണ്ട് പിന്നിട്ടിട്ടും സ്വാതന്ത്ര്യസമര സേനാനികള്‍ക്കും അവരുടെ കുടുംബത്തിനുമുള്ള സംവരണം തുടരുന്നത് അനീതിയാണെന്നു വിദ്യാര്‍ഥി സമൂഹം പറയുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നതിനാല്‍ സംവരണത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ അവാമി ലീഗാണെന്നതാണു വിമര്‍ശനം. ഗോത്രവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സംവരണം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ ജോലികളിലേക്കും മികവിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്നാണു പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. 

നിലവില്‍ ബംഗ്ലദേശിന്റെ ഔദ്യോഗിക സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ ഉള്ളത് 2 ലക്ഷത്തോളം പേരാണ്. ബംഗ്ലദേശിന്റെ ആകെ ജനസംഖ്യ 17 കോടിയും. ഈ കണക്കുപ്രകാരം സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ പിന്തുടര്‍ച്ചക്കാരെയും ചേര്‍ത്താലും ജനസംഖ്യയുടെ 1.5% പോലും ഇല്ലാത്ത ചെറിയൊരു വിഭാഗത്തിനായി സര്‍ക്കാര്‍ ജോലിയിലെ 30% മാറ്റിവയ്ക്കുന്നത് തീര്‍ത്തും ആനുപാതികമല്ലെന്നു സംവരണ വിരുദ്ധ വിഭാഗം വാദിക്കുന്നു. മാത്രമല്ല സ്വാതന്ത്ര്യസമര സേനാനികളില്‍ എല്ലാവരുടെ കുടുംബങ്ങളും സാമ്പത്തികമായി പിന്നാക്കമുള്ളവരല്ല.

വീണ്ടും വീണ്ടും അവര്‍ക്കു സംവരണം നല്‍കുന്നത് രാജ്യത്ത് വലിയ അസമത്വമുണ്ടാക്കുമെന്നുമാണു പ്രക്ഷോഭകര്‍ പറയുന്നത്. സംവരണ വിഭാഗത്തിലുള്ളവര്‍ പ്രാഥമിക പരീക്ഷപോലും പാസാകാത്തതിനാല്‍ ഒട്ടേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത്തരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്കു 1997 മുതല്‍ 2010 വരെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തില്‍നിന്നു താല്‍കാലിക നിയമനം നടത്തിയെങ്കിലും സംവരണേതര വിഭാഗത്തില്‍നിന്നു നിയമനം നടത്തേണ്ടതില്ലെന്നു 2010ല്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ താല്‍ക്കാലിക ജോലിയിലേക്കുപോലും ജനറല്‍ വിഭാഗത്തിനു പ്രവേശനമില്ലാതായി. 

ആളിക്കത്തി ഹസീനയുടെ റസാക്കര്‍ പരാമര്‍ശം

‘ആരാണ് ഞാന്‍, ആരാണ് നീ... റസാക്കര്‍, റസാക്കര്‍’ എന്നതാണു സംവരണ-സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ മുഴക്കുന്ന പ്രധാന മുദ്രാവാക്യം. ജൂലൈ 14ന് ഷെയ്ഖ് ഹസീന പ്രക്ഷോഭകര്‍ക്കുനേരെ നടത്തിയ പരാമര്‍ശമാണ് ഈ മുദ്രാവാക്യത്തിലേക്കും പ്രക്ഷോഭം ആളിപ്പടരുന്നതിലേക്കും നയിച്ചത്. ‘സ്വാതന്ത്ര്യസമര സേനാനികളുടെ മക്കള്‍ക്കല്ലാതെ റസാക്കര്‍മാരുടെ പിന്മുറക്കാര്‍ക്കാണോ സംവരണം നല്‍കേണ്ടത്?’ എന്നതായിരുന്നു ഹസീനയുടെ ചോദ്യം. ഇതു പ്രക്ഷോഭകരെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു.

സ്വാതന്ത്ര്യസമരത്തില്‍ പാക്കിസ്ഥാന്‍ പട്ടാളത്തിനൊപ്പം ചേര്‍ന്ന് ബംഗ്ലദേശുകാരെ ഒറ്റുകൊടുത്ത മൂന്ന് തദ്ദേശ വിഭാഗങ്ങളിലൊന്നാണ് റസാക്കര്‍. അല്‍ ബാദര്‍, അല്‍ ഷാം എന്നീ പേരുകളിലുള്ള സംഘങ്ങളാണു മറ്റു രണ്ടു വിഭാഗങ്ങള്‍. രാജ്യദ്രോഹികളായ റസാക്കര്‍ എന്നത് ബംഗ്ലദേശ് ജനത അധിക്ഷേപമായാണു കണക്കാക്കുന്നത്. 2019ലെ പട്ടികപ്രകാരം 10,789 പേരെ ബംഗ്ലദേശ് റസാക്കര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ നല്ല ഭാവിക്കായി പൊരുതുന്ന പ്രക്ഷോഭകരെ രാജ്യദ്രോഹികളെന്ന് ഹസീന വിളിച്ചുവെന്ന് സമരക്കാര്‍ പറയുന്നു.

English Summary:

Understanding Bangladesh job reservation system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com