ADVERTISEMENT

കോട്ടയം∙ രണ്ടാം പിണറായി സർക്കാരിന്റെ ബാക്കിയുള്ള 23 മാസങ്ങളിൽ ഭരണം ശക്തമാക്കാൻ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരും പാർട്ടി നേതൃത്വവും ശക്തമായി സർക്കാരിൽ ഇടപെടണമെന്ന് ധാരണ. സിപിഐ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ ധനവകുപ്പിൽ നിന്നും പണം ലഭിക്കുന്നില്ലെന്ന് പറയുമ്പോൾ അതു ചോദിച്ചുവാങ്ങാത്തത് മന്ത്രിമാരുടെയും പാർട്ടി നേതൃത്വന്റെയും പിടിപ്പുകേട് കൊണ്ടുകൂടിയാണെന്ന ആക്ഷേപം മറികടക്കുന്നതിന്റെ കൂടി ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി മന്ത്രിമാരും പാർട്ടി നേതൃത്വവും കൂട്ടായി വിഷയങ്ങൾ ചർച്ച ചെയ്ത് സർക്കാരിനെ തിരുത്താനും ആവശ്യങ്ങൾ നേടിയെടുക്കാനുമുള്ള ശ്രമം നടത്തും.

ആദ്യപടിയായി ഓണക്കാലത്ത് സപ്ലൈകോയ്ക്ക് കൃത്യമായ പണം സർക്കാരിൽ നിന്നും ലഭിക്കണമെന്ന് നേതൃത്വം തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. കിട്ടാനുള്ള 600 കോടിയിൽ പകുതിയെങ്കിലും നൽകണമെന്നാണ് നിലപാട്. സർക്കാരിനെ വിമർശിക്കാതെ പരമാവധി സമ്മർദം ചെലുത്തുകയാണ് തന്ത്രം.

പ്രഥമ പരിഗണന

തദ്ദേശ സ്ഥാപനങ്ങൾക്ക് വിഹിതം കൃത്യമായി നൽകുക, തകർന്നുകിടക്കുന്ന റോഡുകൾ പ്രഥമ പരിഗണന നൽകി പുനർനിർമിക്കുക, അനാവശ്യ ധൂർത്ത് ഒഴിവാക്കുക എന്നീ കാര്യങ്ങളിൽ‌ സർക്കാരിന്മേൽ സമ്മർദം ശക്തമാക്കാനാണ് സിപിഐ ആലോചന. പരീക്ഷയുടെ തലേദിവസം പനിയായിരുന്നതു കൊണ്ട് ഞാൻ നേരെ പരീക്ഷയെഴുതിയില്ല എന്നു പറയും പോലെ ആവാതിരിക്കാനാണ് തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് സിപിഐ സർക്കാരിനെ തിരുത്താൻ ശ്രമിക്കുന്നതെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. കുത്തനെ കൂട്ടിയ കെട്ടിട നിർമാണ ഫീസ് കുറച്ചതും ക്ഷേമ പെൻഷനിലും സ്വീകരിച്ച നടപടികൾ സിപിഐയുടെ കൂടി സമ്മർദ തന്ത്രത്തിന്റെ ഭാഗമായാണെന്നാണ് വിശദീകരണം.

വരുമോ മാർഗരേഖ?

സിപിഎം മാർഗരേഖ തയാറാക്കിയതു പോലെ തിരുത്തൽ നടപടികൾക്കു വേണ്ട മാർഗങ്ങൾ സിപിഐയും സ്വീകരിക്കും. പാർട്ടിയിലെ വിവിധ തലങ്ങളിലെ റിപ്പോർട്ടിങ്ങുകൾ പൂർത്തിയാക്കിയ ശേഷമാകും നടപടി. പാർ‌ട്ടി മത്സരിക്കാത്ത സ്ഥലങ്ങളിലും പ്രവർത്തനം ശക്തമാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. എട്ടു വർഷമായി അധികാരത്തിലിരിക്കുന്ന എൽഡിഎഫിന്റെ ഭാഗമായ സിപിഐയ്ക്ക് ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് സമരംരംഗത്ത് ഇറങ്ങുന്നതിൽ പലപ്പോഴും വീഴ്ചയുണ്ടായിട്ടുണ്ട്. വാർഡ് അംഗം മുതലുള്ള ജനപ്രതിനിധികൾ ജനങ്ങളോട് കരുതലോടെ ഇടപെടണമെന്നാകും പാർട്ടി തീരുമാനം. ഇതു മുൻകൂട്ടി കണ്ടാണ് ബ്രാഞ്ച് സെക്രട്ടറിമാർക്ക് ബിനോയ് വിശ്വം കത്തയച്ചത്.

വോട്ട് പോയ വഴി

എസ്എൻഡിപി നേതൃത്വത്തെ വിമർശിച്ച് സിപിഎം രംഗത്തെത്തിയതു പോലെ പരസ്യമായി പോർമുഖത്ത് ഇല്ലെങ്കിലും ചില സമുദായങ്ങളിലെ വോട്ടുകളിലുണ്ടാകുന്ന ചോർച്ച സിപിഐ തള്ളിക്കളയുന്നില്ല. പാർട്ടി വിശദീകരണം കേഡർമാരിലേക്കും പൊതുജനങ്ങളിലേക്കും എത്താതിനാലാണ് ബിജെപിയിലേക്ക് വിവിധ സമുദായത്തിൽപ്പെട്ടവരുടെ വോട്ടുകൾ പോകാൻ കാരണമെന്നാണ് സിപിഐ വൃത്തങ്ങൾ പറയുന്നത്. പാർട്ടി അംഗത്വ വിലയിരുത്തൽ നടന്നുകൊണ്ടിരിക്കുകയാണ്.

ജില്ലാ തലം വരെയുള്ള വിലയിരുത്തൽ പൂർത്തിയായി. ഓഗസ്റ്റ് 15നകം സംസ്ഥാനത്തെ വിലയിരുത്തലുകളും പൂർത്തീകരിക്കും. ഇതോടെ പാർട്ടി അംഗത്വത്തിൽ വിവിധ ജാതികളിൽ നിന്നുണ്ടായ കുറവും കൂടുതലുമെല്ലാം ക്രോഡീകരിക്കാൻ സാധിക്കും. ഇതനുസരിച്ച് തിരുത്തലുകളും ജാഗ്രതയുമുണ്ടാകും. എന്നാൽ പരസ്യമായ ജാതി ചർച്ചയിലേക്ക് കടക്കാൻ നേതൃത്വം താൽപര്യപ്പെടില്ല.

English Summary:

CPI Pressures Pinarayi Government for Urgent Reforms and Funding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com