ADVERTISEMENT

കോഴിക്കോട്∙ കർണാടക ഷിരൂരിൽ നദിയിൽ അർജുന്റെ ലോറി കണ്ടെത്തിയതിനു പിന്നാലെ സൈബർ ആക്രമണം രൂക്ഷമാകുന്നു. അർജുന്റെ കുടുംബത്തിനു നേരെയും സൈബറാക്രമണം നടക്കുകയാണ്. അർജുന്റെ അമ്മ സൈന്യത്തെ ഉൾപ്പെടെ വിമർശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവർക്കെതിരെ തിരിഞ്ഞത്. ഇതോടെ ഇവർ മാധ്യമങ്ങളെ കാണുന്നതിനു പോലും കഴിഞ്ഞ ദിവസം വിമുഖത കാണിച്ചു. കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് നിരവധിപ്പേരാണ് ഷിരൂരിലേക്ക് പോയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവരാണ് സമൂഹ മാധ്യമത്തിൽ ഏറ്റുമുട്ടുന്നത്. രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകാറുള്ള രഞ്ജിത് ഇസ്രായേലിനെതിരെയും രൂക്ഷമായ ആക്രമണമാണ്. 

വഴിതെറ്റിച്ചോ കേരളത്തിലെ രക്ഷാ പ്രവർത്തകർ

16ന് അർജുനെ കാണാതായെങ്കിലും കർണാടക സർക്കാരിന്റെ ഭാഗത്തുനിന്നും തിരച്ചിൽ നടപടികൾ കാര്യക്ഷമമല്ല എന്ന് ആരോപണം ഉയർന്നു. കുടുംബം എം.കെ.രാഘവൻ എംപി ഉൾപ്പെടെയുള്ളവരെ കണ്ടതിനുശേഷമാണ് തിരച്ചിലിനു കഴിഞ്ഞ വ്യാഴാഴ്ച മുതൽ വേഗം വന്നത്. മാധ്യമങ്ങളുടെ ഇടപെടലുകളും രക്ഷാ പ്രവർത്തനത്തിന് ആക്കം കൂട്ടി. കർണാടകയുടെ തിരച്ചിൽ കാര്യക്ഷമമല്ല എന്ന് വാർത്ത വന്നതോടെ കേരളത്തിൽ നിന്ന് ചില സന്നദ്ധ പ്രവർത്തകർ ഷിരൂരിലേക്ക് തിരിച്ചു. മന്ദഗതിയിലായിരുന്നുവെങ്കിലും പുഴയുടെ തീരത്തോടു ചേർന്നായിരുന്നു കർണാടക തിരച്ചിൽ നടത്തിയിരുന്നത്. ചൊവ്വാഴ്ച തന്നെ നാലു മൃതദേഹങ്ങൾ കർണാടക കണ്ടെടുത്തു. എന്നാൽ കേരളത്തിൽ നിന്നുള്ള പ്രവർത്തകർ എത്തിയതോടെ കരഭാഗത്ത് കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താൻ നിർബന്ധിതരാകുകയായിരുന്നു. 

വാഹന ഉടമയും േകരളത്തിൽ നിന്ന് ചെന്നവരും ചേർന്ന് കർണാടക സർക്കാരിനെ സമ്മർദത്തിലാക്കി കരഭാഗത്ത് തിരച്ചിൽ നടത്തി ദിവസങ്ങളോളം കളഞ്ഞുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ആരോപണം ഉയരുന്നത്. കർണാടകയിലെ ഉദ്യോഗസ്ഥർ പറഞ്ഞതായിരുന്നു ശരിയെന്നും ഇക്കൂട്ടർ പറയുന്നു. കാരണം ബാക്കി മൃതദേഹങ്ങളും ടാങ്കർ ലോറിയുടെ ബുള്ളറ്റും ലഭിച്ചത് നദിയിൽ നിന്നായിരുന്നു. 

ജിപിഎസ് പ്രവർത്തിച്ചുവെന്നും എൻജിൻ സ്റ്റാർട്ടായിരുന്നുവെന്നും ഫോൺ റിങ് ചെയ്തുവെന്നുമെല്ലാമുള്ള പ്രചരണങ്ങളെയും ഇക്കൂട്ടർ ചോദ്യം ചെയ്യുന്നു. ലോറിയുടേത് അത്യാധുനിക കാബിനാണെന്നും തകരില്ലെന്നും വരെ പ്രചരണമുണ്ടായി. ഇതിൽ പലതും സമൂഹ മാധ്യമങ്ങളിൽ ആരൊക്കെയോ സൃഷ്ടിച്ചതാണെന്നും അവ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റുപിടിക്കുകയാണുണ്ടായതെന്നും ഇപ്പോൾ തെളിയുന്നു. 

വിനോദ സഞ്ചാരമാക്കിയോ

അർജുനുവണ്ടിയുള്ള തിരച്ചിൽ പബ്ലിസിറ്റി സ്റ്റൻഡ് ആക്കി മാറ്റാനായിരുന്നു ചിലർ ശ്രമിച്ചതെന്നാണ് മറ്റൊരു ആരോപണം. യാതൊരു കാര്യവും ഇല്ലാതിരുന്നിട്ടും ചിലർ വണ്ടിയും വിളിച്ച് അവിടേക്ക് പോയി. ഇതോടെ മാധ്യമ പ്രവർത്തകരെ ഉൾപ്പെെട മൂന്നു കിലോമീറ്റർ ദൂരത്തേക്ക് മാറ്റിനിർത്തേണ്ടി വന്നു പൊലീസിന്. രക്ഷാപ്രവർത്തനത്തിനെന്നു പറഞ്ഞു ചെന്നവരെ നിയന്ത്രിക്കലായി പൊലീസിന്റെ അടുത്ത പണി. രക്ഷാപ്രവർത്തനത്തിനിടെ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് കേരളത്തിലെ ജില്ലാ കലക്ടറുടെ പക്കൽ നിന്നും അനുമതി വാങ്ങി വരാനാണ് പൊലീസ് കേരളത്തിൽ നിന്ന് ചെന്നവരോട് പറഞ്ഞത്. 

സ്ഥലത്തെ കുറിച്ച് യാതൊരു പരിചയവും ഇല്ലാത്തവരാണ് രക്ഷാപ്രവർത്തനത്തിനു ഷിരൂരിലേക്ക് പോയത്. പെരുമഴയായതിനാൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് അവിടെയെത്തിയ ചിലർ വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശം അയച്ചത്. പിന്നെ എന്തറിഞ്ഞിട്ടാണ് കുറ്റിയും പറിച്ച് അങ്ങോട്ട് പാഞ്ഞത് എന്നതാണ് സമൂഹ മാധ്യമത്തിൽ ഉയരുന്ന ചോദ്യം.   

കർണാടകയാണോ ശരി

ഇത്തരം ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനു നേതൃത്വം നൽകുന്നത് സർക്കാരുകളാണ്. ഏതെങ്കിലും വ്യക്തികൾക്ക് രക്ഷാപ്രവർത്തനത്തിന്റെ നിയന്ത്രണം ഏൽപ്പിച്ച് അവർ പറയുന്നതുപോലെ ചെയ്യാൻ സർക്കാരുകൾക്ക് സാധിക്കില്ല. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പോലും പിൻമാറിയ കുത്തൊഴുക്കുള്ള കലങ്ങിമറിഞ്ഞ നദിയിലാണ് ഇവിടെ നിന്നു പോയ ചിലർ രക്ഷാപ്രവർത്തനം നടത്താമെന്ന് പറയുന്നത്. ഈ രക്ഷാപ്രവർത്തകർക്ക് വേണ്ടി അടുത്ത തിരച്ചിൽ നടത്തേണ്ടി വരുമെന്ന് അറിയാമെന്നതിനാൽ ആരെയും പുഴയിലിറങ്ങാൻ കർണാടക അനുവദിച്ചില്ല. അപകടം നടന്ന ആദ്യഘട്ടത്തൽ അലംഭാവം കാണിച്ചെങ്കിലും പിന്നീട് കർണാടക സ്വീകരിച്ച നിലപാടാണ് ശരിയെന്നാണ് സമൂഹ മാധ്യമത്തിൽ ചർച്ച നടക്കുന്നത്.  

രാഷ്ട്രീയ സമ്മദർദ്ദഫലമായെങ്കിലും ഷിരൂരിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടെത്തി. എന്നാൽ ഇതിനേക്കാൾ വലിയ ദുരന്തം നടന്ന കവളപ്പാറയിലും പുത്തുമലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എത്തിയോ എന്ന് ചിലർ ചോദിക്കുന്നു. പുത്തുമലയിലും കവളപ്പാറയിലും ഇപ്പോളും നിരവധിപ്പേരെ കണ്ടെടുക്കാനുണ്ടെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണ് ചിലർ കർണാടകയിലേക്ക് പാഞ്ഞെതെന്നും സമൂഹ മാധ്യമത്തിൽ ചിലരുടെ പോസ്റ്റുകളിൽ പറയുന്നു.

English Summary:

Arjun Lorry Missing: Cyber Attacks, Rescue Efforts, and the Shirur River Mystery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com