ADVERTISEMENT

തിരുവനന്തപുരം∙ വിദേശ സഹകരണത്തിന്റെ ചുമതല ഡോ.കെ.വാസുകിക്കു നല്‍കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം മുഖവിലയ്‌ക്കെടുക്കാതെ കേന്ദ്രസര്‍ക്കാരും ബിജെപിയും. ഭരണഘടനയില്‍ നിശ്ചയിച്ചിരിക്കുന്ന അധികാരപരിധി ലംഘിച്ചുള്ള കൈകടത്തല്‍ സംസ്ഥാനങ്ങള്‍ നടത്തരുതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞതിനു പിന്നാലെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വിദേശകാര്യസഹമന്ത്രി വി.മുരളീധരനും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും മറ്റുള്ളവരും നടത്തുന്ന വിദേശയാത്രകള്‍ക്കു സാധുതയുണ്ടെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭരണഘടനാവിരുദ്ധമായ നടപടി കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്കു യാതൊരു പ്രയോജനവും ലഭിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവിലെ ‘വിദേശ സഹകരണം’ എന്ന വാക്കു തന്നെ ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഭരണഘടനയിലെ വകുപ്പുകള്‍ ആരെങ്കിലും പറഞ്ഞിട്ടു നടപ്പാക്കേണ്ട കാര്യമല്ലെന്ന് മുരളീധരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പറഞ്ഞാലേ അതു പാലിക്കൂ എന്നു പറയുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്. ഓരോ കാര്യങ്ങളും ആരൊക്കെ കൈകാര്യം ചെയ്യണമെന്ന് ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതു പാലിക്കേണ്ട ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. ഇത്തരത്തില്‍ നിയമനം നടത്തുന്നത് ശരിയാണോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് എഴുതി ചോദിക്കണമായിരുന്നു. വിദേശരാജ്യങ്ങളുമായി കേന്ദ്രാനുമതി കൂടാതെ ഒരു ചര്‍ച്ചയും നടത്താന്‍ സംസ്ഥാനങ്ങള്‍ക്കു ഭരണഘടന അനുമതി നല്‍കുന്നില്ല. വിദേശ പ്രതിനിധികള്‍ക്ക് ഇവിടെ വരാം, സംസാരിച്ചിട്ടു പോകാം. അതിനപ്പുറം എന്തെങ്കിലും ചെയ്യണമെങ്കില്‍ വിദേശകാര്യ വകുപ്പിന്റെ അനുമതി വേണം. ഒരു വിദേശരാജ്യവും സംസ്ഥാനങ്ങളുമായി കരാര്‍ ഒപ്പിടില്ല. അതിന് പരമാധികാര രാഷ്ട്രത്തിന്റെ ഗ്യാരന്റി വേണം. ഇതൊക്കെ അറിഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ‘വിദേശ സഹകരണം’ എന്ന വാക്കു തന്നെ തെറ്റിദ്ധാരണാജനകമാണ്. ഇന്ത്യക്കാരായുള്ള ആളുകള്‍ രാജ്യത്തേക്കു വരുന്നതും ലോകകേരള സഭ നടത്തുന്നതും തെറ്റല്ല. അത് ഇന്ത്യന്‍ പൗരന്മാരുമായുള്ള ബന്ധമാണ്. അതിന് ‘വിദേശ സഹകരണം’ എന്ന വാക്കല്ല ഉപയോഗിക്കേണ്ടത്. സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമായ കാര്യങ്ങള്‍ നടപ്പാക്കാനുള്ള ഉപാധിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിശദീകരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ തൃപ്തരല്ല എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം സൂചിപ്പിക്കുന്നത്. വിദേശ ഏജന്‍സികള്‍, എംബസികളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, പ്രതിനിധിസംഘങ്ങള്‍ എന്നിവ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുമ്പോള്‍ നടപടികള്‍ ഏകോപിപ്പിക്കാനാണ് വിദേശ സഹകരണത്തിന്റെ ചുമതല ഒരു സെക്രട്ടറിക്കു നല്‍കിയതെന്നായിരുന്നു സംസ്ഥാനത്തിന്റെ വിശദീകരണം. സംസ്ഥാന സര്‍ക്കാരിന്റെ നടപടി തെറ്റാണെന്നു കേന്ദ്രം പറഞ്ഞിട്ടില്ലെന്നും ചീഫ് സെക്രട്ടറി ഡോ.വി.വേണു ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രം രേഖാമൂലം ചോദിച്ചാല്‍ മറുപടി നല്‍കാമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍ ഇതു കണക്കിലെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. ഭരണഘടനയില്‍ നിശ്ചയിച്ചിരിക്കുന്ന അധികാരപരിധി ലംഘിച്ചുള്ള കൈകടത്തല്‍ സംസ്ഥാനങ്ങള്‍ നടത്തരുതെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞത്. ഭരണഘടനപ്രകാരം വിദേശകാര്യം കേന്ദ്ര പട്ടികയിലുള്ളതാണെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണ അധികാരമുള്ള പൊതുപട്ടികയിലോ സംസ്ഥാന പട്ടികയിലോ വരുന്ന കാര്യമല്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ ലിസ്റ്റ് ഒന്നില്‍ പത്താം നമ്പരായി ഇക്കാര്യം കൃത്യമായി പറഞ്ഞിട്ടുണ്ട്. വിദേശകാര്യവും മറ്റു വിഷയങ്ങളും, 'യൂണിയനെ' മറ്റ് വിദേശരാജ്യങ്ങളുമായി ബന്ധപ്പെടുത്തുന്ന കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ മാത്രം വിഷയമാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

ലോകകേരള സഭയ്ക്കു മുന്നോടിയായി കഴിഞ്ഞവര്‍ഷം സുമന്‍ ബില്ലയെ ഈ ചുമതലയില്‍ നിയമിച്ചിരുന്നു. അന്നില്ലാത്ത വിവാദം ഇപ്പോള്‍ ഉയരുന്നത് എന്താണെന്നു മനസിലാകുന്നില്ലെന്നാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണു പറഞ്ഞത്. സുമന്‍ ബില്ല കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോയി 3 മാസത്തിനുശേഷമാണ് വാസുകിയെ നിയമിച്ചത്. വിദേശരാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടാനും കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തില്‍ പെടുന്ന വിഷയങ്ങളില്‍ കൈ കടത്താനുമല്ല,  മറിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, സംസ്ഥാനങ്ങള്‍ക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കാനും കയറ്റുമതി മെച്ചപ്പെടുത്താനും സഹായിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന് 2016ല്‍ ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ആരോപണത്തെ സര്‍ക്കാര്‍ പ്രതിരോധിക്കുന്നത്. 2014ല്‍ ‘സ്‌റ്റേറ്റസ് ഡിവിഷന്‍’ ഇതിനായി രൂപീകരിച്ചിട്ടുണ്ടെന്ന് 2016 മേയ് 5ന് അന്നത്തെ വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ.സിങ് ലോക്‌സഭയില്‍ മറുപടി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

English Summary:

Kerala Faces Controversy Over Foreign Cooperation: Center Denies State's Authority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com