ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ച അവഗണനയ്ക്കും അനീതിക്കും എതിരെ പ്രതിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകുന്നതിനു പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. ബജറ്റിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായ ജനകീയ പ്രതിഷേധം ശക്തമാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കാന്‍ ഇനിയും വൈകരുതെന്നും ഹസൻ‌ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തിയത് ഒഴിച്ചാല്‍ അവര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ പ്രതിഷേധം ഉണ്ടായിട്ടില്ല. സംസ്ഥാന താല്‍പര്യത്തേക്കാള്‍ മുന്‍ഗണന സ്വാർഥ താല്‍പര്യങ്ങള്‍ക്ക് നല്‍കുന്നതിനാലാണ് ഇത്തരത്തില്‍ മൃദുസമീപനം ഉണ്ടാകുന്നത്. സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനമാണ് കേന്ദ്ര ബജറ്റ് സ്വീകരിക്കുന്നതെന്ന് പ്രതികരിച്ച  മുഖ്യമന്ത്രി, കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ ആവര്‍ത്തിക്കാന്‍ യോജിച്ച ശ്രമം നടത്തണമെന്ന് പ്രഖ്യാപിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അതിനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ല.

ഇതെല്ലാം ഒഴുക്കന്‍ മട്ടിലുള്ള സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമായെ കാണാനാകൂ. ആത്മാർഥതയുണ്ടെങ്കില്‍ ഇതിനോടകം നിയമസഭാ സമ്മേളനം അടിയന്തരമായി വിളിച്ച് കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തണം. ഒപ്പം കേരളത്തിലെ മുഴുവന്‍ എംപിമാരെയും അണിനിരത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും നേരില്‍കണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഇടപെടലുകള്‍ നടത്തുമായിരുന്നു. എന്നാലതിന് ഇതുവരെ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തത് നിര്‍ഭാഗ്യകരമാണ്.

ഇത്രയേറെ അവഗണന നേരിട്ട കേന്ദ്ര ബജറ്റ് കേരള ചരിത്രത്തില്‍ ആദ്യമാണ്. 24,000 കോടിയുടെ സാമ്പത്തിക പാക്കേജ് പരിഗണിക്കുക പോലും ചെയ്തില്ല .വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആവശ്യപ്പെട്ട 5000 കോടിയുടെ പാക്കേജും അവഗണിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പിനു സംസ്ഥാനത്തിന്റെ വിഹിതമായ 6000 കോടിയും അനുവദിച്ചില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാനം ചെലവാക്കിയ 3686 കോടി കിട്ടുമോ എന്ന പ്രതീക്ഷ പോലുമില്ല . റെയില്‍വേ വികസനം കീറാമുട്ടിയായി തുടരുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

English Summary:

UDF's M.M. Hassan Criticizes Kerala Government Over Central Budget Neglect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com