ADVERTISEMENT

തിരുവനന്തപുരം ∙ വര്‍ഷങ്ങള്‍ക്കു മുന്‍പ് അനുമതി നല്‍കി ഇത്രയേറെ പണം മുടക്കി ഭൂമി ഏറ്റെടുക്കലും നിര്‍മാണവും ആരംഭിച്ച ശബരി പാത ഉപേക്ഷിച്ച് ഇപ്പോള്‍ പുതിയ പാതയെക്കുറിച്ച് പറയുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ സമീപനത്തോടെയുള്ള നീക്കമാണെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദു റഹിമാന്‍ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. റെയില്‍വേ വികസനം സംബന്ധിച്ച് വളരെ പോസിറ്റീവായ നിലപാടുകളാണ് എക്കാലവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

‘‘പാത ഇരട്ടിപ്പിക്കലും പുതിയ പാതകളുടെ നിര്‍മാണവും നമ്മുടെ ആവശ്യമാണ്. ഇപ്പോള്‍ ചെങ്ങന്നൂരില്‍നിന്നു ബദല്‍ പാത ആലോചിക്കുകയാണ്. അപ്പോള്‍ത്തന്നെ അവരുടെ താല്‍പര്യം വ്യക്തമാണ്. ശബരിപാത സംബന്ധിച്ച് നമ്മുടെ താല്‍പര്യം അവരെ അറിയിക്കുകയും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതാണ്. ഇപ്പോള്‍ അനാവശ്യമായ കുറ്റപ്പെടുത്തലുകളാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. എത്രയോ നാളുകള്‍ക്കു മുൻപ് അനുവദിച്ച് സ്ഥലം ഏറ്റെടുക്കുകയും ആവശ്യമായ ഭൂമി മരവിപ്പിച്ചു വയ്ക്കുകയും ചെയ്തിട്ടുള്ളതാണ് ശബരി പദ്ധതി. എത്രയും വേഗം നടപ്പാക്കാവുന്ന തരത്തിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയത്. അപ്പോഴാണ് അത് ഉപേക്ഷിച്ച് മറ്റൊരു പാതയ്ക്കു വേണ്ടി ശ്രമിക്കുന്നത്. ചെങ്ങന്നൂരില്‍നിന്നു പാത വേണ്ട എന്നല്ല സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കൂടുതല്‍ പാതകള്‍ വരുന്നതിനെ നമ്മള്‍ സ്വാഗതം ചെയ്യുകയാണ്. പക്ഷെ ശബരിമലയിലേക്ക് കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത് ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ്. അവര്‍ വരുന്നത് പാലക്കാട്, ഷൊര്‍ണൂര്‍ ഭാഗങ്ങളില്‍നിന്നാണ്. 

അവര്‍ക്ക് ഏറ്റവും ഗുണകരമാകുന്നതും ദൂരം കുറയുന്നതും അങ്കമാലിയില്‍ നിന്നുള്ള ശബരിപാതയാണ്. അങ്കമാലിയിൽ നിന്ന് ചെങ്ങന്നൂര്‍ എത്തുന്ന സമയം കൊണ്ട് അവര്‍ക്ക് ശബരിമലയില്‍ എത്തിച്ചേരാന്‍ കഴിയും. ആ ഒരു ലോജിക്ക് എങ്കിലും കണക്കിലെടുക്കേണ്ടേ. ചെങ്ങന്നൂര്‍ പാത റെയില്‍വേ തന്നെ നിര്‍മിക്കുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ആ പണം കൊണ്ട് പകുതിയാക്കിവച്ച ശബരി പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ പോരേ. നൂറുകണക്കിനു കര്‍ഷകരുടെ ഭൂമി മരവിപ്പിച്ചു വച്ചിരിക്കുകയാണ്. എത്രയോ കോടിയാണ് ചെങ്ങന്നൂര്‍-പമ്പ പദ്ധതിക്കായി മാറ്റിവയ്ക്കുന്നത്. അത് ഇവിടെ ഉപയോഗിച്ചാല്‍ മതിയല്ലോ. അപ്പോള്‍ കൃത്യമായ രാഷ്ട്രീയ താല്‍പര്യമാണ് ഇതിനു പിന്നാല്‍. ചെങ്ങന്നൂരില്‍ പാത വരുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത് റെയില്‍വേ മന്ത്രിയല്ല, വി.മുരളീധരനാണ്. എങ്കിലും ചെങ്ങന്നൂര്‍ പാതയോടും സര്‍ക്കാരിന് എതിര്‍പ്പില്ല. ഏരിയല്‍ സര്‍വേയുടെ കാര്യത്തില്‍ ഒരു തടസവും സര്‍ക്കാര്‍ പറഞ്ഞില്ല. ശബരി പാത വന്നാല്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെയില്‍വേ കണ്കടിവിറ്റിയുടെ പരിധിയല്‍ വരും. ഇതൊന്നും കണക്കിലെടുക്കാതെയാണ് പുതിയ പാതയുടെ നിര്‍ദേശവുമായി വരുന്നത്. 

ശബരി പാതയ്ക്കുള്ള 50 ശതമാനം പണം കൊടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. കൊടുക്കുമെന്നു തന്നെയാണ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി പത്തോളം കത്തുകള്‍ അയച്ചു. രണ്ടു തവണ മന്ത്രിയെ നേരിട്ടു കണ്ട് കാര്യം പറഞ്ഞു. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ വായ്പ എടുത്തു മാത്രമേ പണം നല്‍കാന്‍ കഴിയൂ. റെയില്‍വേ പൊതുവികസനം എന്ന നിലയില്‍ ആ വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കി തരണമെന്നാണ് നമ്മള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വായ്പ കൃത്യമായി കേരളം തിരിച്ചടയ്ക്കുകും ചെയ്യും. ഇതൊക്കെ റെയില്‍വേയെ അറിയിച്ചിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് വളരെ മുന്‍പേ ഇറക്കി അയച്ചുകൊടുത്തതാണ്. അത് ഒരു പക്ഷെ കേന്ദ്രമന്ത്രി കണ്ടിട്ടുണ്ടാവില്ല’’- മന്ത്രി പറഞ്ഞു.

English Summary:

Sabari Railway Line vs. Chengannur: Kerala Minister Alleges Political Play

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com