പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ കേസ്
Mail This Article
തളിപ്പറമ്പ്∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിച്ചുവെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സിപിഎം കുറുമാത്തൂർ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശന്‍(51), മുയ്യം ബ്രാഞ്ച് സെക്രട്ടറി പി.അനീഷ് എന്നിവർക്കെതിരെയാണ് കേസ്. ഇതിൽ രമേശനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ 20 വയസുള്ള ആൺകുട്ടിയെ 2 വർഷം മുൻപ് പീഡിപ്പിച്ചതിനാണ് രമേശനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മറ്റൊരു കേസിൽ 17 വയസുകാരനായ ആൺകുട്ടിയെ സെപ്റ്റംബർ 24ന് പീഡിപ്പിച്ച സംഭവത്തില്‍ പി.അനീഷിനെതിരെയും രമേശനെതിരെയും കേസെടുക്കുകയായിരുന്നു. പീഡനത്തിന് ഇരയായ കുട്ടിയുടെ അവശത കണ്ട് കൂട്ടുകാർ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസം വീണ്ടും ഈ കുട്ടിയെ രമേശനും അനീഷും ഒരു ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് വിളിച്ച് വരുത്തിയിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ രമേശനെ പിടികൂടിയെങ്കിലും അനീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ രമേശനെ റിമാൻഡ് ചെയ്തു. അനീഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇരുവരെയും സിപിഎം പുതിയ ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുത്തത്. നേരത്തെയുണ്ടായിരുന്ന മുയ്യം ബ്രാഞ്ച് വിഭജിച്ചാണ് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് രൂപീകരിച്ചത്. സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. ഇയാൾ രാവിലെ ജോലിക്ക് എത്തിയപ്പോൾ അധികൃതർ തിരിച്ചയച്ചിരുന്നു. പിന്നാലെ, പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിന് ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിക്കുകയായിരുന്നു. സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി.