ADVERTISEMENT

ന്യൂഡൽഹി∙ ‘‘ഈ തിരഞ്ഞെടുപ്പോടെ ജമ്മു കശ്മീർ മൂന്നു കുടുംബങ്ങളുടെ ഭരണം അവസാനിപ്പിക്കും. അബ്ദുല്ല കുടുംബത്തിന്റെയും, മുഫ്തി കുടുംബത്തിന്റെയും നെഹ്റു–ഗാന്ധി കുടുംബത്തിന്റെയും’’- ജമ്മു കശ്മീരിലെ മെന്ധറിൽ നടന്ന പൊതുറാലിയിൽ അമിത് ഷാ പറഞ്ഞതിങ്ങനെ. ഈ അവകാശവാദത്തിന് വെല്ലുവിളി ഉയർത്തുന്നതാണ് എക്സിറ്റ്പോൾ ഫലങ്ങൾ.

സംസ്ഥാന പദവി നഷ്ടപ്പെട്ട ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ‍ എക്സിറ്റ് പോൾ ഫലങ്ങൾ കോണ്‍ഗ്രസ്–നാഷനൽ കോണ്‍ഫറൻസ് സഖ്യത്തിന് വിജയസാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും എവിടേക്കും തിരിയാമെന്ന സാധ്യതയും നിലനിൽക്കുന്നു. ജമ്മു കശ്മീരിന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയ ചരിത്രമെടുത്താൽ അസംഭവ്യമായതൊക്കെ സംഭവിച്ചു കൂടായ്കയുമില്ല. കോൺഗ്രസ്–നാഷനൽ കോൺഫറൻസ് സഖ്യത്തിന് ശരാശരി 35–50 സീറ്റുകൾ വരെയാണ് വിവിധ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ബിജെപിക്ക് 23–34 സീറ്റുകളും. പിഡിപിക്ക് 4–12 സീറ്റുവരെയാണ് പ്രവചനം. സ്വതന്ത്ര സ്ഥാനാർഥികൾ പിഡിപിയെക്കാൾ നേട്ടമുണ്ടാക്കാമെന്നും പ്രവചനമുണ്ട്. ശരാശരി 4–23 സീറ്റുവരെ നേടാം. ഒറ്റയ്ക്ക് ഭരിക്കാൻ 44 സീറ്റുവേണം. ഒറ്റയ്ക്ക് ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത, സഖ്യസർക്കാരിനാണ് പ്രവചനങ്ങളിൽ മുൻതൂക്കം. 

jammu-kashmir-exit-poll-card-jpeg

2014ലാണ് ഇതിനു മുൻപ് ജമ്മു–കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 87 അംഗ നിയമസഭയിൽ ഒരു പാർട്ടിക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷമായ 44 സീറ്റുകൾ ലഭിക്കില്ല എന്നായിരുന്നു ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചത്. മെഹബൂബ മുഫ്തിയുടെ പിഡിപി 32–38 സീറ്റുകളും ബിജെപി 27–33 സീറ്റുകളും നാഷനൽ കോൺഫറൻസ് 8–14 സീറ്റുകളും കോൺഗ്രസ് 4–10 സീറ്റുകളും നേടുമെന്നായിരുന്നു പ്രവചനം. എന്നാൽ ഫലം വന്നപ്പോൾ പിഡിപി സീറ്റുനില 28 ആയി കുറഞ്ഞു. ബിജെപി 25 സീറ്റിലും നാഷണൽ കോൺഫറൻസ് 15 സീറ്റിലും വിജയിച്ചപ്പോൾ കോൺഗ്രസിന് കിട്ടിയത് 12 സീറ്റുകൾ. സമാനരീതിയിലൊരു തിരഞ്ഞെടുപ്പു ഫലം വന്നാൽ ബിജെപിയുമായി ചേർന്ന് വീണ്ടുമൊരു സഖ്യ സർക്കാരിന് സാധ്യതയുണ്ടോ? ഒരിക്കൽ പൊള്ളിയ മെഹബൂബ മുഫ്തി വീണ്ടും തീയിലേക്ക് ചാടുമോ?

ബിജെപിയുമായി സഖ്യത്തിനില്ലെന്ന് നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു കഴിഞ്ഞു. ലഫ്. ഗവർണർ എംഎൽഎമാരെ നോമിനേറ്റ് ചെയ്യുകയും ചീഫ് സെക്രട്ടറി ഭരണപരമായ കാര്യങ്ങൾ നടപ്പാക്കുകയും ചെയ്യുമ്പോൾ ഏതു പാർട്ടിയാണ് അധികാരത്തിൽ വരുന്നതെങ്കിലും അതൊരു പാവ സർക്കാരായിരിക്കുമെന്നാണ് പിഡിപി നേതാവും മെഹബൂബ മുഫ്തിയുെട മകളുമായ ഇൽതിജ മുഫ്തി പറയുന്നത്. തങ്ങൾ പിഡിപിയുമായോ നാഷനൽ കോൺഫറൻസുമായി സഖ്യ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് റാം മാധവ് പറയുന്നു. ബിജെപിക്ക് ഭരിക്കാൻ ആവശ്യമായ സീറ്റുകൾക്കടുത്ത് ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

2014ൽ ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ സഖ്യ സർക്കാർ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള റാം മാധവ് ആയിരുന്നു. അന്ന് നാഷനൽ കോൺഫറൻസും പിഡിപിയുമായി ചർച്ച നടത്തിയ ബിജെപി ഒടുവിൽ മെഹബൂബയുടെ പാർട്ടിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചു. 2018ൽ പക്ഷേ അഭിപ്രായവ്യാത്യാസം മൂലം ഈ സർക്കാർ താഴെവീണു. പിന്നീട് രാഷ്ട്രപതി ഭരണത്തിലായിരുന്ന സംസ്ഥാനത്തെ 2019ലാണ് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മുറിക്കുന്നതും സംസ്ഥാന പദവി എടുത്തു കളയുന്നതും. ‌

സംസ്ഥാന പദവി തിരിച്ചുകൊടുക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു–കശ്മീരിൽ വ്യാപക പ്രചരണം നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രസ്താവിച്ചിരിക്കുന്നത്. കോൺഗ്രസും നാഷനൽ കോൺഫറൻസും ഇത്തവണ ‘ഇന്ത്യ’ സഖ്യമായി മത്സരിച്ചപ്പോൾ ഒറ്റയ്ക്കാണ് പിഡിപിയും ബിജെപിയും ജനവിധി തേടിയത്. സംസ്ഥാനം വെട്ടിമുറിച്ചതും ജമ്മുവിലെ ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ജനങ്ങൾക്ക് ബിജെപിയോടുണ്ടാക്കിയിരിക്കുന്ന ഇഷ്ടക്കേട് തങ്ങൾക്ക് ഗുണകരമായി മാറുമെന്ന് മറ്റു പാർട്ടികൾ കരുതുമ്പോൾ ജമ്മു–കശ്മീരിനെ പൊതുധാരയിലേക്ക് എത്തിച്ചുവെന്നും വികസന പ്രവർത്തനങ്ങൾ നടക്കുന്നു എന്നതുമായിരുന്നു ബിജെപിയുടെ പ്രചരണായുധം. 

ഫലം പുറത്തു വരുന്നതിനു മുൻപു തന്നെ ജമ്മു–കശ്മീരിലെ രാഷ്ട്രീയത്തിൽ പൊട്ടിത്തെറികൾ ആരംഭിച്ചിട്ടുണ്ട്. 2019ലെ ജമ്മു–കശ്മീർ റീഓർഗനൈേസൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ അ‍ഞ്ച് അംഗങ്ങളെ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യാമെന്നാണ് വ്യവസ്ഥ. സർക്കാർ രൂപീകരിക്കുന്നതിനു മുൻപു തന്നെ ലഫ്. ഗവർണർ ഇത്തരമൊരു നീക്കം നടത്തുന്നുവെന്നും ഇത് ഭരണഘനാവിരുദ്ധവും ജനവിധി അട്ടിമറിക്കുന്നതുമാണെന്ന് ആരോപിച്ച് നാഷനൽ കോൺഫറൻസും പിഡിപിയും കോൺഗ്രസും രംഗത്തു വന്നിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകൾ, പാക് അധീന ജമ്മു–കശ്മീരിൽ നിന്ന് അഭയം തേടിയവർ തുടങ്ങിയവരുടെ പ്രതിനിധികളെ ഉൾപ്പെടെയാണ് നോമിനേറ്റ് ചെയ്യുന്നത്. ജമ്മു കശ്മീരിൽ ഏതു സർക്കാർ അധികാരത്തിൽ വന്നാലും ഭരണം എളുപ്പമായിരിക്കില്ല എന്നുറപ്പ്.

English Summary:

Jammu kashmir exit poll results analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com