വാഹനാപകടത്തിൽ യുവതി മരിച്ചു; ബൈക്കോടിച്ച സുഹൃത്ത് ബസിനു മുന്നിൽ ചാടി ജീവനൊടുക്കി
Mail This Article
ചെന്നൈ∙ ബൈക്കപകടത്തിൽ പരുക്കേറ്റ യുവതി മരിച്ചതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ജീവനൊടുക്കി. മധുരാന്തകം സ്വദേശി സബ്രീന (21) അപകടത്തിൽ മരിച്ചതിൽ മനംനൊന്താണ് ബൈക്ക് ഓടിച്ച യോഗേശ്വരൻ (20) ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഇരുവരും മൂന്നാംവർഷ എൻജിനീയറിങ് വിദ്യാർഥികളാണ്.
ഈസ്റ്റ് കോസ്റ്റ് റോഡിലായിരുന്നു സംഭവം. ഇരുവരും യോഗേശ്വരന്റെ ബൈക്കിൽ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൂഞ്ചേരി ജങ്ഷനിൽ വച്ച് പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് ഇവരുടെ ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ സബ്രീനയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഇതിൽ മനംനൊന്ത യോഗേശ്വരൻ ആശുപത്രിയിൽ നിന്ന് ഓടി പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. യോഗേശ്വരൻ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. രണ്ട് ബസുകളുടെയും ഡ്രൈവർമാരായ പരമശിവൻ, അറുമുഖം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.