ADVERTISEMENT

പാലക്കാട്∙ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കേ, പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിനു മുന്നണികളിലെ ചർച്ചകൾ അന്തിമഘട്ടത്തിൽ. ഇളകിമറിയുന്ന രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ സൂക്ഷ്മതയേ‍ാടെ സ്ഥാനാർഥിയെ കണ്ടെത്താനാണു മുന്നണി നേതൃത്വങ്ങളുടെ ശ്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അങ്ങേയറ്റം ആകാംക്ഷ ഉയർത്തിയ മത്സരമാണു നടന്നത്.

യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലും എൻഡിഎ സ്ഥാനാർഥി മെട്രേ‍ാമാൻ ഇ.ശ്രീധരനും തമ്മിലുള്ള ഏറ്റുമുട്ടൽ. വേ‍ാട്ടണ്ണലിന്റെ അവസാനംവരെ ഇരുമുന്നണികളും മുൾമുനയിലായിരുന്നു. തുടർച്ചയായി മൂന്നു തവണ പാലക്കാട് യുഡിഎഫിന്റെ വിജയക്കെ‍ാടി നാട്ടിയാണ് ഷാഫി പാർലമെന്റിലെത്തിയത്. ഉപതിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയമായി പാലക്കാടാണു കൂടുതൽ ശ്രദ്ധാകേന്ദ്രവും. ഇതുവരെയുള്ള വേ‍ാട്ടുകണക്കനുസരിച്ചു മണ്ഡലത്തിലെ പ്രധാന ഏതിരാളികൾ യുഡിഎഫും എൻഡിഎയും എന്നതും മണ്ഡലത്തിന്റെ പ്രത്യേകതയാണ്. വേ‍ാട്ടിൽ കഴിഞ്ഞ തവണ മൂന്നാംസ്ഥാനത്തായ സിപിഎം ഉപതിരഞ്ഞെടുപ്പിൽ അതു തിരുത്തി കുതിക്കാനുള്ള തയാറെടുപ്പിലാണ്. പി.വി. അൻവർ ഇഫക്ട് പാലക്കാട് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്ന ആശങ്കയും ഇല്ലാതില്ല. 

രാഹുൽ ഉറപ്പിച്ചോ?

വടകരയിൽനിന്ന് എംപിയായ ഷാഫി പറമ്പിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവച്ചതു മുതൽ, ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കേ‍ാൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ പേര് ഉയർന്നിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, കെപിസിസി ഡിജിറ്റൽ മീഡിയ സെൽ സംസ്ഥാന കൺവീനർ ഡേ‍ാ.പി. സരിൻ എന്നീ പേരുകളും സ്ഥാനാർഥി പരിഗണനയിൽ കേൾക്കുന്നു. മുതിർന്ന കേ‍ാൺഗ്രസ് നേതാവ് കെ. മുരളീധരന്റെ സ്ഥാനാർഥി സാധ്യത ഒടുവിൽ പ്രചരിക്കുന്നുണ്ടെങ്കിലും ചിത്രം അവ്യക്തമാണ്. സ്ഥാനാർഥി കാര്യത്തിൽ സരിൻ കെപിസിസി നേതാക്കളെ കണ്ടുവെന്ന പ്രചരണവും ഇതിനിടയിൽ ഉണ്ടായി. പാർട്ടിയിലെ ഗ്രൂപ്പുകൾ തങ്ങൾക്കു താൽപര്യമുളള പേരുകൾ സ്ഥാനാർഥികളായി പ്രചരിപ്പിക്കുന്നുണ്ട്. 

ഷാഫി പറമ്പിൽ നേടിയ വിജയം കൂടുതൽ തിളക്കത്തേ‍ാടെ ആവർത്തിക്കാനുളള തയാറെടുപ്പിലാണ് യുഡിഎഫ് ക്യാംപ്. ബൂത്തുതലത്തിൽ നേരത്തേ തുടങ്ങിയ പ്രവർത്തനം സമയബന്ധിതമായി സംസ്ഥാന നേതൃത്വം നേരിട്ടുവിലയിരുത്തുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ തൃക്കാക്കര മേ‍ാ‍ഡൽ മത്സരത്തിനാണു കളമെ‍ാരുക്കുന്നത്. സ്ഥാനാർഥി നിർണയത്തിനു സംഘടനയും ഒരു സ്വകാര്യ ഏജൻസിയും സർവേ പൂർത്തിയാക്കി. തൃശൂരിൽ ബിജെപി ജയിക്കുകയും മെ‍ാത്തത്തിൽ അവരുടെ വേ‍ാട്ടു ശതമാനം ഉയരുകയും ചെയ്ത രാഷ്ട്രീയ സാഹചര്യംകൂടി നേതൃത്വം പാലക്കാട് മത്സരത്തിൽ വിലയിരുത്തുന്നുണ്ട്. സീറ്റ് നിലനിർത്തേണ്ടത് പാർട്ടിയുടെ അഭിമാനപ്രശ്നംകുടിയാണ്.

വരുമോ സുരേന്ദ്രൻ?

കഴിഞ്ഞദിവസം കെ‍ാച്ചിയിൽ നടന്ന ബിജെപി കേ‍ാർ കമ്മിറ്റിയിൽ പാലക്കാട് എൻഡിഎ സ്ഥാനാർഥികളുടെ പാനലിൽ പരിഗണിച്ചത് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ശേ‍ാഭാ സുരേന്ദ്രൻ എന്നിവരെയാണ്. അടുത്തദിവസം വീണ്ടും ചേരുന്ന സംസ്ഥാന നേതൃയേ‍ാഗം പാനലിനു രൂപം നൽകി കേന്ദ്ര പാർലമെന്ററി കമ്മിറ്റിക്കു നൽകും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കണമെന്ന നിർദ്ദേശം ശക്തമാണെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ലെന്നാണു വിവരം. സുരേന്ദ്രനില്ലെങ്കിൽ, പാർട്ടിക്കുള്ളിലെ ബലാബലത്തിൽ ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിനാണു സാധ്യത കൂടുതൽ. നേരത്തേമുതൽ കൃഷ്ണകുമാറിന്റെ പേരാണ് പ്രചരിക്കുന്നതും. 

എന്നാൽ, പാർട്ടിയുടെ തീപ്പെ‍ാരി നേതാവും പാലക്കാടിനു പരിചിതയുമായ ശേ‍ാഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവും സജീവമാണ്. സംഘടനയിലെ ഗ്രൂപ്പുതർക്കം അതിനു ശക്തിപകരുന്നു. ശേ‍ാഭാ സുരേന്ദ്രനെ സ്ഥാനർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് അവരെ തുണയ്ക്കുന്നവർ സാമുഹമാധ്യമങ്ങളിൽ‌ പ്രചരണവും ആരംഭിച്ചു.

സ്ഥാനാർഥിനിർണയത്തിൽ അഭിപ്രായംതേടാൻ പാർട്ടി മുതിർന്ന നേതാവ് കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിൽ പാലക്കാട് നടന്ന യേ‍ാഗത്തിൽ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കുള്ളിലുള്ള കടുത്ത അഭിപ്രായഭിന്നത പ്രകടമായി. ഏതുവിധേനെയും സീറ്റ് പിടിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ് ബിജെപിയും ആർഎസ്എസും. നിയമസഭയിലേക്കുള്ള ബിജെപിയുടെ പ്രവേശം പാലക്കാട് ഉപതിരഞ്ഞെടുപ്പിൽനിന്ന് ആരംഭിക്കുമെന്ന് ഉറപ്പാക്കാനാണ് അണികൾക്കുളള നിർദേശം.

തിരിച്ചുപിടിക്കാൻ സിപിഎം

ഇത്തവണ പാലക്കാട് മുന്നേറ്റം ഉറപ്പാക്കിയാണ് സിപിഎം നീക്കങ്ങൾ. മണ്ഡലത്തിലെ പാർട്ടിയുടെ ദൗർബല്യം തീർക്കാൻ സംസ്ഥാന നേതൃത്വം തയാറാക്കിയ പദ്ധതിയുടെ ഫലം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു നേതാക്കൾ അവകാശപ്പെടുന്നു. കഴിഞ്ഞ തവണ ഇ.ശ്രീധരന്റെ മുന്നേറ്റത്തിൽ ആശങ്കപ്പെട്ടത് സിപിഎം കൂടിയായിരുന്നു. അദ്ദേഹം നിയമസഭയിലെത്താതിരിക്കാൻ കടുത്ത ഇടത് അനുഭാവികൾതന്നെ യുഡിഎഫിനെ സഹായിച്ചുവെന്നു പാർട്ടി നേതൃത്വം പിന്നീടു പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു സ്വതന്ത്ര്യസ്ഥാനാർഥിയെന്ന പ്രചരണമുണ്ടെങ്കിലും ഇപ്പേ‍ാഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അതിനു സാധ്യതയില്ലെന്നു നേതാക്കൾ സൂചിപ്പിച്ചു. പാർട്ടി സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന നിലപാടാണ് ചർച്ചകളിൽ.

പെ‍ാതുസമ്മതരെ സ്ഥാനാർഥിയാക്കാനും ശ്രമം നടത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയിൽനിന്നു കരകയറാനുള്ള സന്ദർഭമായി ഉപതിരഞ്ഞെടുപ്പിനെ മാറ്റാനാണു പാർട്ടി തയാറെടുപ്പ്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സി. വാസിഫ്, മുൻ എംഎൽഎയും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ ടി.കെ.നൗഷാദ്, മുൻമന്ത്രികൂടിയായ ഇമ്പിച്ചിബാവയുടെ മകന്റെ ഭാര്യയും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ കെ.ബിനുമേ‍ാൾ എന്നിവരാണ് പരിഗണനാ പട്ടികയിലുളളത്. സ്ഥാനാർഥിയായി ബിനുമേ‍ാൾക്കാണ് സാധ്യത കൂടുതൽ. ഇന്ന് നടന്ന ജില്ലാ കമ്മിറ്റിയേ‍ാഗം സംസ്ഥാന നേതൃത്വത്തിനു നൽകിയ പാനലിൽ അവർക്കാണ് മുൻഗണന എന്നാണ് വിവരം.

കഴിഞ്ഞ ലേ‍ാക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കേ‍ാൺഗ്രസിന് 9,707 വേ‍‍ാട്ടിന്റെ ഭൂരിപക്ഷമുണ്ട്. രണ്ടാംസ്ഥാനം ബിജെപിക്ക്. പാലക്കാട് നഗരസഭ, കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും ചേർന്നതാണ് നിയേ‍ാജകമണ്ഡലം. അതിൽ പാലക്കാട് നഗരസഭാ ഭരണത്തിൽ ബിജെപിയാണ്. മാത്തൂരും പിരായിരിയിലും യുഡിഎഫ്. കണ്ണാടിയിലാണ് സിപിഎം ഭരണം. സാമുദായിക വേ‍ാട്ടുകൾ നിർണായകമായ മണ്ഡലം കൂടിയാണ് പാലക്കാട്.

English Summary:

Palakkad byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT