ADVERTISEMENT

ന്യൂഡൽഹി∙ തെക്കു കിഴക്കൻ ഡൽഹിയിലെ സരായ് കാലേ ഖാനിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് റോഡിൽ തള്ളി. 34 വയസുകാരിയായ ഒഡീഷ സ്വദേശിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.  റോ‍ഡരികിൽ കിടക്കുകയായിരുന്ന യുവതിയെ ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥൻ കണ്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രക്തം വാർന്ന് അവശനിലയിലായ യുവതിയെ ഇദ്ദേഹവും പൊലീസും ചേർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റൊരിടത്ത് ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം സരായ് കാലേ ഖാനിൽ യുവതിയെ ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. 

ഒഡീഷയിൽ നിന്നുള്ള ബിരുദധാരിയായ യുവതി ഒരു വർഷം മുൻപാണ് ഡൽഹിയിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി. നഴ്‌സിങ് കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. വീടുവിട്ടിറങ്ങിയ യുവതി ഡൽഹിയിലാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന്, ബന്ധുക്കൾ പരാതി നൽകിയിരുന്നു. രണ്ടുമാസം മുമ്പ് ഡൽഹിയിലെത്തിയ ബന്ധുക്കൾ തങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ യുവതിയെ പ്രേരിപ്പിച്ചെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല. തുടർന്ന് ബന്ധുക്കൾ മടങ്ങിപ്പോയി.

ഒരു മാസം മുൻപ് ഫോൺ നഷ്‌ടപ്പെട്ടെന്നും അന്നുമുതൽ വീട്ടുകാരുമായി തനിക്ക് ബന്ധമില്ലെന്നും യുവതി പൊലീസിന് മൊഴി നൽകി. തെക്കൻ ഡൽഹിയിലായിരുന്നു യുവതിയുടെ താമസം. കയ്യിലെ പണം തീർന്നതോടെ യുവതി തെരുവിലേക്ക് താമസം മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി ഒരു എടിഎം കേന്ദ്രത്തിനു സമീപമാണ് താൻ ഉറങ്ങിയിരുന്നതെന്നും യുവതി പറഞ്ഞു. ചികിത്സയിൽ കഴിയുന്ന യുവതിക്ക് അക്രമികളെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നാണ് പൊലീസ് പറയുന്നത്. യുവതി എങ്ങനെ സരായ് കാലേ ഖാനിൽ എത്തിയെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

English Summary:

The young woman was raped and thrown on the road in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com