ADVERTISEMENT

കൊച്ചി∙ ക്ഷേത്ര ജീവനക്കാരായ സ്ത്രീകളുടെ ആർത്തവ അവധിയെച്ചൊല്ലി ആചാരലംഘന ആരോപണങ്ങളും സമരവും. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവാങ്കുളം സബ് ഗ്രൂപ്പിലുള്ള ഒരു ക്ഷേത്രത്തിലാണ് സംഭവം. സ്ത്രീ ജീവനക്കാരുടെ ആർത്തവ അവധിയെക്കുറിച്ച് ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരൻ വിവരാവകാശ പ്രകാരം അന്വേഷണം നടത്തിയതാണു സംഭവം. ജീവനക്കാരന് എതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ആഭിമുഖ്യമുള്ള കൊച്ചിൻ ദേവസ്വം ബോർഡ് എംപ്ലോയീസ് ഓർഗനൈസേഷൻ (സിഡിഇഒ) ബുധനാഴ്ച തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മിഷണർ ഓഫിസിനു മുന്നിൽ സമരം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമരത്തിൽ യൂണിയന്റെ സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കും. ‘‘സമരം ഏതെങ്കിലും വ്യക്തിക്കെതിരെയല്ല. സ്ത്രീകളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുകയും ആർത്തവ അവധി പോലുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനാണ് സമരം’’ – എന്ന് സിഡിഇഒ ജനറൽ സെക്രട്ടറി കെ.ഡി.ദാമോദരൻ നമ്പൂതിരി മനോരമ ഓൺലൈനോടു പറഞ്ഞു.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കഴകം, അടിച്ചുതളി പോലുള്ള ജോലികൾ ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ദിനങ്ങളിൽ നാലു ദിവസം അവധി എടുക്കാം. ഈ ദിവസങ്ങളിൽ സ്വന്തം ചെലവിൽ മറ്റാരെയെങ്കിലും ഈ ജോലികൾ ചെയ്യിക്കാൻ ഇവർ നിയോഗിക്കണം. അവധി കഴിഞ്ഞു വന്നാൽ ആ ദിവസങ്ങളിലെ ഒപ്പിടുകയും ചെയ്യുന്നതാണു നിലനിൽക്കുന്നത്. ഇതു സ്ത്രീകൾക്കു മാത്രമല്ല, ശാന്തി ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നവർക്കും ബാധകമാണെന്ന് ബോർഡ് അധികൃതർ പറയുന്നു. ഈ വിധത്തിൽ തിരുവാങ്കുളം സബ് ഗ്രൂപ്പിനു കീഴിലുള്ള ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ആർത്തവ അവധി എടുത്തോ എന്ന് ആരാഞ്ഞുകൊണ്ട് ജീവനക്കാരൻ വിവരാവകാശ പ്രകാരം അപേക്ഷ നൽകി. എന്നാൽ വ്യക്തിപരമായ വിവരങ്ങൾ നൽകാനാവില്ല എന്നു വ്യക്തമാക്കി ഇതിനു മറുപടി നൽകിയില്ല. 

എന്നാൽ മേലധികാരിയുമായുള്ള തർക്കത്തിൽ ജീവനക്കാരൻ സ്ത്രീകളുടെ ആർത്തവ അവധി പ്രശ്നം ഉപയോഗിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. അവധിയില്‍ ആയിരുന്നെങ്കിൽ ആ ദിവസങ്ങളിൽ ഒപ്പിട്ടതിലൂടെ ആചാരലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരൻ ദേവസ്വം ഓഫിസർക്കു പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ ആർത്തവ അവധി അന്വേഷിച്ചതു വഴി സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ചു രണ്ടു സ്ത്രീ ജീവനക്കാരും ദേവസ്വം ബോർഡിനു പരാതി നൽകിയിട്ടുണ്ട്. 

ഈ സാഹചര്യത്തിലാണ് ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് സിഡിഇഒ രംഗത്തു വന്നിരിക്കുന്നത്. ഈ ജീവനക്കാരനും സിഡിഇഒ അംഗമാണെന്നും അതല്ല, ഇയാളെ മുമ്പു തന്നെ സംഘടനയിൽനിന്നു പുറത്താക്കിയതാണെന്നും വാദമുണ്ട്.

English Summary:

Menstrual Leave Sparks Controversy at Kerala Temple: Union Demands Action Against RTI Applicant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com