പെട്രോൾ പമ്പുകൾക്ക് എൻഒസി നൽകൽ; വിജിലൻസ് അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്
Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ 7 വർഷത്തിനിടെ കേരളത്തിൽ പെട്രോൾ പമ്പുകൾക്ക് നൽകിയ നിരാക്ഷേപ പത്രം (എൻഒസി) സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ എഡിഎം ആയിരുന്ന നവീൻബാബു ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നാണ് കത്തയച്ചത്.
പമ്പുകൾക്ക് എൻഒസി നൽകുന്നതിൽ വലിയ അഴിമതി നടക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടി. എൻഒസി അനുവദിക്കുന്നതിനുള്ള അധികാരം അഡീഷനൽ ഡിസ്ട്രിക് മജിസ്ട്രേറ്റുമാർക്ക് കൊടുത്തതോടെയാണ് അഴിമതി വർധിച്ചത്. നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് മനസ്സിലാക്കുന്നത്. നിബന്ധനകൾ കാറ്റിൽ പറത്തിയാണ് പമ്പുകൾക്ക് അനുമതി നൽകുന്നത്.
കേരളത്തിൽ 2016 മുതൽ 2024വരെ എഴുന്നൂറിലേറെ പമ്പുകൾക്ക് എൻഒസി നൽകിയിട്ടുണ്ട്. എൻഒസി ലഭിച്ചിട്ട് നിർമാണം തുടങ്ങാത്തതും എൻഒസി ലഭിക്കാത്തതുമായ നാനൂറിലേറെ കേസുകളുണ്ട്. ഇതിന്റെയൊക്കെ പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും സംഘടന കത്തിൽ ആരോപിച്ചു.