‘ലക്ഷ്യം ജറുസലം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം, പോരാട്ടം തുടരും’ ; യഹ്യ സിന്‍വറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്
Mail This Article
ജറുസലം∙ യഹ്യ സിന്‍വറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. യഹ്യ സിൻവർ കൊല്ലപ്പെട്ടതായി ഗാസയിലെ ഹമാസിന്റെ ഡെപ്യൂട്ടി ചീഫ് ഖലീൽ അൽ-ഹയ്യയാണ് സ്ഥിരീകരിച്ചത്. ‘‘യഹ്യ സിന്‍വര്‍, മഹാനായ നേതാവിന്, രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന് അനുശോചനം രേഖപ്പെടുത്തുന്നു’’ എന്നാണ് വിഡിയോ സന്ദേശത്തില്‍ ഖലീല്‍ അൽ ഹയ്യ പറയുന്നത്.
ജറുസലം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ ഹമാസ് പോരാട്ടം തുടരുമെന്ന് മരണം സ്ഥിരീകരിക്കുന്ന വിഡിയോയിൽ ഖലീൽ പറയുന്നുണ്ട്. ഗാസയില്‍ ഏറ്റുമുട്ടലില്‍ 3 പേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ ആണെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേൽ പറഞ്ഞത്. ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതിനു പിന്നാലെ കൊല്ലപ്പെട്ടത് യഹ്യ തന്നെയാണെന്ന് പിന്നീട് ഇസ്രയേൽ സ്ഥിരീകരിച്ചു.
യഹ്യയുടെ മരണം വലിയ നേട്ടമെന്നായിരുന്നു ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്‌സ് പറഞ്ഞത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴായിരുന്നു യഹ്യ സിൻവർ ഹമാസ് തലവനായത്. ഒക്ടോബർ ഏഴിന് ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നിലെ സൂത്രധാരൻ യഹ്യ ആയിരുന്നു.